ഇ.ഡി. ചോദ്യം ചെയ്തതിന് പിന്നാലെ പതിറ്റാണ്ടിലേറെ പഴക്കമുള്ള കേസില്‍ കെജ്‌രിവാളിന്റെ പി.എസിനെ പുറത്താക്കി
national news
ഇ.ഡി. ചോദ്യം ചെയ്തതിന് പിന്നാലെ പതിറ്റാണ്ടിലേറെ പഴക്കമുള്ള കേസില്‍ കെജ്‌രിവാളിന്റെ പി.എസിനെ പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th April 2024, 12:03 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ പുറത്താക്കി വിജിലന്‍സ് ഡയറക്ടറേറ്റിന്റെ നടപടി. 2007ല്‍ സര്‍ക്കാര്‍ ജീവനക്കാരനെ കയ്യേറ്റം ചെയ്‌തെന്ന കേസിലാണ് ഇപ്പോള്‍ കെജ്‌രിവാളിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന് അറിയപ്പെടുന്ന വിഭവ് കുമാറിനെ വിജിലന്‍സ് ഡയറക്ടറേറ്റ് പുറത്താക്കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തു എന്നുമാണ് കേസ്.

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടും വിഭവ് കുമാറിനെ തിങ്കളാഴ്ച ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. എന്നാല്‍ 2007ലെ കേസിന്റെ പേരിലാണ് അദ്ദേഹത്തെ പുറത്താക്കിയിരിക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം.കേന്ദ്ര സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് കൊണ്ടാണ് വൈഭവ് കുമാറിനെ നിയമിച്ചിരിക്കുന്നതെന്നും അദ്ദേഹത്തെ പുറത്താക്കിക്കൊണ്ട് സ്‌പെഷ്യല്‍ സെക്രട്ടറി (വിജിലന്‍സ്) വൈ.വി.വി.ജെ രാജശേഖര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

അതേസമയം ആംആദ്മി സര്‍ക്കാറിനെ താഴെയിറക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നു. ‘മദ്യനവുമായി ബന്ധപ്പെട്ട വ്യാജകേസില്‍ ആദ്യം അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലാകുന്നു. ഇപ്പോള്‍ അദ്ദേഹവുമായി ബന്ധപ്പെട്ട മുഴുവന്‍ ജീവനക്കാരെയും പുറത്താക്കി തുടങ്ങിയിരിക്കുന്നു. ആംആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കുക എന്നത് മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യം’ ആംആദ്മി പാര്‍ട്ടി നേതാവ് ജാസ്മിന്‍ ഷാ എക്‌സില്‍ കുറിച്ചു.

ആംആദ്മി പാര്‍ട്ടി രൂപീകരിക്കുന്നതിന് മുമ്പ് തന്നെ ദല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളുമായി ചേര്‍ന്ന് അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന വ്യക്തിയാണ് വിഭവ് കുമാര്‍. പിന്നീട് കെജ്‌രിവാള്‍ മുഖ്യമന്ത്രിയായതോടെ അദ്ദേഹത്തിന്റെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തുകയുമായിരുന്നു. കെജ്‌രിവാള്‍ ജയിലില്‍ നിന്ന് ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശങ്ങളും ഭരണ ഉത്തരവുകളും പുറത്തെത്തിച്ചിരുന്ന ഉദ്യോഗസ്ഥന്‍ കൂടിയാണ് വിഭവ് കുമാര്‍.

ദല്‍ഹി മദ്യനയക്കേസില്‍ ഇ.ഡി ചോദ്യം ചെയ്ത ദല്‍ഹി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി രാജ്കുമാര്‍ ആനന്ദ് കഴിഞ്ഞ ദിവസം എ.എ.പി അംഗത്വവും മന്ത്രി സ്ഥാനവും രാജിവെച്ചിരുന്നു. ആംആദ്മി പാര്‍ട്ടി അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ് എന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ രാജി.

CONTENT HIGHLIGHTS:  After questioning ED, Kejriwal’s PS was sacked in a case that is more than a decade old