|

അമേരിക്കയുടെ വിദേശസഹായം നഷ്ടമായി; വിദ്യാഭ്യാസം മുടങ്ങി ഒമാനില്‍ നിന്ന് തിരിച്ച് പോവാനൊരുങ്ങി അഫ്ഗാന്‍ വിദ്യാര്‍ത്ഥിനികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്ക മറ്റ് വിദേശരാജ്യങ്ങള്‍ക്ക് നല്‍കിയിരുന്ന വിദേശസഹായം നിര്‍ത്തലാക്കിയതോടെ ദുരിതത്തിലായി അഫ്ഗാനില്‍ നിന്നുള്ള വിദേശ വിദ്യാര്‍ത്ഥികള്‍. താലിബാന്‍ ഭരണത്തില്‍ നിന്ന് രക്ഷനേടി ഒമാനില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി രാജ്യംവിട്ട 80ലധികം അഫ്ഗാന്‍ വനിതകളാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്.

യു.എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (യു.എസ്.എ.ഐ.ഡി) വഴിയാണ് ഈ വിദ്യാര്‍തഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയിരുന്നത്. എന്നാല്‍ ട്രംപ് അധികാരത്തില്‍ എത്തി വിദേശസഹായം മരവിപ്പിക്കാന്‍ ഉത്തരവിട്ടതോടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായവും നിലച്ചു.

രണ്ടാഴ്ചയ്ക്കുള്ളില്‍ തങ്ങളെ തിരിച്ചയക്കുമെന്ന നിര്‍ദേശം ലഭിച്ചതോടെ പരിഭ്രാന്തരായിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

നാല് വര്‍ഷം മുമ്പ് താലിബാന്‍ അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തതോടെ സ്ത്രീകളെ സര്‍വകലാശാലകളില്‍ നിന്ന് വിലക്കുന്നതുള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഒമാനിലുള്ള വിദ്യാര്‍ത്ഥികളെ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണെന്നാണ് ഈ വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അതിനാല്‍ അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഇവര്‍ അഭ്യര്‍ത്ഥിക്കുകയാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

‘ഞങ്ങള്‍ക്ക് വിദ്യാഭ്യാസം തുടരാന്‍ കഴിയുന്ന സുരക്ഷിതമായ ഒരു രാജ്യത്തേക്ക് അടിയന്തര സംരക്ഷണം, സാമ്പത്തിക സഹായം, പുനരധിവാസം എന്നിവയോട് മാറ്റണം,’ വിദ്യാര്‍ത്ഥികളിലൊരാള്‍ പറഞ്ഞു.

2018ല്‍ ആരംഭിച്ച യു.എസ്.എ.ഐ.ഡി പ്രോഗ്രാമായ വനിതാ സ്‌കോളര്‍ഷിപ്പ് എന്‍ഡോവ്‌മെന്റ് (ഡബ്ല്യു.എസ്.ഇ) പ്രകാരം ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ പഠിച്ചുകൊണ്ടിരുന്ന അഫ്ഗാന്‍ സ്ത്രീകളാണ് ഇപ്പോള്‍ നിര്‍ബന്ധിത തിരിച്ചുവരവ് നേരിടുന്നത്.

താലിബാന്‍ സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്ന ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗണിതം എന്നീ സ്റ്റെം വിഷയങ്ങള്‍ പഠിക്കാന്‍ അഫ്ഗാന്‍ സ്ത്രീകള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പുകള്‍ അവസരം നല്‍കി.

2022 ഡിസംബറില്‍ താലിബാന്‍ സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭ്യാസം നിരോധിക്കുന്നത് വരെ പലരും അഫ്ഗാന്‍ സര്‍വകലാശാലകളിലായിരുന്നു പഠനം നടത്തിയത്. എന്നാല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ അവര്‍ പാകിസ്ഥാനിലേക്ക് പലായനം ചെയ്തു.

തുടര്‍ന്ന് യു.എസ് എഎയ്ഡ് വഴി ഇവര്‍ക്ക് ഒമാനിലേക്കുള്ള വിസ ലഭിച്ചു. 2024 ഒക്ടോബറിനും നവംബറിനും ഇടയിലാണ് ഇവര്‍ ഒമാനില്‍ എത്തിയത്.

‘ഞങ്ങളെ തിരിച്ചയച്ചാല്‍, ഞങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. ഞങ്ങളുടെ എല്ലാ സ്വപ്നങ്ങളും നഷ്ടപ്പെടും. ഞങ്ങള്‍ക്ക് പഠിക്കാന്‍ കഴിയില്ല, ഞങ്ങളുടെ കുടുംബങ്ങള്‍ ഞങ്ങളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കും. മുന്‍കാലത്തെ പ്രവര്‍ത്തനങ്ങള്‍ കാരണം ഞങ്ങളില്‍ പലരും അപകടത്തില്‍പ്പെടും,’ ഒരു വിദ്യാര്‍ത്ഥി പറഞ്ഞു.

സ്ത്രീകളുടെ വിദ്യാഭ്യാസ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് താലിബാന്‍ സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇതുവരേയും മാറ്റങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

കഴിഞ്ഞ മാസം, വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി അഫ്ഗാന്‍ സ്ത്രീകളുടെ അവസ്ഥയ്ക്ക് കാരണം ഡെമോക്രാറ്റ് ഭരണത്തിന് കീഴില്‍ യു.എസ് സൈന്യം രാജ്യത്ത് നിന്ന് പിന്‍വാങ്ങിയതാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. അമേരിക്കയുടെ പിന്മാറ്റം താലിബാന് ശരീഅത്ത് നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കാരണമായതിനാല്‍ അഫ്ഗാന്‍ സ്ത്രീകള്‍ കഷ്ടപ്പെടുകയാണെന്നും അവര്‍ ആരോപിച്ചു.

Content Highlight: Afghan female students forced to return from Oman after losing US foreign aid