| Friday, 21st April 2023, 3:48 pm

മണിരത്‌നം സിനിമകളുടെ ഭാഗമാവാന്‍ എല്ലാ സ്ത്രീകളും ആഗ്രഹിക്കും; സുന്ദരികളായ നായികമാരെയാണ് അദ്ദേഹം തെരഞ്ഞെടുക്കുക: തൃഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണിരത്‌നത്തിന്റെ സിനിമകളില്‍ സ്ത്രീ കഥാപാത്രങ്ങളെയെല്ലാം സുന്ദരികളാക്കുന്നത് എന്തുകൊണ്ടായിരിക്കും എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടി തൃഷ. മണിരത്‌നത്തിന്റെ സിനിമകളില്‍ പ്രത്യേകതരം രീതിയിലാണ് നായികമാരെ കാണിക്കുകയെന്നും അദ്ദേഹത്തിന് വേറിട്ട ശൈലിയാണെന്നും തൃഷ പറഞ്ഞു.

അദ്ദേഹത്തിന്റെ സിനിമകളിലെ നായികമാരെല്ലാം വളരെ സുന്ദരികളാണെന്നും സിനിമയില്‍ അവര്‍ക്കെല്ലാം വലിയ സ്ഥാനം ഉണ്ടാകുമെന്നും തൃഷ പറഞ്ഞു. പൊന്നിയിന്‍ സെല്‍വന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എനിക്ക് തോന്നുന്നത് അദ്ദേഹം സുന്ദരികളായ നായികമാരെയാണ് തെരഞ്ഞെടുക്കുകയെന്നാണ്, (ചിരി) ഞാന്‍ തമാശ പറഞ്ഞതാണ്. നായികമാരെ പ്രത്യേകതരം രീതിയിലാണ് മണിരത്‌നം സാറിന്റെ സിനിമകളില്‍ കാണുക.

അദ്ദേഹത്തിന് ആ കാര്യത്തില്‍ വേറിട്ട രീതിയാണ്. നായിക കഥാപാത്രങ്ങളെ അത്ര മനോഹരമായാണ് അദ്ദേഹം സിനിമയില്‍ അവതരിപ്പിക്കുക. അദ്ദേഹത്തിന്റെ ഏത് സിനിമ എടുത്തു നോക്കിയാലും ആ കാര്യം കാണാന്‍ കഴിയും.

മണിരത്‌നം സാറിന്റെ നായികമാരെല്ലാം വളരെ സുന്ദരികളാണ്. കഥയില്‍ അവര്‍ക്കെല്ലാം വലിയ സ്ഥാനവും ഉണ്ടാകും. മണിരത്‌നം സിനിമകളുടെ ഭാഗമാവുക എന്നത് എല്ലാ സ്ത്രീകളുടെയും ആഗ്രഹമായിരിക്കും.

എനിക്ക് അറിയില്ല, എങ്ങനെയാണ് അദ്ദേഹം ചെയ്യുന്നതെന്ന്. അദ്ദേഹത്തിന്റെ സിനിമകളെല്ലാം വലിയൊരു മാജിക്കാണ്. തുടക്കം മുതലുള്ള സിനിമകള്‍ തൊട്ട് ഇപ്പോള്‍ എത്തി നില്‍ക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ വരെ പരിശോധിച്ചാല്‍ അക്കാര്യം മനസിലാകും. മണിരത്‌നത്തിന്റെ സിനിമയില്‍ ഒരു നായിക എപ്പോഴും വ്യത്യസ്തമായിരിക്കും,” തൃഷ പറഞ്ഞു.

പൊന്നിയിന്‍ സെല്‍വന്‍ ഏപ്രില്‍ 28നാണ് റിലീസ് ചെയ്യുന്നത്. ഐശ്വര്യ റായ്, ചിയാന്‍ വിക്രം, ജയം രവി, കാര്‍ത്തി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ ശരത് കുമാര്‍, പ്രഭു, ജയറാം, ലാല്‍, കിഷോര്‍, ശോഭിത ധൂലിപാല തുടങ്ങിയവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്.

ലൈക്കാ പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

CONTENT HIGHLIGHT: ACTRESS TRISHA ABOUT MANIRATNAM

We use cookies to give you the best possible experience. Learn more