സംഘടനാ സ്വാതന്ത്യം നല്‍കുന്നില്ല; ഏറ്റവും അധികം ആക്രമണം നേരിടേണ്ടിവരുന്നത് എസ്.എഫ്.ഐയില്‍ നിന്നെന്നും എ.ഐ.എസ്.എഫ്
Kerala News
സംഘടനാ സ്വാതന്ത്യം നല്‍കുന്നില്ല; ഏറ്റവും അധികം ആക്രമണം നേരിടേണ്ടിവരുന്നത് എസ്.എഫ്.ഐയില്‍ നിന്നെന്നും എ.ഐ.എസ്.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th July 2019, 6:38 pm

പത്തനംതിട്ട: എസ്.എഫ്.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.എസ്.എഫ്. ക്യാമ്പസുകളില്‍ സംഘടനാ സ്വാതന്ത്ര്യം നല്‍കാത്തത് എസ്.എഫ്.ഐയാണെന്നും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ എ.ഐ.എസ്.എഫ് ഉണ്ടായിരുന്നെങ്കില്‍ ഇത്തരത്തില്‍ ഒന്നും സംഭവിക്കില്ലായിരുന്നെന്നും എ.ഐ.എസ്.എഫ് വിമര്‍ശിച്ചു. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് എസ്.എഫ്.ഐക്കെതിരെ സംഘടന വീണ്ടും രംഗത്തെത്തിയത്.

രക്തരക്ഷസിന്റെ സ്വഭാവമുള്ള സംഘടനയാണ് എസ്.എഫ്.ഐയെന്നും എ.ഐ.എസ്.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.എഫ്.ഐ ഭീഷണിയാവുന്നുവെന്നും എ.ഐ.എസ്.എഫ്. കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

എസ്.എഫ്.ഐയില്‍ നിന്നാണ് ഏറ്റവും അധിക ആക്രമണം നേരിടേണ്ടിവന്നതെന്ന് പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച് പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ പറയുന്നു.

ക്യാമ്പസുകളില്‍ സംഘടനാ സ്വാതന്ത്ര്യം നല്‍കാത്തത് എസ്.എഫ്.ഐയാണ്. കെ.എസ്.യുവില്‍ നിന്നോ എ.ബി.വി.പിയില്‍ നിന്നോ ഭീഷണിയില്ലെന്നും എ.ഐ.എസ്.എഫ് വിമര്‍ശിച്ചു.

കലാലയങ്ങളില്‍ എസ്.എഫ്.ഐ പറയുന്ന ജനാധിപത്യം വാക്കുകളില്‍ മാത്രമാണെന്ന് എ.ഐ.എസ്.എഫ് നേരത്തെ വിമര്‍ശനമുയര്‍ത്തിയിരുന്നു. പല കോളജുകളിലും തെരഞ്ഞെടുപ്പ് നടക്കുന്നത് എസ്.എഫ്.ഐയുടെ സൗകര്യത്തിനനുസരിച്ചാണ്. കണ്ണൂരില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് എസ്.എഫ്.ഐയില്‍ നിന്ന് തുടര്‍ച്ചയായി അക്രമങ്ങള്‍ നേരിടേണ്ടി വരുന്നുവെന്നും കണ്ണൂരില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ടില്‍ സി.പി.ഐക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.