കേന്ദ്ര സര്‍ക്കാരിന് എതിരെയുള്ള സിനിമ റിലീസ് ചെയ്യില്ലെന്ന് നിര്‍മാതാവ് മുഖത്ത് നോക്കി പറഞ്ഞു, യൂട്യൂബിലൂടെയാണെങ്കിലും പുറത്തിറക്കും: ഐഷ സുല്‍ത്താന
Malayalam Cinema
കേന്ദ്ര സര്‍ക്കാരിന് എതിരെയുള്ള സിനിമ റിലീസ് ചെയ്യില്ലെന്ന് നിര്‍മാതാവ് മുഖത്ത് നോക്കി പറഞ്ഞു, യൂട്യൂബിലൂടെയാണെങ്കിലും പുറത്തിറക്കും: ഐഷ സുല്‍ത്താന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th May 2023, 11:44 am

താന്‍ സംവിധാനം ചെയ്ത ഫ്‌ളഷ് റിലീസ് ചെയ്യാന്‍ തടസം നില്‍ക്കുന്നത് നിര്‍മാതാവ് തന്നെയെന്ന് സംവിധായിക ഐഷ സുല്‍ത്താന. ‘കേന്ദ്ര സര്‍ക്കാരിന് എതിരെ സംസാരിച്ച സിനിമ ഞാനൊരിക്കലും റിലീസ് ചെയ്യില്ല’ എന്ന് നിര്‍മാതാവ് ബീന കാസിം തന്റെ മുഖത്ത് നോക്കി പറഞ്ഞുവെന്നും അവരുടെ രാഷ്ട്രീയ ലാഭത്തിനായി തന്റെ സിനിമയെ ഒറ്റിക്കൊടുക്കുകയായിരുന്നുവെന്നും ഐഷ പറഞ്ഞു.

ഓരോരോ കാരണങ്ങള്‍ പറഞ്ഞ് റിലീസ് വൈകിക്കുകയായിരുന്നുവെന്നും ഒ.ടി.ടി ടീം വന്നപ്പോള്‍ സിനിമ കാണാന്‍ പോലും സമ്മതിച്ചില്ല എന്നും ഐഷ പറഞ്ഞു. ഇവാക്കുവേഷനെ പറ്റി താന്‍ സിനിമയില്‍ ചിത്രീകരിച്ച രംഗം ലക്ഷദ്വീപില്‍ നടന്നിട്ടില്ലെന്നും ഭര്‍ത്താവ് ബി.ജെ.പി ജനറല്‍ സെക്രട്ടറി ആയിരിക്കെ അങ്ങനെയുള്ള വിശ്വാസക്കുറവ് ഉണ്ടാകുമെന്നും ഐഷ പറഞ്ഞു. തന്റെ യൂട്യൂബിലൂടെയാണെങ്കിലും ചിത്രം റിലീസ് ചെയ്യുമെന്നും രാജ്യദ്രേഹത്തെക്കാളും വലിയ കേസൊന്നും നേരിടാനില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ഐഷ സുല്‍ത്താനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘കേന്ദ്ര സര്‍ക്കാരിന് എതിരെ സംസാരിച്ച സിനിമ ഞാനൊരിക്കലും റിലീസ് ചെയ്യില്ല’ എന്ന് എന്റെ മുഖത്തു നോക്കി പറഞ്ഞത് മാറ്റാരുമല്ല ഫ്‌ളഷ് എന്ന സിനിമയുടെ പ്രൊഡ്യൂസര്‍ ബീനാ കാസിമാണ്. അവര്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിമ പണി എടുക്കുന്ന കാര്യം ഞാന്‍ അറിഞ്ഞില്ല. അതെന്റെ തെറ്റ്, അവരുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്നെയും എന്റെ നാടിനെയും കുറിച്ച് തുറന്ന് പറഞ്ഞ സിനിമയെയും ഒറ്റി കൊടുക്കുവായിരുന്നു.

സെന്‍സര്‍ കിട്ടിയിട്ട് ഒന്നര വര്‍ഷമായിട്ടും, ഒരു പാട്ടും ട്രെയ്‌ലറും റിലീസ് ചെയ്തിട്ടും സിനിമ പെട്ടിയില്‍ വെച്ചേക്കുവാണ് ഈ പ്രൊഡ്യൂസര്‍, ഞാന്‍ എന്നും അവരെ വിളിച്ച് റിലീസിന്റെ കാര്യം സംസാരിക്കുമ്പോള്‍ റിലീസ് ചെയ്യാന്‍ ക്യാഷ് ഇല്ലാന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി കൊണ്ടിരുന്നു. ഈ ഒന്നര വര്‍ഷവും എന്റെ ഒന്നര കോടി പോയി എന്നും പറഞ്ഞ് അവര്‍ എന്നെ ടോര്‍ച്ചര്‍ ചെയ്യുവായിരുന്നു. റിലീസിങ്ങിന് വേണ്ടി ഞാന്‍ സ്വന്തം നിലയില്‍ ഒരു ടീമിനെ ശരിയാക്കി കൊടുത്തപ്പോഴും അവര്‍ ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞ് മാറി കൊണ്ടിരുന്നു. ഒടുവില്‍ ഒരു പുതിയ ഒ.ടി.ടി ടീം വന്നപ്പോള്‍ അവര്‍ക്ക് സിനിമ കാണിച്ച് കൊടുക്കാന്‍ പോലും അവര്‍ വിസമ്മതിച്ചു.

