ശശി തരൂരിന് ഇരട്ട മുഖം, മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചെളിവാരി തേക്കുകയാണ്; വിമര്‍ശനവുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി
national new
ശശി തരൂരിന് ഇരട്ട മുഖം, മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചെളിവാരി തേക്കുകയാണ്; വിമര്‍ശനവുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th October 2022, 6:05 pm

ന്യൂദല്‍ഹി: ശശി തരൂരിനെ വിമര്‍ശനവുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി. ശശി തരൂരിന് ഇരട്ട മുഖമാണെന്ന് എ.ഐ.സി.സി ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ആരോപിച്ചു.

ശശി തരൂരിനും മല്ലികാര്‍ജുന്‍ ഖര്‍ഗെക്കും നല്‍കിയത് ഒരേ പട്ടികയാണെന്നും വോട്ടര്‍ പട്ടിക തൃപ്തികരമെന്ന് തരൂര്‍ ഒരിക്കല്‍ പറഞ്ഞതാണെന്നും മധുസൂദന്‍ മിസ്ത്രി പറഞ്ഞു.

പരാതികളിലെ നടപടികളില്‍ സമിതിയെ തൃപ്തി അറിയിച്ച തരൂര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചെളിവാരി തേക്കുകയാണെന്ന് തെരഞ്ഞെടുപ്പ് സമിതി കുറ്റപ്പെടുത്തി.

ബാലറ്റ് പേപ്പര്‍ മുദ്രവെച്ചില്ലെന്നതടക്കമുള്ള പരാതികള്‍ സമിതി തള്ളി. തരൂരിന് ഇരട്ട മുഖമെന്ന് മധുസൂദന്‍ മിസ്ത്രി ആരോപിച്ചു.

ഉത്തര്‍പ്രദേശ്, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളിലെ പി.സി.സികള്‍ പോളിങ് അട്ടിമറിച്ചുവെന്ന ഗുരുതരമായ പരാതി തരൂര്‍ തെരഞ്ഞെടുപ്പ് സമിതിക്ക് നല്‍കിയിരുന്നു.

ഉത്തര്‍പ്രദേശിലെ വോട്ടുകള്‍ എണ്ണരുതെന്നാവശ്യപ്പെട്ടെങ്കിലും ഒടുവില്‍ ബാലറ്റുകള്‍ മറ്റുള്ളവയ്ക്ക് ഒപ്പം കൂട്ടി കലര്‍ത്തി. പരാതിയില്‍ തരൂരിനുള്ള മറുപടി നല്‍കിയിട്ടുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് സമിതിയുടെ പ്രതികരണം.

അതേസമയം, കോണ്‍ഗ്രസ് ചരിത്രത്തിലെ ആറാമത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയെന്ന വിശ്വസത്തിലാണ് എ.ഐ.സി.സി ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി.22 വര്‍ഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പാണ് മിസ്ത്രിയുടെ നേരിട്ടത്.

ശശി തരൂരിനെതിരെ 7897 വോട്ടുകള്‍ നേടിയാണ് ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഖാര്‍ഗെ എ.ഐ.സി.സി പ്രസിഡന്റായി വിജയിച്ചത്. തരൂരിന് 1072 വോട്ടുകള്‍ ലഭിച്ചു. 416 വോട്ടുകള്‍ അസാധുവായി.

24 വര്‍ഷത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ അധ്യക്ഷ പദവിയിലെത്തുന്നത്. നിലവില്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എം.പിയാണ് ഖാര്‍ഗെ.

22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ആറാം തവണയാണ് അധ്യക്ഷ പദത്തിലേക്ക് മത്സരം നടക്കുന്നത്.

CONTENT HIGHLIGHT: AICC Election Authority Chairman Madhusudan Mistry accused Shashi Tharoor of being double-faced.