| Saturday, 20th April 2013, 10:50 am

മമതയുടെ 'സ്വന്തം' ചിട്ടിക്കമ്പനി പൂട്ടി ഉടമകള്‍ മുങ്ങി: തൃണമൂല്‍ വെട്ടില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ള ചിട്ടിക്കമ്പനിയായ ശാരദാ ഗ്രൂപ്പിന്റെ എം.ഡിയും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സുദീപ്ത സെന്‍ നിക്ഷേപകരെ പറ്റിച്ച് മുങ്ങി.

ഇവരുടെ മാധ്യമസ്ഥാപനങ്ങളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും തൃണമൂല്‍ രാജ്യസഭാംഗവും മമത ബാനര്‍ജിയുടെ മാധ്യമ ഉപദേശകനുമായ കുനാല്‍ ഘോഷ് ഒരാഴ്ചയായി മുങ്ങിനടക്കുകയാണ്.[]

ഇവരെക്കുറിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചെങ്കിലും ഒരാഴ്ചയായി ഒരു വിവരവുമില്ല. ഇവരെ കണ്ടെത്താനായി ഇന്റലിജന്‍സ് ബ്യൂറോ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. കുനാള്‍ ഘോഷ് സി.ഇ.ഓ. ആയ താര മ്യൂസിക്, താര ന്യൂസ്, ചാനല്‍ 10 എന്നീ ടി.വി. ചാനലുകളും ബംഗാള്‍ പോസ്റ്റ്, സെവന്‍ സിസ്‌റ്റേഴ്‌സ് പോസ്റ്റ്, ഷൊക്കാല്‍ ബേല എന്നീ പത്രങ്ങളും അടച്ചുപൂട്ടിയാണ് ഉടമയായ സുദീപ്താ സെന്‍ ഒളിവില്‍ പോയത്.

ഇതോടെ ഈ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ചിട്ടികമ്പനിയിലെ ഏജന്റുമാരും ഉദ്യോഗസ്ഥരും ജനരോഷം ഭയന്ന് സ്ഥലം വിട്ടിരിക്കയാണ്.

ചാനലുകളിലും പത്രങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് നാലുമാസമായി. ബംഗാളി പുതുവര്‍ഷദിനമായ ഏപ്രില്‍ 14ന് ഈ ഗ്രൂപ്പിന്റെ പ്രസിദ്ധീകരണ കമ്പനിയായ ശാരദാ പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് പ്രൈവറ്റ് ലിമിറ്റഡ് പൂട്ടിയതായി പ്രഖ്യാപിച്ചതോടെ നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ അടക്കം ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായി.

ഗ്രാമങ്ങളിലെ ഇടത്തരം ചെറുകിട നിക്ഷേപകരെ കബളിപ്പിച്ച് കോടികളാണ് സെന്‍ വെട്ടിച്ചത്. ഇയാള്‍ക്കെതിരെ നിക്ഷേപകര്‍ പൊലീസില്‍ പരാതി നല്‍കി. പണം നഷ്ടമായ നിക്ഷേപകര്‍ വിവിധ തൃണമൂല്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി.

ശാരദാഗ്രൂപ്പിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും ഏറെ നാളായി സാമ്പത്തിക പ്രതിസന്ധിയിലാണ്.
മമതയുടെ ഓഫീസിലേക്ക് പണം നഷ്ടപ്പെട്ട പതിനായിരക്കണക്കിന് ആളുകളാണ് ഇന്നലെ മാര്‍ച്ച് നടത്തിയത്. ശാരദാ ഗ്രൂപ്പിന്റെ സാമ്പത്തിക തകര്‍ച്ചയില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നാണ് അവരുടെ ആവശ്യം.

തൃണമൂലിന്റെ സ്വന്തക്കാരായ ഈ മാധ്യമങ്ങള്‍ മമത ബാനര്‍ജി അധികാരത്തില്‍ വന്നശേഷം സര്‍ക്കാര്‍ പരസ്യങ്ങള്‍ കൈയയച്ച് നല്‍കിയിരുന്നു.
തൃണമൂലിന്റെയും സര്‍ക്കാരിന്റെ പല പരിപാടികള്‍ക്കും ധനസഹായം ചെയ്യുന്നതും ഈ ഗ്രൂപ്പാണ്.

മമത ബാനര്‍ജി അധികാരത്തില്‍ വന്നതിനുശേഷം തൃണമൂല്‍ നേതാക്കളും അവരുമായി അടുപ്പമുള്ളവരും നടത്തുന്ന ചിട്ടിക്കമ്പനികള്‍ വന്‍ തോതില്‍ വന്നിരുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെയും നിബന്ധനകള്‍ പാലിക്കാതെയായിരുന്നു ഇവര്‍ പണം കൈമാറ്റം നടത്തയിരുന്നത്.

ഉയര്‍ന്ന പലിശയും വരുമാനവും വാഗ്ദാനംചെയ്താണ് ഇവര്‍ ആളുകളെ ആകര്‍ഷിക്കുന്നത്. തൃണമൂലിന്റെ സാമ്പത്തിക സ്രോതസ്സുകളായ ചിട്ടിക്കമ്പനികള്‍ ഗ്രാമീണമേഖല കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more