റിപ്പബ്ലിക് ദിനവും മഹാശിവരാത്രിയും; പൗരത്വ നിയമ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് അലിഗഡില്‍ വീണ്ടും നിരോധനാഞ്ജ
national news
റിപ്പബ്ലിക് ദിനവും മഹാശിവരാത്രിയും; പൗരത്വ നിയമ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് അലിഗഡില്‍ വീണ്ടും നിരോധനാഞ്ജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th January 2020, 11:44 pm

അലിഗഡ്: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെയും മഹാശിവരാത്രിയുടെയും മുന്നോടിയായി അലിഗഡില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു. പരിപാടികള്‍ സമാധാനപരമായി നടക്കുന്നതിന് വേണ്ടിയാണ് നിരോധനാഞ്ജ പ്രഖ്യാപിക്കുന്നതെന്ന് സര്‍ക്കാരിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലനില്‍ക്കുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് പ്രദേശത്ത് സിആര്‍പിസി സെക്ഷന്‍ 144 പ്രഖ്യാപിച്ചിട്ടുള്ളത്.

പൗരത്വ ഭേദഗതി നിയമം, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രദേശത്ത് ഇപ്പോള്‍ സമരങ്ങള്‍ നടക്കുന്നുണ്ട്. ജനുവരി 26ന് റിപ്പബ്ലിക് ദിനവും അതിനു മുന്‍പ് 21ന് മഹാശിവരാത്രിയും മറ്റു പരിപാടികളും പ്രദേശത്ത് നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് സെക്ഷന്‍ 144 പ്രഖ്യാപിച്ചിട്ടുളളതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

ഇപ്പോള്‍ നടക്കുന്ന സമരങ്ങളില്‍ സാമൂഹ്യ വിരുദ്ധമായ പല പ്രവര്‍ത്തികളും കടന്നുകൂടിയിട്ടുണ്ടെന്നും അത് പ്രദേശത്തെ ക്രമസമാധാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രദേശത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താനാണ് വീണ്ടും നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുള്ളതെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എത്രയും പെട്ടെന്ന് തന്നെ സെക്ഷന്‍ 144 നടപ്പിലാക്കുമെന്നും ഫെബ്രുവരി 3 വരെ പ്രദേശത്ത് നിരോധനാഞ്ജ നിലനില്‍ക്കുമെന്നുമാണ് പ്രസ്താവനയില്‍ പറയുന്നത്.

നിരോധനാഞ്ജ വരുന്നതോടെ പ്രദേശത്ത് അഞ്ചോ അതിലധികമോ ആളുകള്‍ക്ക് കൂട്ടം കൂടാന്‍ അനുവാദമുണ്ടായിരിക്കുന്നതല്ല. മീറ്റിങ്ങുകളോ മറ്റ് പരിപാടികളോ സംഘടിപ്പിക്കുന്നതിനും വിലക്കുണ്ടായിരിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന അലിഗഡ് ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ നിരവധി പ്രദേശങ്ങളില്‍ പല തവണ സെക്ഷന്‍ 144 പ്രഖ്യാപിച്ചിരുന്നു.

DoolNews Video