|

അതിര്‍ത്തിക്കപ്പുറത്തെ ഭീകരാക്രമണ കേന്ദ്രങ്ങള്‍ മിന്നല്‍ ആക്രമണത്തില്‍ തകര്‍ത്തെന്ന് വ്യോമസേന; ആക്രമണം സ്ഥിരീകരിച്ച് പാക്കിസ്ഥാനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുല്‍വാമാ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഇന്ത്യ. അതിര്‍ത്തിക്ക് അപ്പുറത്തെ ഭീകരാക്രമണ കേന്ദ്രങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തെന്ന് റിപ്പോര്‍ട്ട്.

വാര്‍ത്ത എജന്‍സിയായ എ.എന്‍.ഐയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ന് പുലര്‍ച്ചേ 3.30നാണ് വ്യോമസേന അതിര്‍ത്തിക്കപ്പുറത്തെ ഭീകരാക്രമണ കേന്ദ്രങ്ങള്‍ തകര്‍ത്തത്.

ഇന്ത്യന്‍ വ്യോമസേനയുടെ 12 മിറാഷ് വിമാനങ്ങളാണ് ആക്രമണം നടത്തിയത്. 1000 കിലോയിലധികം സ്‌ഫോടക വസ്തുക്കള്‍ ഇന്ത്യ ഉപയോഗിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ ഇന്ത്യന്‍ വിമാനങ്ങള്‍ അതിര്‍ത്തി കടന്നെന്നും എന്നാല്‍ പാക്ക് സൈന്യം തിരിച്ചാക്രമിച്ചതോടെ വിമാനങ്ങള്‍ തിരിച്ച് പോയെന്നും പാക്ക് സൈനിക മേധാവി ഇന്ത്യ ആക്രമണം നടത്തി ഒ രുമണിക്കൂറിന് ശേഷം ട്വീറ്റ് ചെയ്തിരുന്നു.

പാക്ക് സൈന്യം തിരിച്ച് ആക്രമിച്ചതോടെ ഇന്ത്യ സ്‌ഫോടന വസ്തുക്കള്‍ നിക്ഷേപിച്ചെന്ന് പറഞ്ഞ സൈനിക മേധാവി പിന്നീട് അധികം വന്ന ഇന്ധനമാണ് നിക്ഷേപിച്ചതെന്ന് മാറ്റി പറഞ്ഞിരുന്നു.

ആക്രമണ വിവരം ഇന്ത്യന്‍ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വിവിധ വ്യോമസേന വൃത്തങ്ങള്‍ എ.എന്‍.ഐയോട് പ്രതികരിച്ചിട്ടുണ്ട്. പാക്ക് അധിന കാശ്മീരില്‍ ഇന്ത്യ മിന്നല്‍ ആക്രമണം നടത്തുകയും സുരക്ഷിതമായി തിരിച്ചെത്തിയെന്നും ഇവര്‍ സ്ഥിരീകരിച്ചു.

ഇതിനിടെ ഇന്ന് പുലര്‍ച്ചേ ഇന്ത്യയുടെ മിന്നല്‍ ആക്രമണ ശേഷം അതിര്‍ത്തി ഗ്രാമങ്ങളില്‍ പാക്കിസ്ഥാന്‍ കരസേന കരാര്‍ ലംഘിച്ച് വെടിവെപ്പ് നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
DoolNews video

Latest Stories