| Monday, 16th August 2021, 2:18 pm

കമ്യൂണിസ്റ്റുകളെ തുരത്താന്‍ കൂട്ടുനിന്നവര്‍ അഫ്ഗാനിസ്ഥാനോട് ചെയ്തത്

ശ്രീകാന്ത് പി.കെ

താലിബാന്‍ ഒടുവില്‍ കാബൂള്‍ കീഴടക്കി. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ അഫ്ഗാന്‍ പതാക മാറ്റി താലിബാന്‍ പതാകയുയര്‍ത്തി. രാജ്യത്തിന്റെ പേര് ‘ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍’ എന്ന് ഉടന്‍ മാറ്റുമെന്ന് താലിബാന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഭീകരര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ പ്രസിഡന്റ് അഷ്‌റഫ് ഗനിയും വൈസ് പ്രസിഡന്റും രാജ്യം വിട്ടു. കണ്മുന്നില്‍ ഒരു ജനത ഇരുണ്ട കാലത്തിലേക്ക് വീണ്ടും കൂപ്പ് കുത്തി വീഴുന്നു.

ഗ്ലോബല്‍ സൗത്തില്‍ ഒരുപക്ഷെ ഏറ്റവുമാദ്യം യൂറോപ്യന്‍ ഇമ്പീരിയലിസ്റ്റുകളില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ രാജ്യമാകും അഫ്ഗാനിസ്ഥാന്‍. സോവിയറ്റ് യൂണിയന്‍ ഉണ്ടായതിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1919-ല്‍ തന്നെ ബ്രിട്ടന്റെ കോളനി വാഴ്ചയില്‍ നിന്ന് അഫ്ഗാന്‍ സ്വാതന്ത്രം നേടി. സോവിയറ്റ് യൂണിയന്‍ ഉണ്ടായ കാലം മുതല്‍ അവസാനം വരെ അഫ്ഗാനുമായി അടുത്ത വ്യാപാര ബന്ധം പുലര്‍ത്തിയിരുന്നു.

സോര്‍ വിപ്ലവാനന്തരം അഫ്ഗാനിസ്ഥാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനായിരുന്ന നൂര്‍ മുഹമ്മദ് തരാക്കിയായിരുന്നു ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്റെ ആദ്യ പ്രസിഡന്റ്. 1978 മുതല്‍ 1992 വരെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ അഫ്ഗാന്‍ ഭരിച്ചു. ഏതൊരു സോഷ്യലിസ്റ്റ് സമൂഹങ്ങളിലേയും പോലെ പുരോഗമന പക്ഷത്ത് നിന്നു കൊണ്ടുള്ള വന്‍ പരിഷ്‌കാരങ്ങള്‍ക്ക് ആ ഗവണ്മെന്റ് തുടക്കം കുറിച്ചു.

നൂര്‍ മുഹമ്മദ് തരാക്കി

മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യ ആരോഗ്യ സംരക്ഷണം, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ വിദ്യാഭ്യാസം, ആയിരത്തോളം സ്‌കൂളുകള്‍ പുതിയതായി നിര്‍മ്മിച്ചു, തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കുകയും സ്ത്രീപുരുഷ തുല്യത മുഴുവന്‍ മേഖലകളിലേക്കും കൊണ്ടുവരാനുള്ള നയങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു, ശൈശവ വിവാഹ നിരോധനം, അഫ്ഗാന്‍ ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലി തുടങ്ങി അന്നേവരെ അഫ്ഗാന്‍ ജനത കണ്ടിട്ടില്ലാത്തതരം തീരുമാനങ്ങളിലൂടെ സുവര്‍ണ്ണ കാലത്തിലേക്ക് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നയിച്ചു.

ഇതിലൊക്കെയുപരി കേരളത്തിലെന്ന പോലെ അഫ്ഗാനിലെയും വലതുപക്ഷ സമുദായ കക്ഷികളെ വിളറി പിടിപ്പിച്ചത് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണമായിരുന്നു. ഫ്യൂഡല്‍ സമുദായ ഗോത്രങ്ങള്‍ ഗവണ്മെന്റിനെതിരെ തിരിയാനുള്ള ഒരു പ്രധാന കാരണമായി അത് മാറി.

