| Monday, 21st October 2019, 4:35 pm

അത്‌ലറ്റിക് മീറ്റിനിടെ തലയില്‍ ഹാമര്‍ വീണ വിദ്യാര്‍ഥി മരിച്ചു; മരണം 17 ദിവസം ചികിത്സയില്‍ കഴിഞ്ഞശേഷം

സ്പോര്‍ട്സ് ഡെസ്‌ക്

കോട്ടയം: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണു ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരന്‍ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥി അഫീല്‍ ജോണ്‍സണാണു തിങ്കളാഴ്ച മരിച്ചത്.

ഈരാറ്റുപേട്ട മൂന്നിലവ് ചൊവ്വൂര്‍ കുരിഞ്ഞംകുളത്ത് ജോണ്‍സണ്‍ ജോര്‍ജിന്റെ മകനായ അഫീല്‍ മെഡിക്കല്‍ കോളേജ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലാണു ചികിത്സയിലായിരുന്നത്. 17 ദിവസമാണു ചികിത്സയില്‍ക്കഴിഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ നടന്ന ഹാമര്‍ ത്രോ മത്സരത്തില്‍ എറിഞ്ഞ ഹാമര്‍ അഫീലിലിന്റെ തലയില്‍ വീഴുകയായിരുന്നു. മീറ്റിന്റെ ആദ്യദിനമായ ഒക്ടോബര്‍ നാലിനായിരുന്നു അപകടം.

അഫീലിന്റെ ചികിത്സയ്ക്കായി സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്‍ അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനിച്ചിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഞ്ചംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങള്‍ ഒരേസമയം സംഘടിപ്പിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരുന്നു.

രണ്ടു മത്സരങ്ങള്‍ക്ക് ഒരേ ഫിനിഷിങ് പോയിന്റ് നിശ്ചയിച്ചതും സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്.

We use cookies to give you the best possible experience. Learn more