| Saturday, 6th August 2022, 10:18 am

'ജോ ബൈഡന്‍, നുണ പറയുന്നത് നിര്‍ത്തൂ'; സവാഹിരി വധത്തിന് പിന്നാലെ അഫ്ഗാനില്‍ അമേരിക്കന്‍ വിരുദ്ധ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അല്‍ ഖ്വയിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ വധത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ അമേരിക്കക്കെതിരെ പ്രതിഷേധ സമരങ്ങള്‍ ശക്തമാകുന്നു.

അഫ്ഗാനില്‍ യു.എസ് ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് അഫ്ഗാന്‍ പൗരന്മാരാണ് അമേരിക്കക്കെതിരായ ബാനറുകള്‍ പിടിച്ചുകൊണ്ട് വെള്ളിയാഴ്ച സമരം നടത്തിയത്.

ഏഴ് അഫ്ഗാന്‍ പ്രവിശ്യകളില്‍ നിന്നുള്ള നൂറുകണക്കിന് പ്രതിഷേധക്കാര്‍ ബാനറുകള്‍ പിടിച്ച് പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങളും വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

‘ഡൗണ്‍ വിത്ത് യു.എസ്.എ’, ‘ജോ ബൈഡന്‍ നുണ പറയുന്നത് നിര്‍ത്തൂ,’ ‘അമേരിക്ക കള്ളം പറയുന്നു’, ‘അഫ്ഗാന്റെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക ഇടപെടേണ്ടതില്ല’ എന്നിങ്ങനെ എഴുതിയ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധം.

സവാഹിരി താലിബാനിലുണ്ടായിരുന്നെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നെന്നും ഇനി മേലില്‍ അമേരിക്ക അഫ്ഗാനില്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തരുതെന്നും താലിബാന്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു പ്രതിഷേധസമരം ആരംഭിച്ചത്.

കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു താലിബാന്‍ ഭരണം പിടിച്ചെടുത്തത്.

അഫ്ഗാനില്‍ ആക്രമണം നടത്തിക്കൊണ്ട് രാജ്യത്തെ സാഹചര്യങ്ങള്‍ വഷളാക്കുവാനും അഫ്ഗാന്റെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാനുമാണ് യു.എസ് ശ്രമിക്കുന്നതെന്നാണ് യു.എസ് വിരുദ്ധ സമരം നടത്തുന്നവര്‍ ആരോപിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ യു.എസ് നടത്തിയ ഡ്രോണാക്രമണത്തില്‍ അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചതായി തിങ്കളാഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെയായിരുന്നു പുറത്തുവിട്ടത്. ‘നീതി നടപ്പാക്കപ്പെട്ടു’ (Justice has been delivered) എന്നായിരുന്നു അല്‍ ഖ്വയിദ തലവന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ജോ ബൈഡന്റെ പ്രതികരണം.

ഡ്രോണാക്രമണം നടക്കുന്ന സമയത്ത് കാബൂളിലെ ഒരു വീട്ടില്‍ കുടുംബത്തോടൊപ്പം ഒളിവില്‍ കഴിയുകയായിരുന്നു അയ്മന്‍ അല്‍ സവാഹിരി. 71കാരനായ സവാഹിരി ഈജിപ്ഷ്യന്‍ പൗരനായിരുന്നു.

യു.എസിന്റെ നടപടി അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

കാബൂളില്‍ നടത്തിയ ആക്രമണം താലിബാനും യു.എസും തമ്മില്‍ 2020ല്‍ ഒപ്പുവെച്ച ‘ദോഹ കരാറി’ന്റെ ലംഘനമാണെന്നും ഇത് അഫ്ഗാനില്‍ വീണ്ടും സാഹചര്യങ്ങള്‍ വഷളാകുന്നതിലേക്ക് നയിക്കുമെന്നും അഭിപ്രായങ്ങളുയര്‍ന്നിരുന്നു.

അതേസമയം അല്‍ ഖ്വയിദ തലവന് താവളമൊരുക്കിക്കൊണ്ട് താലിബാനും ദോഹ കരാര്‍ ലംഘിച്ചു, എന്നും അഭിപ്രായമുയര്‍ന്നിരുന്നു.

ഇതിന് പിന്നാലെ സവാഹിരി കൊല്ലപ്പെട്ടതില്‍ അന്വേഷണം നടത്തുമെന്നും അല്‍ സവാഹിരി കാബൂളില്‍ ഉണ്ടായിരുന്നുവെന്ന കാര്യത്തെക്കുറിച്ച് താലിബാന് ഒരു സൂചനയും ലഭിച്ചിരുന്നില്ലെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ വ്യക്തമാക്കിയിരുന്നു.

താലിബാന്റെ മുതിര്‍ന്ന നേതാവും സര്‍ക്കാരിലെ ആഭ്യന്തര മന്ത്രിയുമായ സിറാജുദ്ദീന്‍ ഹഖാനിയുമായി ഏറ്റവും അടുത്ത ബന്ധമുണ്ടായിരുന്നയാളുടെ കാബൂളിലെ വീട്ടിലാണ് അല്‍ സവാഹിരി കഴിഞ്ഞിരുന്നതെന്ന് യു.എസ് ആരോപിച്ചിരുന്നു.

ദോഹ കാരാര്‍ പ്രകാരം അല്‍ ഖ്വയിദയുടെയോ യു.എസിനെ ആക്രമിക്കാന്‍ സാധ്യതയുള്ള മറ്റ് സംഘടനകളുടെയോ ആളുകളെ അഫ്ഗാനില്‍ പ്രവേശിപ്പിക്കില്ല എന്ന് താലിബാനും അഫ്ഗാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ല, ആക്രമണം നടത്തില്ല എന്ന് യു.എസും ഉറപ്പ് നല്‍കിയിരുന്നു.

Content Highlight: After al Qaeda leader Ayman Al-Zawahiri killing, anti- US protests aroused in Afghanistan

We use cookies to give you the best possible experience. Learn more