| Friday, 10th March 2023, 9:26 am

ആ പെണ്‍കുട്ടിയെ ഒന്നും ചെയ്യാന്‍ അയാളെ ഞാന്‍ സമ്മതിച്ചില്ല, ഏഴ് മണിക്കൂറോളം വാതിലിന് തട്ടി ഓടി: ശ്വേത മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ ഇന്‍ഡസ്ട്രിയില്‍ താന്‍ ചെയ്ത ഒരു കുസൃതിയെക്കുറിച്ച് പറയുകയാണ് ശ്വേത മേനോന്‍. ഹിന്ദി സിനിമയുടെ ഷൂട്ടിന് അമേരിക്കയില്‍ പോയപ്പോള്‍ ഒരാളുടെ റൂമിലേക്ക് ഒരു പെണ്‍കുട്ടി പോകുന്നത് കണ്ടുവെന്നും തുടര്‍ന്ന് താന്‍ ഇടക്കിടക്ക് അവരുടെ മുറിയുടെ വാതിലിന് തട്ടി ഓടിയിട്ടുണ്ടെന്നും ശ്വേത പറഞ്ഞു.

ഇതുപോലെ ഡോറിന് തട്ടി ഏഴ് മണിക്കൂറോളം അവരെ താന്‍ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും അവസാനം ആ കുട്ടിക്ക് അയാളുടെ റൂമില്‍ നിന്നും പോകേണ്ടിവന്നുവെന്നും ശ്വേത പറഞ്ഞു. അത്തരം കുരുത്തക്കേടുകള്‍ താന്‍ ഇപ്പോഴും ചെയ്യാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ശ്വേത മേനോന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സിനിമാ ഇന്‍ഡസ്ട്രിയില്‍ ഞാന്‍ ഒരുപാട് കുരുത്തക്കേടുകള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ ഒരു ഹിന്ദി പടം സുനില്‍ ഷെട്ടിയുടെ കൂടെ ചെയ്യുന്നുണ്ടായിരുന്നു. അപ്പോള്‍ ഞങ്ങള്‍ അമേരിക്കയിലായിരുന്നു.

ആള്‍ ആരാണെന്ന് ഞാന്‍ പറയില്ല. ഒരാളുടെ റൂമിലേക്ക് ഒരു പെണ്ണ് പോകുന്നത് ഞാന്‍ കണ്ടു. ആ റൂമിന്റെ ഡോറില്‍ ഞാന്‍ പോയി കൊട്ടിയിട്ട് ഓടുമായിരുന്നു. അടുത്ത ദിവസം എനിക്ക് ഷൂട്ടിങ്ങില്ലാത്തതിനാല്‍ ഞാന്‍ അവരുടെ ഡോറിന് കൊട്ടും എന്നിട്ട് ഓടും. അങ്ങനെയൊരു ഏഴ് മണിക്കൂര്‍ അവരെ ഒന്നും ഞാന്‍ ചെയ്യാന്‍ സമ്മതിച്ചില്ല.

എനിക്ക് എന്തോ ഒരു സന്തോഷമായിരുന്നു. ഡോറില്‍ മുട്ടുന്നത് കേട്ടിട്ട് ആദ്യം അയാള്‍ പാന്റും ