| Tuesday, 26th December 2023, 11:42 am

അഫ്ഗാന്‍ താരങ്ങള്‍ക്ക് എട്ടിന്റെ പണി; ഐ.പി.എല്‍ നഷ്ടമാവും

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍ക്ക് വിലക്ക്. അഫ്ഗാന്‍ താരങ്ങളായ നവീന്‍ ഉള്‍ ഹഖ്, മുജീബ് ഉര്‍ റഹ്‌മാന്‍, ഫസല്‍ഹഖ് ഫാറൂഖി എന്നീ താരങ്ങളെയാണ് അഫ്ഗാനിസ്ഥാന്‍ വിലക്കിയത്. അടുത്ത രണ്ടു വര്‍ഷത്തേക്ക് പുറത്തു നടക്കുന്ന ടി-20 ലീഗുകളില്‍ കളിക്കുന്നതില്‍ നിന്നുമാണ് താരങ്ങളെ വിലക്കിയത്.

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വ്യക്തിപരമായ താല്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയതിന് പിന്നാലെയായിരുന്നു താരങ്ങളെ വിലക്കിയത്.

എ.സി.ബിയുടെ ഔദ്യോഗിക പ്രസ്താവന പ്രകാരം, 2024 ജനുവരി ഒന്നുമുതല്‍ ആരംഭിക്കുന്ന പുതിയ ലീഗുകളിലെ കരാറുകളില്‍ ഒപ്പിടാന്‍ അഫ്ഗാനിസ്ഥാന്റെ ഈ മൂന്നു താരങ്ങളും വിസമ്മതിക്കുകയും മറ്റു ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു എന്നാണ് പറയുന്നത്.

‘ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകള്‍ കളിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കേന്ദ്ര കരാറുകളില്‍ ഒപ്പിടാന്‍ തയ്യാറായില്ല. രാജ്യത്തിനുവേണ്ടി കളിക്കുന്നതിനേക്കാള്‍ അവര്‍ കൂടുതല്‍ വ്യക്തിപരമായ താല്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയത്. അതുകൊണ്ടുതന്നെ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ബന്ധിതരായി.

ഏതൊരു കളിക്കാരനും ദേശീയ ക്രിക്കറ്റ് ബോര്‍ഡിന്റെ തത്വങ്ങള്‍ പാലിക്കുകയും അവരുടെ വ്യക്തിപരമായ താത്പര്യത്തെക്കാള്‍ രാജ്യത്തിനായി കളിക്കുന്നതിനു മുന്‍ഗണന നല്‍കുകയും ചെയ്യണം,’ എ.സി.ബിയുടെ പ്രസ്താവനയില്‍ പറയുന്നു.

ഇതോടെ 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ഈ മൂന്നു താരങ്ങള്‍ക്കും സാധിക്കില്ല. അടുത്തിടെ കഴിഞ്ഞ ലേലത്തില്‍ അഫ്ഗാന്‍ സ്പിന്നര്‍ മുജീബ് ഉര്‍ സര്‍ദാനെ കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സ് സ്വന്തമാക്കിയിരുന്നു. താരം നിലവില്‍ ബിഗ്ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന് വേണ്ടിയാണ് കളിക്കുന്നത്.

അതേസമയം നവീന്‍ ഉള്‍ ഹക്ക് ലക്നൗ സൂപ്പര്‍ ജയന്റ്‌സിലാണ് കളിക്കുന്നത്. ഹസല്‍ ഹക്ക് ഫാറൂഖിയെ സണ്‍റൈസേഴ്സ് ഹൈദരാബാദ് നിലനിര്‍ത്തുകയും ചെയ്തിരുന്നു. മൂന്നു താരങ്ങളും കഴിഞ്ഞ ഐ.സി.സി ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് വേണ്ടി കളിച്ചിരുന്നു.

Content Highlight: Afghanistan cricket players have banned for playing franchise cricket for two years.

Latest Stories

We use cookies to give you the best possible experience. Learn more