| Wednesday, 19th April 2023, 1:36 pm

സമത്വവും മനുഷ്യത്വവുമാണ് എന്റെ രാഷ്ട്രീയം, അച്ഛന്റേത് അദ്ദേഹത്തിന്റെ ചോയ്‌സ്: അഹാന കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജ്യത്ത് അടിസ്ഥാനപരമായി നടക്കുന്ന കാര്യങ്ങളെ പറ്റി അറിയുക എന്നതല്ലാതെ ആഴത്തിലുള്ള രാഷ്ട്രീയത്തെ പറ്റി അവബോധമുണ്ടാക്കാറില്ലെന്ന് നടി അഹാന കൃഷ്ണ. മറ്റ് വിഷയങ്ങളിലാണ് താല്‍പര്യമെന്നും വീട്ടിലും രാഷ്ട്രീയം സംസാരിക്കാറില്ലെന്നും അഹാന പറഞ്ഞു. യുക്തിപരമായി ചിന്തിച്ച് തീരുമാനങ്ങളെടുക്കാനാണ് തനിക്ക് ഇഷ്ടമെന്നും സമത്വവും മനുഷ്യത്വവുമാണ് തന്റെ രാഷ്ട്രീയമെന്നും റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ അഹാന പറഞ്ഞു.

‘ഞങ്ങളുടെ മണ്ഡലത്തിലല്ലായിരുന്നു അച്ഛന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഞങ്ങള്‍ രാഷ്ട്രീയത്തില്‍ വലിയ അവബോധമുള്ളവരൊന്നും അല്ല. അടിസ്ഥാനപരമായി നമ്മുടെ രാജ്യത്തില്‍ നടക്കുന്നത് എന്നറിയുന്നതിലുപരി വളരെ ഒപ്പീനിയനേറ്റഡായ വ്യക്തികളല്ല ഞങ്ങള്‍. ഞങ്ങളുടെ ഇഷ്ട വിഷയങ്ങള്‍ വേറെ പലതുമാണ്. ഒരു വിഷയത്തില്‍ നല്ല ധാരണയുണ്ടെങ്കിലല്ലേ ഒരു സംഭാഷണം നടക്കൂ. രാഷ്ട്രീയം വീട്ടില്‍ അധികം സംസാരിക്കാറില്ല.

എനിക്ക് രാഷ്ട്രീയത്തില്‍ ശക്തമായ നിലപാടൊന്നുമില്ല. യുക്തിപരമായ തീരുമാനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ആളാണ് ഞാന്‍. സമത്വത്തിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്നു. ഇതൊക്കെയാണ് എന്റെ രാഷ്ട്രീയം,’ അഹാന പറഞ്ഞു.

അച്ഛന്റെ രാഷ്ട്രീയം അദ്ദേഹത്തിന്റെ ചോയ്‌സാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ തന്നെ ജഡ്ജ് ചെയ്യേണ്ടതില്ലെന്നും അഹാന പറഞ്ഞു.

‘അച്ഛന്റെ രാഷ്ട്രീയം എന്നെ നെഗറ്റീവായി സ്വാധീനിക്കുന്നു എന്ന് തോന്നിയിട്ടില്ല. ഇനി അങ്ങനെ ഉണ്ടെങ്കില്‍ പോലും അതില്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. എന്റെ അച്ഛന്‍ പൊളിറ്റിക്കലി ആക്ടീവാണെങ്കില്‍ അത് അദ്ദേഹത്തിന്റെ ജീവിതവും അദ്ദേഹത്തിന്റെ കരിയറും അദ്ദേഹത്തിന്റെ ചോയ്സുമാണ്. അടി എന്ന സിനിമ ഞാന്‍ ചെയ്യുന്നുണ്ടെന്ന് പറഞ്ഞിട്ടാണ് അവരോട് പറയുന്നത്. അല്ലാതെ ഞാന്‍ ചെയ്തോട്ടെ അച്ഛാ എന്ന് ചോദിക്കുന്നില്ല.

ഇത് എന്റെ ജീവിതം. അത് അച്ഛന്റെ ജീവിതം. അച്ഛന്‍ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു, എന്തില്‍ വിശ്വസിക്കുന്നു എന്നുള്ളത് എന്നെ ബാധിക്കേണ്ട കാര്യമില്ല. അച്ഛന്‍ വളരെ സന്തോഷത്തോടെ ഒരു കാര്യം ചെയ്യുന്നു. അച്ഛനെ വെച്ച് എന്നെ ആരും ജഡ്ജ് ചെയ്യില്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. എന്നെ അവിടെ ജഡ്ജ് ചെയ്യേണ്ട ആവശ്യമില്ല.

കൃഷ്ണ കുമാര്‍ ഒരു വ്യക്തിയും അഹാന മറ്റൊരു വ്യക്തിയുമാണ്. നമ്മള്‍ ഒരു വീട്ടിലാണ് ജീവിക്കുന്നത് എന്ന് വെച്ച് ഒരാള്‍ പറയുന്ന കാര്യം മറ്റൊരാളുടെ ജീവിതത്തിന്റെ ഒരു ഭാഗത്തും വരാന്‍ പാടില്ല. ഇനി അങ്ങനെ ഉണ്ടെങ്കില്‍ പോലും ഇല്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം,’ അഹാന പറഞ്ഞു.

Content Highlight: ahana krishna talks about her politics

We use cookies to give you the best possible experience. Learn more