Advertisement
World News
ഗസയ്ക്കുള്ള സഹായങ്ങള്‍ സ്രാവുകളെ തീറ്റുന്നതിന് സമാനം; ഫലസ്തീനികളെ അധിക്ഷേപിച്ച് ഇസ്രഈല്‍ തിരക്കഥാകൃത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 27, 09:02 am
Sunday, 27th April 2025, 2:32 pm

ടെല്‍ അവീവ്: ഗസയിലെ ഫലസ്തീനികളെ അധിക്ഷേപിച്ച് ഇസ്രഈലി തിരക്കഥാകൃത്ത് ഗില്‍ കോപറ്റ്‌സ്. ഫലസ്തീനികള്‍ക്ക് സഹായം നല്‍കുന്നത് സ്രാവുകളെ പോറ്റുന്നതിന് സമാനമാണെന്നായിരുന്നു ഗില്ലിന്റെ അധിക്ഷേപ പരാമര്‍ശം. ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് ഗില്‍ കോപറ്റ്‌സ് ഫലസ്തീനികളെ അധിക്ഷേപിച്ചത്.

ഗസയിലെ വംശീയ ഉന്മൂലനത്തെ അനുകൂലിക്കുന്നുവെന്നും ഗില്‍ കോപറ്റ്‌സ് പോസ്റ്റില്‍ പറയുന്നുണ്ട്. ‘2025ലെ ഹോളോകോസ്റ്റ് ദിനത്തെ കുറിച്ചുള്ള ചിന്തകള്‍’ എന്ന വാക്കുകളോടെയാണ് ഗില്‍ കുറിപ്പ് അവസാനിപ്പിച്ചത്.

‘നിങ്ങള്‍ സ്രാവുകള്‍ക്ക് ഭക്ഷണം നല്‍കിയാല്‍ അവ നിങ്ങളെ തിന്നും. നിങ്ങള്‍ ഗസക്കാര്‍ക്ക് ഭക്ഷണം നല്‍കിയാല്‍ അവരും നിങ്ങളെ തിന്നും. ഞാന്‍ സ്രാവുകളുടെ വംശനാശത്തെ അനുകൂലിക്കുന്നു. ഗസയിലെ ജനങ്ങളെ ഉന്മൂലനം ചെയ്യുന്നതിനെയും അനുകൂലിക്കുന്നു,’ ഗില്‍ കോപറ്റ്‌സ്

പോസ്റ്റിന് പിന്നാലെ ഗില്ലിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉയര്‍ന്നത്. ഇസ്രഈല്‍ പൗരത്വമുള്ള ഫലസ്തീന്‍ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകന്‍ അഹമ്മദ് ടിബി ഗില്ലിനെ രൂക്ഷമായി വിമര്‍ശിച്ചു.

‘നിങ്ങള്‍ ഒരു നവ നാസിയാണ്. അധഃപതിച്ചവനുമാണ്. ഒരു ജൂതന്‍ ഇങ്ങനെയാണ് ഹോളോകോസ്റ്റ് ദിനത്തെ അനുസ്മരിക്കുന്നത്!,’ അഹമ്മദ് ടിബി പ്രതികരിച്ചു.

എന്നാല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ഗില്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചു.

‘എനിക്ക് ഗസയിലുള്ളവരോട് ഒരു തുള്ളി പോലും അനുകമ്പയില്ല. അറബികളോട് പൊതുവെ… അതേ മനുഷ്യര്‍ക്കെല്ലാം പൊതുവെ അങ്ങനെയായിരിക്കും. സ്രാവുകളോടും മനുഷ്യ മൃഗങ്ങളോടും അനുകമ്പയില്ല,’ ഗില്‍ കോപറ്റ്‌സ് പറഞ്ഞു. ഗസയില്‍ നടക്കുന്നത് വംശഹത്യയല്ലെന്നും കീടനാശിനി പ്രയോഗമാണെന്നും ഗില്‍ പ്രതികരിച്ചു.


ഗില്ലിന്റെ പരാമര്‍ശങ്ങള്‍ വിമര്‍ശനങ്ങള്‍ ആളിക്കത്തിക്കുകയാണ് ചെയ്തത്. പ്രകോപനപരമായ ഭാഷ ഉപയോഗിച്ചിട്ടും കോപാറ്റ്‌സ് തന്നെ സ്വയം വിശേഷിപ്പിക്കുന്നത് മനുഷ്യത്വമുള്ള, ലിബറല്‍, ധാര്‍മിക വ്യക്തിയാണെന്ന് സോഷ്യല്‍ മീഡിയ പ്രതികരിച്ചു.

ഇതാദ്യമായല്ല ഫലസ്തീനികളെ അധിക്ഷേപിച്ച് ഇസ്രഈല്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്തെത്തുന്നത്. നേരത്തെ ഇസ്രഈല്‍ മുന്‍ പ്രതിരോധ മന്ത്രി ഗസയിലെ ഫലസ്തീനികളെ മനുഷ്യ മൃഗങ്ങള്‍ എന്ന് വിശേഷിപ്പിച്ചിരുന്നു.

തുടര്‍ന്ന് ഗസയിലേക്കുള്ള വൈദ്യുതി, വെള്ളം, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വിതരണം നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ക്കും ഗാലന്റ് തുടക്കമിട്ടിരുന്നു.

നിലവില്‍ കണക്കുകള്‍ പ്രകാരം, ഗസയില്‍ ഇസ്രഈല്‍ യുദ്ധം ആരംഭിച്ച് 18 മാസത്തിനുള്ളില്‍ കുറഞ്ഞത് 51,266 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ചവരില്‍ മൂന്നിലൊന്ന് പേരും 18 വയസിന് താഴെയുള്ളവരാണ്.

Content Highlight: Aid to Gaza is like feeding sharks; Israeli screenwriter Gil Kopatz insults Palestinians