| Monday, 26th August 2024, 2:57 pm

ലാലേട്ടന് വേണ്ടി ഗരുഡൻ എന്ന പേരിൽ ഒരു ഇടി കഥ അന്നെഴുതിയിരുന്നു; കാതലിന്റെ കഥാകൃത്ത് ആദർശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈയിടെ കഴിഞ്ഞ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച കഥയ്ക്കുള്ള അവാർഡ് സ്വന്തമാക്കിയത് മമ്മൂട്ടി ചിത്രം കാതൽ ദി കോർ ആയിരുന്നു. ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്നായിരുന്നു കാതലിന്റെ കഥ ഒരുക്കിയത്.

ചെറുപ്പത്തിൽ തന്നെ താൻ കഥകൾ എഴുതാറുണ്ടായിരുന്നുവെന്ന് പറയുകയാണ് തിരക്കഥകൃത്തുക്കളിൽ ഒരാളായ ആദർശ് സുകുമാരൻ. മോഹൻലാലിനെ നായകനാക്കി ഗരുഡൻ എന്നൊരു കഥ താൻ എഴുതിയിരുന്നുവെന്നും അന്ന് താൻ എട്ടാംക്ലാസിൽ ആയിരുന്നുവെന്നും ആദർശ് പറയുന്നു. ആ പേരിൽ ഈയിടെ ഒരു സിനിമ ഇറങ്ങിയെന്നും തന്റെ കഥ ഒരു ഇടി പടമായിരുന്നുവെന്നും ആദർശ് പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ആദർശ്.

‘എന്റെ അച്ഛന്റെ ഒരു വലിയ സ്വപ്നം കൂടിയായിരുന്നു സിനിമ. വീട്ടിലെ അച്ഛന്റെ പഴയ ഡയറിയിലൊക്കെ പി.ജി.വിശ്വംമ്പരൻ സാറിന്റെയും ഐ.വി ശശി സാറിന്റെയുമൊക്കെ നമ്പർ ഉണ്ടായിരുന്നു. അങ്ങനെ അന്നത്തെ ടോപ് ക്ലാസ് സംവിധായകരുടെ നമ്പറൊക്കെ അതിൽ ഉണ്ടായി.

അവരുടെ ഫോൺ നമ്പറും ഡീറ്റെയിൽസുമൊക്കെയുള്ളത് ഞാൻ കണ്ടിട്ടുണ്ട്. അതൊക്കെയാണ് എന്നെ സിനിമയിലേക്ക് എത്തിച്ചത്. എന്റെ ചെറുപ്പത്തിൽ ഒരു എഴിലും, എട്ടിലുമൊക്കെ പഠിക്കുമ്പോൾ തന്നെ എനിക്ക് കഥയുണ്ടാക്കുക എന്ന പരിപാടിയുണ്ടായിരുന്നു.

ഗരുഡൻ എന്ന ഒരു സിനിമ ഈയിടെ റിലീസായി. ഞാൻ എട്ടാം ക്ലാസിൽ എന്റെ സിനിമക്ക് നൽകിയ പേരായിരുന്നു ഗരുഡൻ. അന്നതിൽ ലാലേട്ടൻ ആയിരുന്നു നായകൻ. എട്ടാം ക്ലാസ് കാരനായ ആദർശ് സംവിധാനം ചെയ്യുന്ന സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ ഗരുഡൻ.

ഒരു ചുവന്ന മഷിയിൽ ഞാൻ എന്റെ ഒരു ബുക്കിൽ എഴുതി വെച്ചിട്ടുണ്ട്. അതൊരു വെടി, പുക കഥയായിരുന്നു. അങ്ങനെ എത്രയോ അടിപൊളി ടൈറ്റിലുകൾ എന്റെ കയ്യിലുണ്ട്. പക്ഷെ അഭിനയത്തിലാണ് എനിക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചത്. അമൽ നീരദ് സാറിന്റെ വരത്തനിൽ ഒരു ചെറിയ വേഷം ചെയ്താണ് ഞാൻ സിനിമയിലേക്ക് എത്തിയത്,’ആദർശ് സുകുമാരൻ പറയുന്നു.

Content Highlight: Adarsh Sukumaran Talk About His Stories And Mohanal

We use cookies to give you the best possible experience. Learn more