'മറാത്തകളും നൈസാമുമാരും ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചു, ടിപ്പു മൈസൂരിനെ സംരക്ഷിച്ചു'; ജയന്തി ആഘോഷം നിര്‍ത്തലാക്കിയ സര്‍ക്കാരിനെ പ്രതിഷേധത്തിനൊരുങ്ങി സംഘടനകള്‍
Karnataka
'മറാത്തകളും നൈസാമുമാരും ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചു, ടിപ്പു മൈസൂരിനെ സംരക്ഷിച്ചു'; ജയന്തി ആഘോഷം നിര്‍ത്തലാക്കിയ സര്‍ക്കാരിനെ പ്രതിഷേധത്തിനൊരുങ്ങി സംഘടനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st August 2019, 10:15 am

കര്‍ണാടകത്തില്‍ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ സംസ്ഥാനത്തെ ടിപ്പു ജയന്തി ആഘോഷങ്ങള്‍ നിര്‍ത്തലാക്കാന്‍ ബി.ജെ.പി മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് വിവിധ സംഘടനകള്‍. ഇതില്‍ രാഷ്്ട്രീയ പാര്‍ട്ടികളും ഉണ്ട്.

മറ്റ് ജയന്തി ആഘോഷങ്ങള്‍ ഉണ്ടായിരിക്കുകയും ടിപ്പു ജയന്തി മാത്രം നിര്‍ത്തുകയും ചെയ്യുക. ഇതെങ്ങനെയാണ് സാധ്യമാവുക. ടിപ്പു ഒരു മുസ്‌ലിം ആയതുകൊണ്ടാണോ?- ടിപ്പു സുല്‍ത്താന്‍ ഐക്യമുന്നണി നേതാവ് സര്‍ദാര്‍ അഹ്മദ് ഖുറേഷി ചോദിച്ചു.

സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനത്തിനെതിരെ പ്രതികരിക്കാനും നിയമനടപടികള്‍ സ്വീകരിക്കാനും യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസും ജനതാദളും വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇവര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ചേക്കും.

ടിപ്പു സുല്‍ത്താന്‍ ബ്രിട്ടുഷുകാരോട് കൈകോര്‍ത്തിരുന്നുവെങ്കില്‍ അദ്ദേഹത്തിന് രാജ്യത്ത് തന്നെ ഉന്നത സ്ഥാനം ലഭിച്ചേനേ. മറാത്തകളും നൈസാമുമാരും ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചു, ടിപ്പു മൈസൂര്‍ സംസ്ഥാനത്തെ സംരക്ഷിക്കുകയായിരുന്നു. ടിപ്പു ഒരു ദേശീയ നായകനാണ്, അദ്ദേഹത്തിന്റെ ജയന്തി ഞങ്ങള്‍ ആഘോഷിക്കുക തന്നെ ചെയ്യുമെന്നും സര്‍ദാര്‍ അഹ്മദ് ഖുറേഷി പറഞ്ഞു.