| Sunday, 16th October 2022, 12:50 pm

നിങ്ങള്‍ ഒരു വിവാഹം ചെയ്യും, എന്നിട്ട് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടാക്കും; ഹിന്ദുക്കള്‍ക്കെതിരായ പരാമര്‍ശത്തില്‍ എ.ഐ.എം.ഐ.എം നേതാവിനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹിന്ദുക്കള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ എ.ഐ.എം.ഐ.എം നേതാവിനെതിരെ കേസെടുത്ത് പൊലീസ്. എ.ഐ.എം.ഐ.എം ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ ഷൗക്കത്ത് അലിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്.

ഹിന്ദുക്കള്‍ ഒരു സ്ത്രീയെ വിവാഹം ചെയ്യും പക്ഷേ മറ്റ് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുമെന്നായിരുന്നു ഷൗക്കത്ത് അലിയുടെ പരാമര്‍ശം. ഇത്തരം ബന്ധങ്ങളിലൂടെ കുട്ടികളെയുണ്ടാക്കുകയാണ് ഹിന്ദുക്കള്‍ ചെയ്യുന്നതെന്നും ഷൗക്കത്ത് പറയുന്നു.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ഷൗക്കത്തിനെതിരെ നടപടിയുണ്ടായത്.

‘അടിപതറുമ്പോള്‍ ബി.ജെ.പി മുസ്‌ലിങ്ങള്‍ക്ക് നേരെ തിരിയും. അവര്‍ പറയുന്നത് മുസ്‌ലിങ്ങള്‍ക്കാണ് കൂടുതല്‍ കുട്ടികളുള്ളത് എന്നാണ്. ഞങ്ങള്‍ ഒന്നിലധികം വിവാഹം ചെയ്യുന്നതിനെക്കുറിച്ചും ബി.ജെ.പി പറയുന്നുണ്ട്. ശരിയാണ്, ഞങ്ങള്‍ ഒന്നിലധികം വിവാഹം കഴിക്കുന്നുണ്ട്. പക്ഷേ രണ്ട് ഭാര്യമാരേയും ഞങ്ങള്‍ ഒരുപോലെ ബഹുമാനിക്കുന്നുണ്ട്. പക്ഷേ നിങ്ങളോ? നിങ്ങള്‍ ഒരാളെ മാത്രം വിവാഹം ചെയ്യും. എന്നിട്ട് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടാക്കുന്നു. അതൊന്നും ആരും അറിയുകയുമില്ല. അവരെ ആരെയും നിങ്ങള്‍ ബഹുമാനിക്കുന്നില്ല,’ അദ്ദേഹം പറഞ്ഞു.

മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ രജപുത്ര രാജകുമാരി ജോധാ ബായിയെ വിവാഹം ചെയ്തതിനെയും അദ്ദേഹം പരാമര്‍ശിച്ചു, ‘ഞങ്ങള്‍ (മുസ്‌ലിങ്ങള്‍) ഞങ്ങളോടൊപ്പം നിങ്ങളുടെ ജനങ്ങളെയും ഉയര്‍ത്തിയെന്നും എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും ഷൗക്കത്ത് പറഞ്ഞു.

മുസ്‌ലിങ്ങളെ ഇന്ന് ഭീഷണിപ്പെടുത്തുന്നവര്‍ ഒരുകാലത്ത് മുഗള്‍ ചക്രവര്‍ത്തിമാരുടെ മുന്നില്‍ തലകുനിച്ചിരുന്ന ‘പുഴുക്കളും പ്രാണികളായിരുന്നുവെന്നും ഷൗക്കത്ത് അലി പറഞ്ഞു.

‘നിങ്ങള്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണോ? 832 വര്‍ഷമായി ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള പുഴുക്കളെയും പ്രാണികളെയും ഭരിച്ചവരാണ്. അന്ന് കൈ പിന്നിലേക്ക് കെട്ടി ജി ഹുസൂര്‍ എന്ന് പറഞ്ഞുനിന്ന നിങ്ങളാണ് ഇന്ന് ഞങ്ങളെ ഭീഷണിപ്പെടുത്തത്. മതേതരത്വത്തിന്റെ കാര്യത്തില്‍ ഞങ്ങളേക്കള്‍ മികച്ച ആരെണുള്ളത്? അക്ബര്‍ ജോധാ ബായിയെ വിവാഹം ചെയ്തു. അന്ന് അക്ബറിനൊപ്പം ജോധാ ബായിയും ഉയര്‍ന്നിരുന്നു. ഞങ്ങള്‍ക്കൊപ്പം നിങ്ങളുടെ ആളുകളേയും ഞങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഒരു ഹിന്ദു സന്യാസി പറയുകയാണ് ഞങ്ങളെ, മുസ് ലിങ്ങളെ കശാപ്പ് ചെയ്യണമെന്ന്. ഞങ്ങളെന്താ കാരറ്റോ, ഉള്ളിയോ മറ്റോ ആണോ?

ദേഷ്യത്തിലുള്ള ഒരു മുസല്‍മാന്റെ മുഖം കണ്ടാല്‍ മതി നിങ്ങളുടെ സന്യാസിയുടെ മലവിസര്‍ജനം പോലും നിലക്കാന്‍,’ ഷൗക്കത്ത് അലി പറയുന്നു.

Content Highlight: AIMIM president of uttarpradesh charged for spreading hate amongst communities in up

We use cookies to give you the best possible experience. Learn more