| Tuesday, 1st June 2021, 8:16 am

ലക്ഷദ്വീപിന് വേണ്ടി ചാനലില്‍ സംസാരിച്ചതിന് അഭിഭാഷക നിരീക്ഷണത്തില്‍; വിവാദമായതിന് പിന്നാലെ തടിയൂരി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ വിവിധ ചാനലുകളില്‍ സംസാരിച്ചതിന് തനിക്കെതിരെ പൊലീസ് അന്വേഷണം നടക്കുന്നതായി ലക്ഷദ്വീപ് സ്വദേശിയും അഭിഭാഷകയുമായ ഫസീല ഇബ്രാഹിം.

എഷ്യാനെറ്റ് ന്യൂസിന്റെ ചാനല്‍ ചര്‍ച്ചയിലായിരുന്നു ഫസീല ഇബ്രാഹിമിന്റെ വെളിപ്പെടുത്തല്‍. ലക്ഷദ്വീപിലെ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി എഷ്യാനെറ്റ് ന്യൂസിലും അല്‍ ജസീറയിലും താന്‍ സംസാരിച്ചിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെയാണ് തനിക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചത്. ആദ്യം മിനിക്കോയ് സി.ഐ അക്ബര്‍ തന്റെ കുടുംബത്തിനെ ബന്ധപ്പെട്ടു. മാധ്യമങ്ങളിലൂടെ സംസാരിക്കുന്നതിനാല്‍ തനിക്കെതിരെ അന്വേഷണത്തിന് ഉത്തരവുണ്ടെന്നാണ് സി.ഐ പിതാവിനോട് പറഞ്ഞത്.

തുടര്‍ന്ന് തന്നെ കുറിച്ചും കുടുംബത്തെക്കുറിച്ചും വിവരങ്ങള്‍ ആരാഞ്ഞു. പിന്നീട് തന്നെ നേരിട്ട് വിളിച്ച ഉദ്യോഗസ്ഥന്‍ ഏതൊക്കെ മാധ്യമങ്ങളിലാണ് സംസാരിച്ചതെന്നും എന്തൊക്കെ കാര്യങ്ങളാണ് സംസാരിച്ചതെന്നും ചോദിച്ചെന്നും ഫസീല പറഞ്ഞു.

വിളിച്ചാല്‍ ഫോണ്‍ എടുക്കണമെന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും സി.ഐ പറഞ്ഞതായും ഫസീല ചാനലില്‍ പറഞ്ഞു.

അന്വേഷണം വിവാദമായതോടെ വിഷയത്തില്‍ നിന്ന് തടിയൂരുകയാണ് പൊലീസ്. ഫസീല ഇബ്രാഹിമിന്റെ കുടുംബത്തെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പരിചയപ്പെടാനാണ് ഫസീലയെ വിളിച്ചതെന്നുമാണ് മിനിക്കോയ് സി.ഐ അക്ബര്‍ പറയുന്നത്.

എഷ്യാനെറ്റിനോട് തന്നെയായിരുന്നു അക്ബറിന്റെ പ്രതികരണം. ഫസീല മിനിക്കോയ് സ്വദേശിയാണോയെന്ന് അറിയില്ലായിരുന്നെന്നും ഇവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് നിര്‍ദേശം കിട്ടിയിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.

ലക്ഷദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയും നിലവിലെ ദ്വീപ് അഡ്മിനിസ്ട്രേറ്ററുമായ പ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.

പ്രഫുല്‍ പട്ടേലിനെതിരെ ദ്വീപില്‍ നിന്ന് തന്നെ പ്രതിഷേധം ഉയരുമ്പോഴും ജനവിരുദ്ധ നടപടികളുമായി മുന്നോട്ട് പോവുകയാണ് അധികൃതര്‍.

അഡ്മിനിസ്ട്രേറ്ററെ ന്യായീകരിച്ചുകൊണ്ട് ലക്ഷദ്വീപ് കളക്ടര്‍ രംഗത്തെത്തിയിരുന്നു. വികസനത്തിനായുള്ള ശ്രമങ്ങളാണ് ദ്വീപില്‍ നടക്കുന്നതെന്നും ദ്വീപിലെ ജനങ്ങളുടെ പിന്തുണ ഭരണകൂടത്തിനുണ്ടെന്നുമായിരുന്നു കളക്ടര്‍ എസ്. അസ്‌കര്‍ അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

അതേസമയം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ നീക്കണമെന്ന പ്രമേയം കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസും മുസ്‌ലിം ലീഗും പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിച്ചു. കേന്ദ്രത്തെ പേരെടുത്തു വിമര്‍ശിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Content Highlights: Adv Faseela Ibrahim under surveillance for speaking on behalf of Lakshadweep

We use cookies to give you the best possible experience. Learn more