| Saturday, 6th March 2021, 7:48 am

തമിഴ്‌നാട്ടില്‍ ബി.ജെ.പി 20 സീറ്റുകളില്‍ മത്സരിക്കും; എ.ഐ.എ.ഡി.എം.കെയുമായി ധാരണയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെയും സീറ്റ് ധാരണയിലെത്തി. ബി.ജെ.പി 20 സീറ്റുകളില്‍ മത്സരിക്കും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കന്യാകുമാരി ലോക് സഭാ സീറ്റിലും ബി.ജെ.പി മത്സരിക്കും.

ഒരാഴ്ചക്കാലത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുപാര്‍ട്ടികളും ധാരണയിലെത്തിയത്. ഏതൊക്കെ മണ്ഡലങ്ങളിലാണ് ബി.ജെ.പി മത്സരിക്കുകയെന്ന് പിന്നീട് അറിയിക്കും.

കന്യാകുമാരി സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ ബി.ജെ.പിക്ക് പിന്തുണ നല്‍കുമെന്നും കരാറില്‍ പറയുന്നു. 2019 ല്‍ ബി.ജെ.പിയുടെ പൊന്‍ രാധാകൃഷ്ണന്‍ കോണ്‍ഗ്രസിന്റെ എച്ച്.വസന്തകുമാറിനോട് തോറ്റ മണ്ഡലമാണ് കന്യാകുമാരി. 2020 ഓഗസ്റ്റില്‍ വസന്തകുമാര്‍ കൊവിഡ് -19 മൂലം മരിക്കുകയായിരുന്നു.

ഏപ്രില്‍ ആറിനാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.

അതേസമയം, ഡി.എം.കെയുമായി സി.പി.ഐ സീറ്റ് ധാരണയായി. സംസ്ഥാനത്തെ ആറ് മണ്ഡലങ്ങളിലാണ് സി.പി.ഐ മത്സരിക്കുക.

സീറ്റുകള്‍ സംബന്ധിച്ച് ഡി.എം.കെയും സി.പി.ഐയും ധാരണാപത്രത്തില്‍ ഒപ്പിട്ടു. സഖ്യം തമിഴ്നാട്ടില്‍ ചരിത്ര വിജയമായിരിക്കും നേടുകയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ആര്‍.മുത്തരശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ഡി.എം.കെയുമായി സഖ്യം തുടരുമെന്ന് സി.പി.ഐ.എം വ്യക്തമാക്കിയിരുന്നു. 12 സീറ്റുകളാണ് സി.പി.ഐ.എം ചോദിക്കുന്നത്. അതേസമയം 35 മുതല്‍ 40 സീറ്റ് വരെയാണ് കോണ്‍ഗ്രസ് ഡി.എം.കെ നേതൃത്വത്തിനോട് ചോദിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  AIADMK ally BJP to contest 20 seats in Tamil Nadu elections as part of alliance

Latest Stories

We use cookies to give you the best possible experience. Learn more