1980-ല്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ നടത്തിയ ഒരു പ്രസംഗമുണ്ട്. ‘ഒരു സ്വതന്ത്ര ഇസ്‌ലാമിക ജനതയെ കീഴ്‌പ്പെടുത്താനുള്ള കമ്യൂണിസ്റ്റ് നിരീശ്വരവാദ ഗവണ്‍മെന്റിന്റെ മനപൂര്‍വമായ ശ്രമമാണിത്.’

ജിമ്മി കാര്‍ട്ടര്‍

അഫ്ഘാനിസ്ഥാനിലെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ അസ്ഥിരപ്പെടുത്താനുള്ള മുജാഹിദ് തീവ്രവാദികളുടെ ശ്രമത്തെ നേരിടാന്‍ ആര്‍മിയെ അയച്ച സോവിയറ്റ് യൂണിയനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ നടത്തിയ പ്രസംഗത്തിലെ ഒരു വാചകമാണ്. അവിടെ നിന്ന് തുടങ്ങി അഫ്ഗാന്‍ ജനതയുടെ ഇരുണ്ട കാലം.

താലിബാന് ആയുധങ്ങളും, പണവും, കറുപ്പും, എന്തിന് സ്ത്രീകളെയടക്കം നല്‍കി വലുതാക്കി അഫ്ഗാന്‍ സര്‍ക്കാരിനും സോവിയറ്റുകള്‍ക്കുമെതിരെ യുദ്ധം ചെയ്യിച്ച അമേരിക്കന്‍ മുതലാളിത്തം കേരളത്തിലെ ‘മാധ്യമ’ത്തിനും മുന്നേ അന്ന് താലിബാന്‍ ഭീകരരെ പോരാളികളായി കണ്ട് ഹോളിവുഡ് സിനിമകള്‍ വരെയിറക്കി. റാംബോ 3 എന്ന ഹോളിവുഡ് സിനിമയുടെ ഒടുവില്‍ സിനിമ അഭിവാദ്യമര്‍പ്പിക്കുന്നത് താലിബാന്‍ തീവ്രവാദികള്‍ക്കാണ്.

കമ്യൂണിസ്റ്റ് ഗവണ്മെന്റിന് കീഴില്‍ അഫ്ഗാന്‍ സാമൂഹ്യ-രാഷ്ട്രീയ മേഖലകളില്‍ മാത്രമല്ല, വിദ്യാഭ്യാസ-വിവര സാങ്കേതിക രംഗങ്ങളിലും വളരെ മുന്നോട്ട് പോയ രാജ്യമായിരുന്നു. കമ്പ്യൂട്ടര്‍ റെവല്യൂഷന്‍ കാലത്ത് സോവിയറ്റ് സഹായത്തോടെ ട്രാന്‍സിസ്റ്റ്റുകള്‍ സ്വന്തമായി നിര്‍മ്മിക്കുന്ന R&D പോലും അഫ്ഗാന്‍ വികസിപ്പിച്ചിരുന്നു. അമേരിക്ക ബാക് ചെയ്ത താലിബാന്റെ അട്ടിമറി ഇല്ലാതെ ആ ഗവണ്മെന്റ് മുന്നോട്ട് പോയിരുന്നുവെങ്കില്‍ ഇന്ന് സൗത്ത് ഏഷ്യയിലെ ഏറ്റവും വികസിതവും പുരോഗതിയാര്‍ജിച്ചതുമായ രാജ്യമായി മാറുമായിരുന്നു ആ ജനത. അവരാണ് ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ മത നിയമങ്ങള്‍ക്ക് വിധേയപ്പെട്ട് ജീവിക്കേണ്ടി വരുന്നത്.

കമ്യൂണിസ്റ്റ് പ്രസിഡന്റ് ഡോ. നജീബുള്ളയെ പരസ്യമായി തൂക്കിലേറ്റി താലിബാന്‍ അധികാര കൈമാറ്റം ചെയ്ത് പോയ ജനാധിപത്യത്തിന്റെ മൊത്ത കച്ചവടക്കാരായ അമേരിക്ക 96 മുതല്‍ 2001 വരെ അഗ്ഫാന്‍ ജനതയെ ഇരുണ്ട കാലത്തിലേക്ക് താലിബാന്‍ കുരുതി കൊടുത്തു. അല്‍പ നാളുകള്‍ക്ക് മുന്നേ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ഹിലരി ക്ലിന്റന്‍ നടത്തിയ തുറന്നു പറച്ചില്‍ ഇന്നും യൂ ട്യൂബിലുണ്ട്. ‘കമ്യൂണിസ്റ്റ് ഗവണ്മെന്റിനെതിരെ യുദ്ധം ചെയ്യാന്‍ നമ്മള്‍ താലിബാനെ സഹായിച്ചു വളര്‍ത്തി, ഇന്നവര്‍ നമുക്കും മറ്റു രാഷ്ട്രങ്ങള്‍ക്ക് പോലും ഭീഷണിയായി മാറിയിരിക്കുന്നു എന്ന്’.

