| Thursday, 23rd April 2015, 1:15 am

കല്യാണിന്റെ വിവാദ പരസ്യം: മനുഷ്യാവകാശ പ്രവര്‍ത്തകരുടെ തുറന്ന കത്തിന് ഐശ്വര്യ റായിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കല്യാണ്‍ ജ്വല്ലേര്‍സ് വംശീയ വിദ്വേഷം നിറഞ്ഞ പരസ്യം പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡറും പരസ്യത്തിന്റെ മോഡലുമായ ഐശ്വര്യ റായ് ബച്ചന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അയച്ച കത്തിന് താരം മറുപടി നല്‍കി. പരസ്യം ഷൂട്ട് ചെയ്ത സമയത്തെടുത്ത ഫോട്ടോ സഹിതമാണ് ഐശ്വര്യ മറുപടി നല്‍കിയിരിക്കുന്നത്.

താന്‍ തനിച്ചിരിക്കുന്ന ഫോട്ടോയാണ് എടുത്തതെന്നും പരസ്യം ഇത്തരത്തിലാക്കിയത് ക്രിയേറ്റീവ് ടീമാണെന്നുമാണ് താരം പറയുന്നത്. “പരസ്യത്തിലേക്ക് ഞങ്ങളുടെ ശ്രദ്ധ കൊണ്ടുവന്ന നിങ്ങള്‍ക്ക് ആദ്യം നന്ദി പറയുന്നു. ഷൂട്ട് സമയത്ത് എടുത്ത ഫോട്ടോ താഴെ കൊടുത്തിട്ടുണ്ട്. ഈ പരസ്യത്തിന്റെ ആവസാനഘട്ട ലേ ഔട്ട് ക്രീയേറ്റീവ് ടീമിന്റെ പ്രത്യേക അവകാശമാണ്. എന്നിരുന്നാലും നിങ്ങളുടെ കത്ത് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ രംഗത്ത് ജോലി ചെയ്ത ക്രീയേറ്റീവ് ടീമിന്റെ ശ്രദ്ധയില്‍പ്പെടുത്താം.” അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഏപ്രില്‍ 17 ന് പ്രസിദ്ധീകരിച്ച പത്രത്തിലായിരുന്നു ഈ പരസ്യം വന്നിരുന്നത്. ഐശ്വര്യാറായി ബച്ചനെ മോഡലാക്കി ചിത്രീകരിച്ച പരസ്യത്തില്‍ രാജകൂമാരിയുടെ വേഷത്തിലായിരുന്നു അവര്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. അവര്‍ക്ക് കുടചൂടിക്കൊടുക്കുന്ന ദളിത് വംശജനായ കുട്ടിയെയായിരുന്നു പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. അടിമ സമ്പ്രദായത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കും വിധമുള്ള ഈ ചിത്രം വര്‍ണ്ണവിവേചനത്തെയും വെളുത്തവരുടെ ആധിപത്യത്തെ ഉയര്‍ത്തിക്കാണിക്കുന്നവയും ആണ്. അതേസമയം ചിത്രത്തില്‍ അഭിനയിച്ച ഐശ്വര്യാ റായിക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഉല്‍പന്നം വിറ്റഴിക്കുന്നതിനായി ഒരു കുട്ടിയെ നിയമവിരുദ്ധമായ രീതിയില്‍ ചിത്രീകരിച്ചതിനും. അതിനു വേണ്ടി ശരീരത്തിന്റെ നിറവ്യത്യാസം ചിത്രീകരിക്കുകയും ചെയ്തതിനെതിരെയാണ് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. ഇതിലൂടെ വംശീയത, സവര്‍ണ്ണ മേധാവിത്വം, ബാലവേല, അടിമത്വം എന്നിവയെയെല്ലാം പ്രോത്സാഹിപ്പിക്കാന്‍ പരസ്യം ശ്രമിക്കുന്നുവെന്നാണ് ആരോപണം.

We use cookies to give you the best possible experience. Learn more