| Tuesday, 23rd July 2024, 6:18 pm

യു.എസ് തെരഞ്ഞെടുപ്പ്; ബൈഡന്‍ പിന്മാറിയതിന് പിന്നാലെ കമല ഹാരിസ് നേടിയത് 81 മില്യണ്‍ ഡോളര്‍ സംഭാവന

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: 2024 യു.എസ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ ലഭിച്ചതിന് പിന്നാലെ കമല ഹാരിസ് നേടിയത് മില്യണ്‍ കണക്കിന് സംഭാവന. 24 മണിക്കൂറിനുള്ളില്‍ 81 മില്യണ്‍ ഡോളര്‍ സംഭാവന ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് റെക്കോഡ് നേട്ടമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റവും കുറഞ്ഞ ദാതാക്കളില്‍ നിന്ന് 888,000ത്തിലധികം സംഭാവന ലഭിച്ചതായി കമല ഹാരിസിന്റെ പ്രചരണ ടീം പറഞ്ഞു. ഇതില്‍ 66 ശതമാനം ആളുകളും യു.എസ് തെരഞ്ഞെടുപ്പിലേക്ക് ആദ്യമായി സംഭാവന നല്‍കുന്നവരാണ്.

‘വൈസ് പ്രസിഡന്റ് കമല ഹാരിസിന് ലഭിക്കുന്ന പിന്തുണ യു.എസ് തെരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ ഊര്‍ജ്ജത്തെയും ഉത്സാഹത്തെയും പ്രതിനിധികരിക്കുന്നു,’ ഡെമോക്രാറ്റിക് പാര്‍ട്ടി വക്താവായ കെവിന്‍ മുനോസ് പറഞ്ഞു.

ഇതിനുപുറമെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പ്രധാന ദാതാക്കളില്‍ നിന്ന് 150 മില്യണ്‍ ഡോളര്‍ സംഭാവന ലഭിച്ചതായി യു.എസിലെ ഡെമോക്രാറ്റിക് പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയായ ഫ്യൂച്ചര്‍ ഫോര്‍വേഡ് പൊളിറ്റിക്കോയോട് പറഞ്ഞു.

നവംബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാല്‍ അമേരിക്കന്‍ പ്രസിഡന്റാകുന്ന ആദ്യ വനിതയാകും കമല ഹാരിസ്.

നിലവില്‍ അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റാണ് കമല ഹാരിസ്. കമല ഹാരിസിന്റെ അച്ഛന്‍ ഡോണള്‍ഡ് ജെ. ഹാരിസ് ജമൈക്കക്കാരനാണ്. അമ്മ ശ്യാമള ഗോപാലന്‍ തമിഴ്‌നാട്ടുകാരിയാണ്.

അതേസമയം ബൈഡന്റെ ഉള്‍പ്പെടെ പ്രമുഖ നേതാക്കളുടെ പിന്തുണ ലഭിച്ചെങ്കിലും, കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാകുമോ എന്നറിയാന്‍ ആഗസ്ത് 19ലെ ചിക്കാഗോ കണ്‍വെന്‍ഷന്‍ വരെ കാത്തിരിക്കണം. സ്ഥാനാര്‍ത്ഥിത്വത്തിനായി ഒബാമയുടെ ഭാര്യ മിഷേലിന്റെ പേരും ഉയര്‍ന്നു വരുന്നുണ്ട്.

Content Highlight: After receiving support for her candidacy, Kamala Harris received millions in donations

We use cookies to give you the best possible experience. Learn more