| Thursday, 11th February 2021, 11:36 am

തര്‍ക്കം അവസാനിക്കുന്നു; ബന്ധം മുറുകുന്നില്ല; പാന്‍ഗോങ്ങില്‍ ഇന്ത്യ-ചൈന ധാരണയെന്ന് രാജ്‌നാഥ് സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലഡാക്കിലെ പാന്‍ഗോങ് തീരത്ത് നിന്ന് പിന്മാറാന്‍ ഇന്ത്യ-ചൈന സേനകള്‍ക്കിടയില്‍ ധാരണയായെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.

പാര്‍ലമെന്റിലാണ് ഇരുസേനകളും തമ്മില്‍ അതിര്‍ത്തി തര്‍ക്കത്തില്‍ ധാരണയായെന്നാണ് രാജ്‌നാഥ് സിംഗ് പറഞ്ഞത്.

ചൈനയുമായി നിരന്തരം നടത്തിയ ചര്‍ച്ചകളിലൂടെ പാന്‍ഗോങ് തടാകത്തിന്റെ വടക്ക് തെക്ക് തീരങ്ങളില്‍ വിന്യസിച്ച സേനയെ പിരിച്ചുവിടാമെന്ന ധാരണയിലെത്തിയിട്ടുണ്ട്.

ഈ കരാറിന് ശേഷം ഇന്ത്യയും ചൈനയും ഘട്ടം ഘട്ടമായി തുടര്‍ന്നുള്ള പ്രക്രിയകള്‍ ചര്‍ച്ചചെയ്യും, പ്രതിരോധമന്ത്രി പറഞ്ഞു.

ചൈനയുടെ അന്യായമായ അവകാശവാദങ്ങള്‍ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ഇരുപക്ഷത്തും നിന്നുമുള്ള ശ്രമങ്ങളിലൂടെ മാത്രമേ ഉഭയകക്ഷി ബന്ധം നിലനിര്‍ത്താനാകൂ എന്ന സമീപനമാണ് ഇന്ത്യ തുടക്കം മുതല്‍ സ്വീകരിച്ചതെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

പാകിസ്താന്‍ നിയമവിരുദ്ധമായി ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് നല്‍കിയിട്ടുണ്ട്. പക്ഷേ ഇന്ത്യ ഇത് അംഗീകരിച്ചിട്ടില്ല. ചൈനയുടെ ഇന്ത്യയുടെ വലിയൊരു ഭാഗം തങ്ങളുടേതാണെന്ന് അവകാശപ്പടുന്നുണ്ട്.

ഇത്തരം അടിസ്ഥാനരഹിതമായ പ്രസ്താവനകളും ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്ന് രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. ലഡാക്കിലും ചൈന ഏകപക്ഷീയമായാണ് നീങ്ങിയതെന്നും രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി.

പാന്‍ഗോങ് പ്രശ്‌നത്തില്‍ സമവായത്തിലെത്തുന്നതോടെ ഒരു വര്‍ഷമായി തുടരുന്ന ഇന്ത്യ ചൈന സംഘര്‍ഷമാണ് സമവായത്തിലെത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Big Breakthrough In China Standoff At Key Pangong Lake

We use cookies to give you the best possible experience. Learn more