| Tuesday, 7th November 2023, 5:34 pm

അലഹബാദിന് പിന്നാലെ അലിഗഢിനും പേരുമാറ്റം; പ്രമേയം പാസാക്കി യു.പി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: അലഹബാദിന് പിന്നാലെ അലിഗഢിന്റെ പേര് മാറ്റാനൊരുങ്ങി അലിഗഢ് മുന്‍സിപ്പാലിറ്റി. അലിഗഢിന്റെ പേര് ഹരിഗഢാക്കാനുള്ള പ്രപോസല്‍ മുന്‍സിപ്പാലിറ്റി ഐക്യകണ്‌ഠേന പാസാക്കി. കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ അലിഗഢ് മേയര്‍ പ്രശാന്ത് സിംഗാള്‍ അവതരിപ്പിച്ച പ്രൊപ്പോസ് എല്ലാ കൗണ്‍സിലര്‍മാരും പിന്തുണച്ചു.

അലിഗഢിന്റെ പേരുമാറ്റാനുള്ള നിര്‍ദ്ദേശത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ അത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് പേര് മാറ്റപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാകും. അലഹബാദിനെ പ്രയാഗ്‌രാജാക്കിയതാണ് അവസാനമായി നടന്ന ഏറ്റവും വിവാദമായ പേര് മാറ്റല്‍.

‘ഇന്നലെ ഒരു യോഗത്തില്‍ അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കി മാറ്റാനുള്ള നിര്‍ദ്ദേശം അവതരിപ്പിച്ചു. എല്ലാ കൗണ്‍സിലര്‍മാരും ഏകകണ്ഠമായി ഇതിനെ പിന്തുണച്ചു. ഈ നിര്‍ദ്ദേശം സര്‍ക്കാറിന് അയക്കും. സര്‍ക്കാര്‍ ഞങ്ങളുടെ ആവശ്യം നിറവേറ്റുമെന്ന് ഞാന്‍ വിശസിക്കുന്നു..അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കി മാറ്റണം. ഈ ആവശ്യം ഏറെ നാളായി ഉന്നയിക്കുന്നതാണ്,’ അലിഗഢ് മേയറെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഒരു മുന്‍സിപ്പല്‍ ബോഡി പേര് മാറ്റം പ്രമേയം ഏകകണ്ഡമായി അംഗീകരിച്ചാല്‍ സംസ്ഥാന സര്‍ക്കാറിന് നഗരത്തിന്റെയും പ്രദേശത്തിന്റെയും പേര് മാറ്റാന്‍ കഴിയും. സര്‍ക്കാറിന്റെ തീരുമാനത്തിന് വിടുകയും സര്‍ക്കാര്‍ പ്രമേയം അംഗീകരിച്ചാല്‍ ആഭ്യന്തര മന്ത്രാലയത്തില്‍ അയക്കുകയുമാണ് ചെയ്യുക. മന്ത്രാലയവും ബന്ധപ്പെട്ട ഏജന്‍സികളും അംഗീകരിച്ചാല്‍ സംസ്ഥാന സര്‍ക്കാറിന് പേര് മാറ്റാന്‍ കഴിയും.

2022ലാണ് ജില്ലാ പഞ്ചായത്ത് യോഗം ചേര്‍ന്ന് പേര് മാറ്റാനുള്ള പ്രൊപ്പോസല്‍ മുഖ്യമന്ത്രി യോഗി അയച്ചത്. സംസ്ഥാനത്തുടനീളമുള്ള സ്ഥലങ്ങളുടെ പേര് മാറ്റം തുടരുമെന്ന് 2019ല്‍ യോഗി ആദിത്യ നാഥ് പറഞ്ഞിരുന്നു.

‘ഞങ്ങള്‍ക്ക് നല്ലതെന്ന് തോന്നിയാല്‍ ഞങ്ങള്‍ അത് ചെയ്യും. മുഗള്‍ സാരായിയെ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ് നഗര്‍ എന്നും അലഹബാദിനെ പ്രയാഗ് രാജ് എന്നും ഫൈസാബാധിനെ അയോധ്യ എന്നും പുനര്‍നാമകരണം ചെയ്തു. പേരുമാറ്റം വേണ്ടിടത്തെല്ലാം ആവശ്യമായ നടപടികള്‍ സ്വീകരിക്കും,’ യോഗി ആദിത്യനാഥ് പറഞ്ഞു.

ഈ നടപടികള്‍ക്ക് ശേഷം നിരവധി സ്ഥലങ്ങളുടെ പേര് മാറ്റത്തിനായി ബി.ജെ.പി അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സ്ഥലങ്ങളുടെ പേരുകൂടാതെ സമാജ് വാദി പാര്‍ട്ടി ആരംഭിച്ച പല പദ്ധതികളുടെ പേരും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മാറ്റിയിരുന്നു.

Content highlight : After Allahabad And Faizabad, Aligarh In Line For A Name Change

We use cookies to give you the best possible experience. Learn more