| Wednesday, 4th January 2023, 9:38 pm

'ഏഷ്യാ കപ്പും ടി-20 ലോകകപ്പും നശിപ്പിച്ചില്ലേ, ഇനി സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പും തുലപ്പിക്കണോ; ബി.സി.സി.ഐയുടെ തലയ്ക്ക് ഓളമാണോ?'

സ്പോര്‍ട്സ് ഡെസ്‌ക്

ബി.സി.സി.ഐയുടെ സെലക്ഷന്‍ കമ്മിറ്റിയുടെ തലപ്പത്തേക്ക് ചേതന്‍ ശര്‍മ വീണ്ടും എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ചേതന്‍ ശര്‍മയുമായി ബി.സി.സി.ഐ അഭിമുഖം നടത്തിയെന്നും ശര്‍മ വീണ്ടും ചീഫ് സെലക്ടറായേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നേരത്തെ ചേതന്‍ ശര്‍മയുടെ നേതൃത്വത്തലുള്ള സെലക്ഷന്‍ കമ്മിറ്റിയെ ബി.സി.സി.ഐ പിരിച്ചുവിട്ടിരുന്നു.

ഏഷ്യാ കപ്പിലെയും ടി-20 ലോകകപ്പിലെയും ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലെ സെലക്ഷന്‍ കമ്മിറ്റിയെ ബി.സി.സി.ഐ പിരിച്ചുവിട്ടത്. അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് പുതിയ അംഗങ്ങള്‍ക്കായി അപേക്ഷയും ബി.സി.സി.ഐ ക്ഷണിച്ചിരുന്നു.

ചേതന്‍ ശര്‍മയടക്കമുള്ളവര്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ തിരിച്ചെത്താന്‍ വീണ്ടും അപേക്ഷ സമര്‍പ്പിച്ചിരുന്നു. 600ലധികം അപേക്ഷകളാണ് ഇത്തരത്തില്‍ ബി.സി.സി.ഐക്ക് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇതില്‍ നിന്നും ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി പത്ത് പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും അതില്‍ നിന്നും അഞ്ച് പേരെ തെരഞ്ഞെടുക്കുകയും ചെയ്യും.

അശോക് മല്‍ഹോത്ര, ജതിന്‍ പരഞ്ജ്പേ, സൗലക്ഷണ നായിക് എന്നിവരാണ് ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയിലുള്ളത്. ഇവരാണ് പുതി യ സെലക്ഷന്‍ കമ്മറ്റിയെ തെരഞ്ഞെടുക്കുക.

ചേതന്‍ ശര്‍മ വീണ്ടും സെലക്ഷന്‍ കമ്മിറ്റിയുടെ തലപ്പത്തേക്കെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പിന്നാലെ കടുത്ത അതൃപ്തിയുമായി ആരാധകരും രംഗത്തെത്തിയിരുന്നു.

ഏഷ്യാ കപ്പും ടി-20 ലോകകപ്പും ഇല്ലാതാക്കിയതിന് പുറമെ ഏകദിന ലോകകപ്പും ഇല്ലാതാക്കണോ, ബി.സി.സി.ഐയുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് ഭ്രാന്താണോ തുടങ്ങി രൂക്ഷമായ ഭാഷയില്‍ തന്നെയാണ് വിഷയത്തില്‍ ആരാധകര്‍ പ്രതികരിക്കുന്നത്.

ഇക്കാര്യത്തില്‍ ഔദ്യോഗികമായ ഒരു പ്രതികരണം ഇല്ലെങ്കിലും ചേതന്‍ ശര്‍മ പഴയ സ്ഥനത്തേക്കെത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, ഇപ്പോള്‍ നടന്നുകണ്ടിരിക്കുന്ന ഇന്ത്യ-ശ്രീലങ്ക പരമ്പരക്കുള്ള ടീമിനെ തെരഞ്ഞെടുത്തത് ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയായിരുന്നു.

ടി-20 പരമ്പരയലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ 1-0ന് മുമ്പിലാണ്.

Content Highlight: After the reports that Chetan Sharma will be the chief selector again, the fans are criticizing

We use cookies to give you the best possible experience. Learn more