ഗ്യാപ്പെടുത്ത് വന്നപ്പോൾ ഇവിടെ ദുൽഖറും ഫഹദുമൊക്കെ സ്റ്റാറുകളായി മാറി: അജ്മൽ അമീർ
Entertainment
ഗ്യാപ്പെടുത്ത് വന്നപ്പോൾ ഇവിടെ ദുൽഖറും ഫഹദുമൊക്കെ സ്റ്റാറുകളായി മാറി: അജ്മൽ അമീർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 26th July 2023, 1:15 pm

താൻ സിനിമയിൽ നിന്നും ഗ്യാപ്പെടുത്ത് തിരികെയെത്തിയപ്പോൾ മലയാളത്തിൽ പുതിയ നായകനിരയെത്തിയിരുന്നെന്ന് നടൻ അജ്മൽ അമീർ. തമിഴ് ഇൻഡസ്ട്രിയിൽ ശിവ കാർത്തികേയൻ വിജയ് സേതുപതി എന്നിവർ ആയിരുന്നു ട്രെൻഡ് എന്നും താൻ വീണ്ടും പഠിച്ച വിഷയവുമായി ബന്ധപ്പെട്ടിട്ട് ജോലിയിലേക്ക് തിരിയാൻ തീരുമാനിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രണയകാലം സിനിമ ചെയ്തപ്പോൾ അതുപോലുള്ള കുറെ കഥാപാത്രങ്ങൾ വീണ്ടും വന്നിരുന്നു. പ്രണയ റോളുകൾ ഒക്കെ ആർക്കും ചെയ്യാൻ പറ്റുമെന്നും പവർഫുൾ ആയിട്ടുള്ള വേഷങ്ങൾ ചെയ്യാനാണ് ബുദ്ധിമുട്ടെന്ന് പറഞ്ഞ് എന്റെ ഫ്രണ്ട്സ് എന്നെ കളിയാക്കുമായിരുന്നു.

അപ്പോൾ എനിക്ക് വാശിയായി അങ്ങനെയൊരു വേഷം ചെയ്യണമെന്ന്. അപ്പോഴും തമിഴിലും തെലുങ്കിലുമായി റൊമാന്റിക് വേഷങ്ങൾ തന്നെയാണ് വന്നുകൊണ്ടിരുന്നത്. ഇതിനെയൊക്കെ ബ്രേക്ക് ചെയ്യാനാണ് അഞ്ജാതെ എന്ന ചിത്രം ചെയ്യുന്നത്. ആ വേഷത്തിന് ഫിലിം ഫെയർ അവാർഡ്, ബെസ്റ്റ് പുതുമുഖ നടൻ എന്നീ അവാർഡുകൾ ഒക്കെ കിട്ടി. അപ്പോൾ മലയാളത്തിൽ എനിക്ക് വേറെ കുറേ ഓഫറുകൾ വന്നു. അതിൽ ഒന്നാണ് മാടമ്പി. അത് കുറച്ച് നെഗറ്റീവ് ഷെയ്‌ഡുള്ള കഥാപാത്രം ആയിരുന്നു.

അതേസമയം ഞാൻ തമിഴിലും ചിത്രങ്ങൾ തുടരെ തുടരെ ചെയ്യുന്നുണ്ടായിരുന്നു. കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ ‘കോ’ സിനിമ ചെയ്യാൻ കിട്ടി. ആ ചിത്രം എന്നെ വേറെ ലെവലിലേക്ക് കൊണ്ടുപോയി. അത് കണ്ടിട്ട് ഹിന്ദി ചിത്രങ്ങളിലേക്കൊക്കെ വിളിച്ചിരുന്നു. ആ സമയത്ത് പി.ജി ചെയ്യാൻ വീട്ടിൽ നിന്നും നിർബന്ധിക്കുന്നുണ്ടായിരുന്നു. ഞാൻ ഒരു ഡോക്ടർ ആണ്. അതിന്റെ പുറകെ പോയപ്പോൾ ഒരു ഗ്യാപ്പ് വന്നു. തിരികെയെത്തിയപ്പോൾ സിനിമ പൂർണമായും മാറി. തമിഴിൽ വിജയ് സേതുപതി, ശിവ കാർത്തികേയൻ എന്നിവരൊക്കെ വന്നു. ഇവിടെയനാണെകിൽ ദുൽഖർ, ഫഹദ് എന്നിവരൊക്കെ തിരികെ എത്തി. അപ്പോൾ ഞാൻ വീണ്ടും ജോലിയിലേക്ക് പോയി. പക്ഷെ എന്നെ സിനിമ തിരികെ വിളിച്ചു.

ഇപ്പോൾ ഞാൻ മുഴുവനും സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. തമിഴിൽ നയൻതാരയുടെ കൂടെ നെട്രിക്കൺ എന്ന ചിത്രം ചെയ്തു. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഇന്ഡസ്ട്രികളിൽ നിന്നും ഇപ്പോൾ നല്ല ഓഫാറുകൾ വന്നിട്ടുണ്ട്,’ അജ്മൽ പറഞ്ഞു.

Content Highlights: Ajmal Ameer on his come back