എന്താണ് കാരണം എന്ന് ചോദിക്കാനായി ഞാനൊരു മീഡിയെറ്ററേ കൊണ്ടൊരു മീറ്റിങ് അറേഞ്ച് ചെയ്യിച്ചു. അപ്പോഴാണ് അവരുടെ വായില്‍ നിന്നും ആ വാക്ക് വീണത്. അത് കേട്ടപ്പോള്‍ എനിക്കുണ്ടായ ഷോക്കില്‍ നിന്നും ഇപ്പോഴും ഞാന്‍ റിക്കവറായിട്ടില്ല. നിങ്ങളുടെ ഈ മുഖം ലോകം മുഴുവനും അറിയട്ടെ.

ലക്ഷദ്വീപില്‍ നിന്നും ഇവാക്കുവേഷന്‍ ചെയ്യുന്ന രോഗികളെ പറ്റി ഞാന്‍ സിനിമയില്‍ കാണിച്ച കാര്യം എടുത്ത് പറഞ്ഞു കൊണ്ട് ഈ പ്രൊഡ്യൂസര്‍ പറയുവാ, അങ്ങനെയൊക്കെ ലക്ഷദ്വീപില്‍ നടക്കുന്നില്ലത്രേ. കോഴിക്കോടില്‍ സുഖമായി ജീവിക്കുന്ന പ്രൊഡ്യൂസര്‍ക്ക് ലക്ഷദ്വീപില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ ഇത്തിരി കൂടുതല്‍ വിശ്വാസകുറവ് ഉണ്ടാവും. കാരണം ഈ പ്രൊഡ്യൂസറിന്റെ ഹസ്ബന്‍ഡ് ബി.ജെ.പി. ജനറല്‍ സെക്രട്ടറി ആണല്ലോ, അപ്പൊ പിന്നെയത് സ്വാഭാവികം. നിങ്ങളൊക്കെ ചേര്‍ന്ന് ഞങ്ങള്‍ ദ്വീപുകാരെ ഇഞ്ചിഞ്ചായി കൊല്ലുവാണെന്ന് ഓര്‍ക്കുമ്പോള്‍. നിങ്ങളെന്ന പ്രൊഡ്യൂസറിനോട് എനിക്ക് പുച്ഛം തോന്നുന്നു.

എന്റെ ആദ്യ സിനിമയാണ് ഫ്‌ളഷ്. ഞാനടക്കമുള്ള ഒട്ടനവധി പേരുടെ പ്രതീക്ഷയും സ്വപ്നവുമാണ് ആ സിനിമ. ഒരുപാട് പരിമിതികള്‍ക്കിടയില്‍ കൊവിഡ് കാലത്തെ ഞങ്ങളുടെ അധ്വാനത്തെയാണ് നിങ്ങള്‍ ഒറ്റുകൊടുത്തത്. എന്റെ നേരാണ് എന്റെ തൊഴില്‍, ആ തൊഴിലിനെ നിങ്ങള്‍ക്ക് ഭയമാണ്. അല്ല നിങ്ങളുടെ കേന്ദ്ര സര്‍ക്കാരിന് ഭയമാണ്. കേരളത്തില്‍ ബി.ജെ.പി. വട്ടപൂജ്യം ആയത് പോലെ ഇന്ത്യയില്‍ നിന്നും ഈ കൂട്ടരേ ഫ്‌ളഷ് അടിച്ച് കളയും എന്ന് തന്നെയാണ് ഞാന്‍ പറയുന്നത്.

ഇനിയും ഇനിയും എന്റെ തൊഴിലില്‍ കൂടി ഞാനത് ജനങ്ങളെ ബോധ്യപെടുത്തി കൊണ്ടിരിക്കും, നിങ്ങളീ സിനിമ റിലീസ് ചെയ്യാന്‍ സമ്മതിക്കില്ല എങ്കില്‍ ഞാനത് എന്റെ വഴിയില്‍ കൂടി യൂട്യൂബിലെങ്കിലും റിലീസ് ചെയ്യും, ജനം അറിയട്ടെ യഥാര്‍ത്ഥ ലക്ഷദ്വീപ് സ്റ്റോറി എന്തെന്ന്.

ഞാന്‍ യൂട്യൂബില്‍ റിലീസ് ചെയ്താല്‍ നിങ്ങള്‍ കേസ് കൊടുക്കുമെന്ന് പറഞ്ഞല്ലോ, കൊണ്ടുപോയി കൊടുക്ക് നിങ്ങളുടെ കേസ് 124(A) രാജ്യദ്രോഹക്കുറ്റത്തെക്കാളും വലിയ കേസ് എനിക്കിനി നേരിടേണ്ടി വരില്ല. അത് കൊണ്ട് കേസും കാണിച്ച് ഭയപ്പെടുത്താന്‍ നില്‍ക്കണ്ട. എന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തേ തടയാന്‍ ഒരൊറ്റ ഷൂ നക്കികളെ കൊണ്ടും സാധിക്കില്ല.

കൂടെ നിന്ന് ചതിച്ചവരില്‍ നിന്നും ഞാന്‍ പഠിച്ചോരു പാഠമുണ്ട്, ഒരു ബന്ധത്തിനായി ഒരിക്കലും യാചിക്കരുത്, നിങ്ങളോടൊപ്പമുണ്ടാകാന്‍ ആഗ്രഹിക്കുന്നവരെ സ്വീകരിക്കാനും നിങ്ങളോടൊപ്പം ഉണ്ടെന്ന് നടിക്കുന്നവരെ നിരസിക്കാനും ധൈര്യപ്പെടുക
– എ. പി. ജെ അബ്ദുല്‍ കലാം

Content Highlight: Aisha Sultana said that the producer is blocking the release of her film flush