ഡോ. നജീബുള്ള

ആ താലിബാന്‍ ഭീകരര്‍ക്ക് അധികാരത്തിലേക്ക് വീണ്ടും വഴിതുറന്നത് 2020 ഫെബ്രുവരിയില്‍ അമേരിക്കയിലെ ട്രംപ് സര്‍ക്കാര്‍ അവരുമായി ദോഹയില്‍ വച്ച് കരാറിലെത്തിയതിലൂടെയാണ്. ഒന്നരവര്‍ഷം തികയും മുമ്പ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തിരിക്കുന്നു. അമേരിക്ക അഫ്ഗാനിസ്ഥാനില്‍നിന്ന് സേനാ പിന്മാറ്റം ആരംഭിച്ച മെയ് അവസാനത്തോടെ പ്രദേശങ്ങള്‍ ഒന്നൊന്നായി പിടിച്ചെടുത്തുതുടങ്ങിയ താലിബാനു മുന്നില്‍ തലസ്ഥാനമായ കാബൂളും ഒടുവില്‍ വീണു.

ഏതൊരു മത രാഷ്ട്രത്തിലേയും പ്രാഥമിക ഇരകള്‍ സ്ത്രീകളാണെന്ന പോലെ താലിബാന്‍ വീണ്ടും കാടന്‍ നിയമങ്ങള്‍ അനുസരിക്കാന്‍ ശാസന നല്‍കിയിരിക്കുകയാണ്. ഒരു കാലത്ത് സ്വതന്ത്രമായി യൂണിവേഴ്‌സിറ്റികളില്‍ ഒറ്റയ്ക്ക് സഞ്ചരിച്ചു സന്തോഷത്തോടെ പഠനം നടത്തിയിരുന്ന പെണ്‍കുട്ടികളുള്ള അതേ അഫ്ഗാനിലാണ് അല്‍പ ദിവസം മുന്നേ പര്‍ദ്ദ ധരിക്കാതെ പുറത്തിറങ്ങയതിന് താലിബാന്‍ ഭീകരന്‍ ഒരു പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നത്. പഴയ താലിബാന്‍ ഭരണത്തില്‍ എങ്ങനെയായിരുന്നോ അങ്ങനെ തന്നെ തിരിച്ചു പോകണമെന്ന് അഫ്ഗാന്‍ ജനതയ്ക്ക് താലിബാന്‍ മുന്നറിയിപ്പ് കൊടുത്തു കഴിഞ്ഞു.

നാല് നാള്‍ മുന്നേ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒരു പ്രസ്താവന നടത്തി. അഫ്ഗാനിലെ സേനാ പിന്മാറ്റത്തില്‍ പശ്ചാത്താപമില്ലെന്നും താലിബാന്‍ ഭരണം പിടിക്കുന്നതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നും. എന്ത് പറയാന്‍, ഇനി താലിബാനുമായി ആയുധ കച്ചവട കരാറില്‍ ഏര്‍പ്പെടാനുള്ള പണിയായിരിക്കും അമേരിക്ക നോക്കുന്നുണ്ടാകുക. കമ്യൂണിസ്റ്റുകളെ തുരത്തി അധികാരം അട്ടിമറിച്ച് ഒരു ജനതയെ ഇരുണ്ട കാലത്തിലേക്ക് തള്ളി വിടാന്‍ കൂട്ടു നിന്ന കണ്ടു സന്തോഷിച്ച എല്ലാവര്‍ക്കും ഇന്ന് കള്ള കണ്ണീര്‍ പൊഴിച്ച് സേവ് അഫ്ഗാനിസ്ഥാന്‍ ഹാഷ് ടാഗില്‍ അഭിരമിക്കാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Afghanistan and Communist regime – Sreekanth PK Writes

ശ്രീകാന്ത് പി.കെ

Latest Stories

We use cookies to give you the best possible experience. Learn more