കുഞ്ഞിന്റെ അവകാശങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്, അനുപമയാണ് കുഞ്ഞിന്റെ അമ്മയെങ്കില്‍ അവര്‍ക്ക് വേഗം കുഞ്ഞിനെ ലഭിക്കട്ടെ: വീണ ജോര്‍ജ്
Kerala
കുഞ്ഞിന്റെ അവകാശങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്, അനുപമയാണ് കുഞ്ഞിന്റെ അമ്മയെങ്കില്‍ അവര്‍ക്ക് വേഗം കുഞ്ഞിനെ ലഭിക്കട്ടെ: വീണ ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd November 2021, 12:48 pm

തിരുവനന്തപുരം: ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാനുള്ള കാലാവധി അവസാനിച്ചു എന്ന വാര്‍ത്ത തെറ്റെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇങ്ങനെയൊരു പ്രചാരണത്തെ പറ്റി തനിക്ക് അറിയില്ല. 2015 ലെ കേന്ദ്ര നിയമം, 2017 ലെ അഡോപ്ഷന്‍ റെഗുലേറ്ററി നിയമം എന്നിവ പ്രകാരം ശിശു ക്ഷേമ സമിതികള്‍ക്ക് ഒരു ലൈസന്‍സ് മതി. നിലവിലെ സിമിതിക്ക് അടുത്ത വര്‍ഷം ഡിസംബര്‍ വരെ കാലാവധി ഉണ്ടെന്നും വീണ ജോര്‍ജ് വ്യക്തമാക്കി.

ദത്ത് വിവാദത്തില്‍ കുഞ്ഞിന്റെ അവകാശങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. കുഞ്ഞിന്റെ ഡി.എന്‍.എ സാമ്പിളിന്റെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. ആന്ധ്രയില്‍ ടെസ്റ്റ് നടത്താതിരുന്നത് സുതാര്യത ഉറപ്പ് വരുത്താനാണെന്നും മന്ത്രി പറഞ്ഞു. അനുപമയാണ് കുഞ്ഞിന്റെ അമ്മയെങ്കില്‍ അവര്‍ക്ക് വേഗം കുഞ്ഞിനെ ലഭിക്കട്ടെയെന്നും വീണ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ആന്ധ്രയിലെ വിജയവാഡയില്‍ നിന്നും കുഞ്ഞിനെ കേരളത്തിലെത്തിച്ചത്. തിരുവനന്തപുരത്തെത്തിച്ച കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധനയ്ക്കായി ഇന്ന് സാമ്പിളെടുക്കും. വനിത ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ ഡി.എന്‍.എ സാമ്പിള്‍ ശേഖരിക്കാനായി നിര്‍മ്മല ശിശു ഭവനില്‍ എത്തി. അനുപമയുടെയും അജിത്തിന്റേയും ഡി.എന്‍.എ സാമ്പിളും പരിശോധനയാക്കായി എടുക്കേണ്ടതുണ്ട്. രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലാണ് ഡി.എന്‍.എ പരിശോധന നടത്തുക.

അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. ഒക്ടോബര്‍ 14 നാണ് അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം പുറത്തായത്.

തന്റെ വീട്ടുകാര്‍ തന്നെയാണ് കുഞ്ഞിനെ മാറ്റിയതെന്നാണ് അനുപമ പറയുന്നത്. സംഭവത്തില്‍ ശിശുക്ഷേമ സമിതിയും പ്രതിക്കൂട്ടിലായിരുന്നു. തുടര്‍ന്ന് ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഇടപെടുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: adoption-controversy-veena-george-says