|

നവജാത ശിശുക്കള്‍ക്ക് പിന്നാലെ ഗസയിലെ അതിശൈത്യത്തില്‍ ആരോഗ്യപ്രവര്‍ത്തകനും മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഗസയില്‍ അതിശൈത്യത്തെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകന്‍ മരിച്ചതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം. ഗസയിലെ യൂറോപ്യന്‍ ഹോസ്പിറ്റലിലെ ജീവനക്കാരനായ അല്‍ഹക്കിം അഹമ്മദ് അല്‍ സഹാര്‍നെയാണ് മരണപ്പെട്ടത്.

ഖാന്‍ യൂനുസിന് പടിഞ്ഞാറ് അല്‍മവാസിയില്‍ സ്ഥാപിച്ചിട്ടുള്ള ടെന്റില്‍ നിന്ന് സഹാര്‍നെയുടെ മൃതദേഹം തണുത്തുറഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഗസയിലെ ഇസ്രഈല്‍ അതിക്രമങ്ങളെ തുടര്‍ന്ന് അടിസ്ഥാന സൗകര്യങ്ങള്‍ നഷ്ടപ്പെട്ടതും മോശമായ ആരോഗ്യനിലയും ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും അഭാവവും അതിശൈത്യത്തെ ചെറുക്കുന്നതില്‍ ഫലസ്തീനികളെ പ്രതിസന്ധിയിലാക്കിയെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇസ്രഈലിന്റെ ആക്രമണങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീനികളെ തുറന്നുകാണിക്കുന്നതാണ് സഹാര്‍നെയുടെ മരണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അതിശൈത്യം കാരണം തെക്കന്‍ ഗസയിലെ അല്‍ മവാസി അഭയാര്‍ത്ഥി ക്യാമ്പില്‍ നാല് നവജാത ശിശുക്കളും മരിച്ചിട്ടുണ്ട്. മരിച്ച കുട്ടികളില്‍ മൂന്ന് ദിവസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടുന്നു. മറ്റു രണ്ട് കുട്ടികള്‍ക്ക് ഒരുമാസമാണ് പ്രായം.

അന്തരീക്ഷ താപനില കുറഞ്ഞതും ക്യാമ്പുകളില്‍ താപനില ക്രമീകരിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതുമാണ് മരണകാരണമെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം അതിശൈത്യത്തിലും ഗസയ്ക്ക് നേരെയുള്ള ആക്രമണം ഇസ്രഈല്‍ ശക്തമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം വടക്കന്‍ ഗസയിലെ കമല്‍ അദ്‌വാന്‍ ആശുപത്രിക്ക് നേരെ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് ജീവനക്കാര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരു ഡോക്ടറും ഒരു ലബോറട്ടറി ടെക്‌നീഷ്യനും രണ്ട് മെയിന്റനന്‍സ് ജോലിക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ കമല്‍ അദ്‌വാന്‍ ആശുപത്രിയില്‍ ഇസ്രഈല്‍ സൈന്യം ഉപരോധം ഏര്‍പ്പെടുത്തിയിയിട്ടുണ്ട്. ആശുപത്രിക്കുള്ളില്‍ കഴിയുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കാന്‍ സൈന്യത്തിന് അനുമതിയുണ്ട്. കണക്കുകള്‍ പ്രകാരം 91 രോഗികള്‍ ആശുപത്രിക്കുള്ളിലുണ്ട്. ആശുപത്രിയെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം അടക്കം നടക്കുന്നതായാണ് വിവരം.

വടക്കന്‍ ഗസയില്‍ പ്രവര്‍ത്തനക്ഷമമായ ഏക ആശുപത്രിയാണ് കമല്‍ അദ്വാന്‍. ഇസ്രഈല്‍ ആക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രി പ്രവര്‍ത്തനരഹിതമായിരുന്നു. ഇതിനുപിന്നാലെയാണ് ആശുപത്രിയില്‍ പൂര്‍ണമായും ഇസ്രഈല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത്.

Content Highlight: After the newborn babies, a health worker died in Gaza’s extreme cold

Latest Stories