| Sunday, 28th July 2024, 6:11 pm

കെ.പി.സി.സി യോഗത്തിലെ പ്രതിപക്ഷ നേതാവിനെതിരായ വിമര്‍ശനം; വാര്‍ത്ത ചോര്‍ത്തിയവരെ കണ്ടെത്താന്‍ എ.ഐ.സി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ കെ.പി.സി.സി യോഗത്തിലെ വിമര്‍ശനം ചോര്‍ത്തിയ സംഭവത്തില്‍ പ്രതികരിച്ച് എ.ഐ.സി.സി. വാര്‍ത്ത ചോര്‍ത്തി നല്‍കിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പറഞ്ഞു. വാര്‍ത്ത ചോര്‍ത്തിയവരെ കണ്ടെത്താന്‍ എ.ഐ.സി.സി ഉത്തരവും നല്‍കി.

പാര്‍ട്ടി യോഗങ്ങളിലെ വിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയവരെ കണ്ടെത്തണമെന്നാണ് എ.ഐ.സി.സി നിലപാട്. കെ.പി.സി.സി യോഗത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് വിട്ടുനിന്ന സംഭവം വിവാദമായതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന്റെ നടപടി.

കെ.പി.സി.സി അച്ചടക്ക സമിതി ചെയര്‍മാനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് സംസ്ഥാനത്തിന്റെ ചുമതല കൂടിയുള്ള ദീപാദാസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇത്തരം അനാസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ല. പാര്‍ട്ടിക്ക് ഗുണകരമല്ലാത്ത വിധത്തില്‍ തുടര്‍ച്ചയായി ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുകയാണ്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ദീപാദാസ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

‘മിഷന്‍ 2025’മായി ബന്ധപ്പെട്ട യോഗത്തില്‍ വി.ഡി. സതീശനെതിരെ ജനറല്‍ സെക്രട്ടറിമാര്‍ വിമര്‍ശനം ഉന്നയിച്ചു. വി.ഡി. സതീശന്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് സെക്രട്ടറിമാര്‍ പറഞ്ഞെന്നുമാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിനുപിന്നലെയാണ് വിഷയത്തില്‍ ഇടപെട്ട് എ.ഐ.സി.സി നേതൃത്വം രംഗത്തെത്തിയത്.

വയനാട് യോഗത്തിന് ശേഷം രൂപീകരിച്ച മിഷന്‍ 2025ന് വേണ്ടി സതീശന്‍ അയച്ച സര്‍ക്കുലറില്‍ നിന്നാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. തദ്ദേശീയ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതായിരുന്നു മിഷന്‍ 2025.

എന്നാല്‍ ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരെ അറിയിക്കാതെയായിരുന്നു ഡി.സി.സി പ്രസിഡന്റുമാര്‍ക്കും പദ്ധതിയുടെ ചുമതലയുള്ളവര്‍ക്കും പ്രതിപക്ഷ നേതാവ് കത്തയച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഏതാനും നേതാക്കള്‍ എ.ഐ.സി.സിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

Content Highlight: AICC responded to the incident of leaking criticism against Leader of Opposition V.D. Satheesan in KPCC meeting

We use cookies to give you the best possible experience. Learn more