| Friday, 20th October 2023, 10:12 pm

ഇമ്രാനും വഖാറും അക്തറും ഉണ്ടായിട്ടും അതിന് അഫ്രിദിമാര്‍ തന്നെ വേണ്ടി വന്നു; ഷാഹിദിനൊപ്പം ചരിത്രനേട്ടത്തില്‍ ഷഹീന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ചരിത്ര നേട്ടം കുറിച്ച് പാകിസ്ഥാന്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദി. ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തതോടെയാണ് ഷഹീന്‍ പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിന്റെ ഭാഗമായത്.

സെഞ്ച്വറിയടിച്ച മിച്ചല്‍ മാര്‍ഷിനെ പുറത്താക്കി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ട ഷഹീന്‍ തൊട്ടുത്ത പന്തില്‍ അപകടകാരിയായ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ഗോള്‍ഡന്‍ ഡക്കാക്കിയും മടക്കി.

മാര്‍കസ് സ്‌റ്റോയ്‌നിസിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി പുറത്താക്കിയ ഷഹീന്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയും ജോഷ് ഹെയ്‌സല്‍വുഡിനെയും പുറത്താക്കിയാണ് അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്. മാക്‌സ്‌വെല്ലിനെ പോലെ ഹെയ്‌സല്‍വുഡും ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്.

ഒരു മെയ്ഡന്‍ ഉള്‍പ്പടെ പത്ത് ഓവറില്‍ 54 റണ്‍സ് വഴങ്ങിയാണ് ഷഹീന്‍ ഫൈഫര്‍ പൂര്‍ത്തിയാക്കിയത്.

ലോകകപ്പില്‍ ഷഹീനിന്റെ രണ്ടാം അഞ്ച് വിക്കറ്റ് നേട്ടമാണിത്. 2019ല്‍ ബംഗ്ലാദേശിനെതിരയായിരുന്നു ഷഹീന്‍ ആദ്യമായി അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചത്. ഇതിന് പിന്നാലെയാണ് ഷഹീനിനെ തേടി തകര്‍പ്പന്‍ നേട്ടമെത്തിയത്.

ലോകകപ്പില്‍ പാകിസ്ഥാനായി ഒന്നിലധികം തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത് താരം എന്ന നേട്ടമാണ് ഷഹീന്‍ സ്വന്തമാക്കിയത്.

സൂപ്പര്‍ താരം ഷാഹിദ് അഫ്രിദിയാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ പാക് താരം. 2011ലാണ് ഷാഹിദ് അഫ്രിദിയുടെ രണ്ട് അഞ്ച് വിക്കറ്റ് നേട്ടങ്ങളും പിറന്നത്. കെനിയ, കാനഡ എന്നിവര്‍ക്കെതിരെയായിരുന്നു അഫ്രിദി അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്.

പാകിസ്ഥാനായി ലോകകപ്പില്‍ ഫൈഫര്‍ നേടിയ താരങ്ങള്‍

(താരം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

അബ്ദുള്‍ ഖാദിര്‍ – ശ്രീലങ്ക – 1983

സാഖ്‌ലിന്‍ മുഷ്താഖ് – ബംഗ്ലാദേശ് – 1999

വസീം അക്രം – നമീബിയ – 2003

ഷാഹിദ് അഫ്രിദി – കെനിയ – 2011

ഷാഹിദ് അഫ്രിദി – കാനഡ – 2011

വഹാബ് റിയാസ് – ഇന്ത്യ – 2011

സൊഹൈല്‍ ഖാന്‍ – ഇന്ത്യ – 2015

മുഹമ്മദ് ആമിര്‍ – ഓസ്‌ട്രേലിയ – 2019

ഷഹീന്‍ അഫ്രിദി – ബംഗ്ലാദേശ് – 2019

ഷഹീന്‍ അഫ്രിദി – ഓസ്‌ട്രേലിയ – 2023

Content highlight: After Shahid Afridi, Shaheen Afridi became the second Pakistani bowler to win two FIFA World Cups.

Latest Stories

We use cookies to give you the best possible experience. Learn more