ബി.ജെ.പിക്ക് കനത്ത തിരിച്ചടി; അജിത് പവാര്‍ രാജിവെച്ചു
India
ബി.ജെ.പിക്ക് കനത്ത തിരിച്ചടി; അജിത് പവാര്‍ രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th November 2019, 2:37 pm

ന്യൂദല്‍ഹി: എന്‍.സി.പി നേതാവ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യന്ത്രി സ്ഥാനം രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

രാജിക്കാര്യം കോണ്‍ഗ്രസ് നേതാക്കളാണ് അറിയിച്ചത്. അജിത് പവാര്‍ ദേവേന്ദ്ര ഫഡ്‌നാവിസുമായി നേരത്തെ സംസാരിച്ചിരുന്നു. അതേസമയം ഇന്ന് 3.30 ന് ദേവേന്ദ്ര ഫഡ്‌നാവിസ് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

എന്‍.സി.പി-ശിവസേന-കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എല്ലാ ചര്‍ച്ചയും പൂര്‍ത്തിയാക്കി ഗവര്‍ണറെ സമീപിക്കാനാരിക്കെയായിരുന്നു തികച്ചും അപ്രതീക്ഷിതമായി എന്‍.സി.പി നേതാവായിരുന്ന അജിത് പവാര്‍ ബി.ജെ.പി ക്യാമ്പിലെത്തിയത്.

ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന് പിന്തുണ നല്‍കി ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിക്കുകയും അജിത് പവാറിന് ബി.ജെ.പി ഉപമുഖ്യമന്ത്രി പദവി നല്‍കുകയും ചെയ്തു.

എന്‍.സി.പി ക്യാമ്പിന് കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു അജിത് പവാറിന്റെ നടപടി. ഇതിന് പിന്നാലെ എന്‍.സി.പി നടപടികള്‍ ശക്തമാക്കുകയും അജിത് പവാറിനൊപ്പം പോയ എം.എല്‍എമാരെ തിരികെ എന്‍.സി.പിക്യാമ്പില്‍ എത്തിക്കുകയും ചെയ്തിരുന്നു.

അജിത് പവാറിനൊപ്പം എം.എല്‍.എമാര്‍ ഇല്ലെന്ന കാര്യം നേരത്തെ വ്യക്തമായിരുന്നു. ശിവസേന-എന്‍.സി.പി കോണ്‍ഗ്രസ് സഖ്യം 168 എം.എല്‍.എമാരെ ഇന്ന് അണിനിരത്തിയതോടെ അജിത് പവാറിനൊപ്പം എം.എല്‍.എമാര്‍ ഒന്നുമില്ലെന്ന കാര്യം വ്യക്തമായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സുപ്രീം കോടതി വിധിക്ക് പിന്നാലെ ഉപമുഖ്യമന്ത്രി അജിത് പവാര്‍ എന്‍.സി.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അജിത് പവാറിനോട് ഉപമുഖ്യമന്ത്രി പദവി രാജിവെക്കാന്‍ എന്‍.സി.പി നേതാക്കള്‍ ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

30 മിനിറ്റ് നേരമാണ് അജിത് പവാര്‍ എന്‍.സി.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് തൊട്ടുപിന്നാലെയായിരുന്നു അജിത് പവാര്‍ എന്‍.സി.പി നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായത്.

എന്‍.സി.പി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അജിത് പവാര്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കാണാനായി അദ്ദേഹത്തിന്റെ വസതിയിലേക്ക് പോയിരുന്നു. ഇവിടെ വെച്ചാണ് രാജിക്കത്ത് നല്‍കിയത് എന്നാണ് അറിയുന്നത്.

അജിത് പവാറുമായി കൂടിക്കാഴ്ച നടത്തിയെന്നും ഉടന്‍ തന്നെ ഒരു നല്ല വാര്‍ത്ത പ്രതീക്ഷിക്കാമെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം എന്‍.സി.പി നേതൃത്വം പ്രതികരിച്ചിരുന്നു. രാജിക്കാര്യമെന്ന സൂചനയാണ് ഇതിലൂടെ എന്‍.സി.പി നല്‍കിയത്.

എന്നാല്‍ സുപ്രീം കോടതി വിധി തിരിച്ചടിയല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബി.ജെ.പി നേതൃത്വം. മഹാരാഷ്ട്രയില്‍ നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിനെ നേരിടേണ്ടതെങ്ങനെയെന്ന് തീരുമാനിക്കാന്‍ മുംബൈയില്‍ നേതാക്കളുടെ അടിയന്തര യോഗവും പാര്‍ട്ടി വിളിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