| Friday, 24th September 2021, 9:16 pm

അബ്ദുള്ളക്കുട്ടി വെറും സീറോ, ദ്വീപാണ് യഥാര്‍ത്ഥ ഹീറോ; കമന്റിന് മറുപടിയുമായി ഐഷ സുല്‍ത്താന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കവരത്തി: തന്റെ പോസ്റ്റിനു താഴെ അബ്ദുള്ളക്കുട്ടിയെ പുകഴ്ത്തിയും തന്നെ ഇകഴ്ത്തിയും കമന്റ് ചെയ്തയാള്‍ക്ക് മറുപടിയുമായി സിനിമാ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഐഷ സുല്‍ത്താന.

‘ദ്വീപില്‍ അബ്ദുള്ള കുട്ടി ആണല്ലോ ഇപ്പോള്‍ ഹീറോ. താത്ത കേരളത്തില്‍ ഇരിക്കാതെ വല്ലപ്പോഴും ആ മനോഹര രാജ്യത്തേക്ക് ഒന്ന് ചെല്ല് അല്ലേല്‍ ഔട്ട് ആവും’ എന്നാണ് എഷയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ഒരാള്‍ കമന്റ് ചെയ്തത്. എന്നാല്‍ അബ്ദുള്ളക്കുട്ടി ഹീറോയല്ല വെറും സീറോയാണെന്നാണ് ഐഷയുടെ മറുപടി.

‘ലക്ഷദ്വീപുക്കാര്‍ക്ക് മര്യാദ എന്നൊന്നുണ്ട്, ഹോസ്പിറ്റാലിറ്റിയുടെ കാര്യത്തില്‍ അവരെ വെല്ലാന്‍ ഇന്നീ ലോകത്ത് വേറെ ആരും കാണില്ല, അവരെ ഉപദ്രവിച്ച ആളുകള്‍ക്ക് പോലും ദാഹിച്ചാല്‍ അവര്‍ വെള്ളം കൊടുക്കും.

അതാണ് അവരുടെ മനസ്സ്, പടച്ചോന്റെ മനസ്സാണെന്നാണ് ഞാനവരെ വിശേഷിപ്പിക്കുന്നത്, ആ അവരുടെ മുമ്പില്‍ അബ്ദുള്ളക്കുട്ടി പോയി ഞെരുങ്ങിയാല്‍ ഹീറോ അല്ലാ വെറും സിറോയെ ആവൂ.

അവരെ തീവ്രവാദി എന്നും മയക്കുമരുന്നിനു അടിമകളെന്നും പറഞ്ഞു നടന്ന അബ്ദുള്ളക്കുട്ടി പോലും ആ പറഞ്ഞ വാക്ക് തിരിച്ചെടുക്കും. യഥാര്‍ത്ഥ ഹീറോ ദ്വീപ് ആണ് മിസ്റ്റര്‍,’ എന്നാണ് ഐഷ കമന്റിന് മറുപടിയായി പറയുന്നത്.

ഇത് സംബന്ധിച്ച ചര്‍ച്ചകളാണ് ലക്ഷദ്വീപില്‍ ചൂടുപിടിക്കുന്നത്. ലക്ഷദ്വീപില്‍ ബി.ജെ.പിക്ക് വിരലിലെണ്ണാവുന്ന നേതാക്കളെ ഉള്ളുവെന്നും എന്നാല്‍ ഉള്ള നേതാക്കള്‍ തന്നെ നേതൃത്വമെടുക്കുന്ന തെറ്റായ നടപടിയില്‍ പ്രതിഷേധിച്ച് രാജി വെച്ചുകൊണ്ടിരിക്കുകയാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

നേരത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിനെതിരെ ഉടലെടുത്ത ജനകീയ പ്രക്ഷോഭത്തിനെതിരെ ശക്തമായ നിലപാടുകളായിരുന്നു അബ്ദുള്ളക്കുട്ടി എടുത്തിരുന്നത്. ഐഷ സുല്‍ത്താനയുമായി നിരന്തരം കൊമ്പുകോര്‍ക്കുന്ന അബ്ദുള്ളക്കുട്ടി ഐഷയ്‌ക്കെതിരായി രാജ്യദ്രോഹ കുറ്റം നിലനില്‍ക്കുമെന്നും പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Aisha Sultana replies to a comment saying Island is the Hero

We use cookies to give you the best possible experience. Learn more