| Saturday, 14th March 2020, 5:26 pm

'മുസ്‌ലിങ്ങളെയും ദളിതുകളെയും പറ്റിക്കരുത്'; എന്‍.പി.ആര്‍, എന്‍.ആര്‍.സി പ്രമേയത്തില്‍ കെജ്‌രിവാളിനോട് ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍.ആര്‍.സി, എന്‍.പി.ആര്‍ നടപടികള്‍ക്കെതിരെ ദല്‍ഹി നിയമസഭയില്‍ പ്രമേയം പാസ്സാക്കിയ നടപടിയില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ എ.ഐ.എം.ഐ.എം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. കെജ്‌രിവാള്‍ അവതരിപ്പിച്ച പ്രമേയം വളരെ ശുഷ്‌ക്കമായ ഒന്നാണെന്നും കെജ്‌രിവാള്‍ എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും സെന്‍സസിന് മാത്രമായി തിയ്യതികള്‍ പ്രഖ്യാപിക്കണമെന്നുമാണ് ഉവൈസിയുടെ പ്രതികരണം.

മുസ്‌ലിങ്ങളയെും ദളിതുകളെയും കെജ്‌രിവാള്‍ പറ്റിക്കാന്‍ ശ്രമിക്കരുത്. എന്‍.പി.ആര്‍ ഏത് തരത്തില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാലും അത് എന്‍.ആര്‍.സിയിലേക്ക് നയിക്കുമെന്നും ഉവൈസി പറഞ്ഞു.\

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.പി.ആറിനെതിരെ ആംആദ്മി നേതാവും മന്ത്രിയുമായ ഗോപാല്‍ റായ് ആണ് ദല്‍ഹി നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ദേശീയ ജനസംഖ്യാ പട്ടിക നടപ്പിലാക്കിയാല്‍ അത് രാജ്യത്തെ ഭൂരിപക്ഷംവരുന്ന ജനങ്ങളെയും ദുരിതത്തിലാക്കുമെന്ന് റായ് പറഞ്ഞു.

”ആഭ്യന്തര മന്ത്രി എന്തൊക്കെ ഉറപ്പുകള്‍ നല്‍കിയാലും ദേശീയ ജനസംഖ്യാ പട്ടികയെ പിന്തുടര്‍ന്ന് ദേശീയ പൗരത്വ പട്ടികയും നടപ്പിലാക്കും. 2003ലെ നിയമം പറയുന്നതും അപ്രകാരമാണ്”, ഗോപാല്‍ റായ് പറഞ്ഞു.

2003 ലെ നിയമമാണ് തങ്ങള്‍ പിന്തുടരുന്നതെന്നാണ് അമിത് ഷാ പറയുന്നത്. പക്ഷേ, എന്‍.പി.ആറിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും എന്‍.ആര്‍.സി നടപ്പിലാക്കുക എന്ന് അതേ നിയമം പറയുന്നുണ്ട്, റായ് പറഞ്ഞു.

എന്തടിസ്ഥാനത്തിലാണ് എന്‍.ആര്‍.സി കൊണ്ടുവരില്ലെന്ന് അമിത് ഷാ പറയുന്നതെന്ന് ചോദിച്ച റായ് 2003ലെ നിയമം ഭേദഗതി ചെയ്തിട്ടില്ലെങ്കില്‍ സ്വാഭാവികമായും എന്‍.പി.ആറിന് പിന്നാലെ രാജ്യത്ത് എന്‍.ആര്‍.സിയും നടപ്പാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

” ദേശീയ പൗരത്വ ഭേദഗതി, ജനസംഖ്യാപട്ടിക, ദേശീയ പൗരത്വ പട്ടിക തുടങ്ങിയവ സംബന്ധിച്ച് ജനങ്ങളുടെ മനസ്സില്‍ ഒരുപാട് സംശയങ്ങളുണ്ട്. കാരണം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇവ സംബന്ധിച്ച് വ്യത്യസ്ത പ്രസ്തവനായാണ് നല്‍കിയിരിക്കുന്നത്,” ഗോപാല്‍ റായ് പറഞ്ഞു.

എന്‍.പി.ആര്‍ സംബന്ധിച്ച നടപടികള്‍ നിര്‍ത്തുന്നതായും കേന്ദ്രം ആവശ്യപ്പെട്ടാല്‍ 2010 ല്‍ നടപ്പാക്കിയ രീതി പിന്തുടരുമെന്നും റായ് വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more