| Saturday, 8th June 2024, 8:56 am

അട്ടിമറിസ്ഥാൻ! ന്യൂസിലൻഡിന്റെ തലയരിഞ്ഞ് വീഴ്ത്തി നേടിയത് ചരിത്രനേട്ടം; തകർത്തെറിഞ്ഞത് 10 വർഷത്തെ ലങ്കൻ ചരിതം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് തുടര്‍ച്ചയായ രണ്ടാം ജയം. ന്യൂസിലാന്‍ഡിനെ 84 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ തകര്‍ത്തു വിട്ടത്. പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസ് 15.2 ഓവറില്‍ 75 റണ്‍സിന് പുറത്താവുകയായിരുന്നു.

ഈ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒരു അസ്മരണീയമായ നേട്ടമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്. ടി-20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെയുള്ള ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന വിജയമാണിത്. ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് ശ്രീലങ്കയായിരുന്നു 2014 ലോകകപ്പില്‍ 59 റണ്‍സിനായിരുന്നു കിവീസിനെ ലങ്കന്‍ പട തകര്‍ത്തത്.

അഫ്ഗാന്‍ ബൗളിങ്ങില്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍, ഫസല്ലാഖ് ഫാറൂഖി എന്നിവര്‍ നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ കിവീസ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു.

നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് അഫ്ഗാന്‍ നായകന്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തിയത്. മറുഭാഗത്ത് 3.2 ഓവറില്‍ 17 റണ്‍സ് വിട്ടുനല്‍കികൊണ്ടാണ് ഫാറൂഖി നാല് വിക്കറ്റ് വീഴ്ത്തിയത്. മുഹമ്മദ് നബി രണ്ട് വിക്കറ്റുകളും വീഴ്ത്തി അഫ്ഗാനിസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായി.

18 പന്തില്‍ 18 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സ് ആയിരുന്നു കിവീസ് നിരയിലെ ടോപ് സ്‌കോറര്‍. 17 പന്തില്‍ 12 റണ്‍സ് നേടിയ മാറ്റ് ഹെന്റിയാണ് രണ്ടാമത്തെ മികച്ച സ്‌കോറര്‍. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും 10 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

അതേസമയം റഹ്‌മാന്‍ ഗുര്‍ബാസിന്റെയും ഇബ്രാഹിം സദ്രാന്റെയും തകര്‍പ്പന്‍ പ്രകടനമാണ് അഫ്ഗാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 56 പന്തില്‍ അഞ്ച് വീതം ഫോറുകളും സിക്സുകളും ഉള്‍പ്പെടെ 80 റണ്‍സാണ് ഗുര്‍ബാസ് നേടിയത്. 41 പന്തില്‍ 44 റണ്‍സാണ് സദ്രാന്‍ നേടിയത്.

ന്യൂസിലാന്‍ഡ് ബൗളിങ്ങില്‍ ട്രെന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ലോക്കി ഫെര്‍ഗൂസന്‍ ഒരു വിക്കറ്റും നേടി.

ജയത്തോടെ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് നാലു പോയിന്റോടെ ഒന്നാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍. അതേസമയം തോല്‍വിയോടെ പോയിന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്താണ് കിവീസ്.

ജൂണ്‍ 13ന് വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ അടുത്ത മത്സരം. അതേസമയം ജൂണ്‍ 14 നടക്കുന്ന മത്സരത്തില്‍ പാപ്പുവാ ന്യൂ ഗ്വിനിയയാണ് അഫ്ഗാന്റെ എതിരാളികള്‍.

Content Highlight: Afganisthan beat New zealand in T20 World Cup

We use cookies to give you the best possible experience. Learn more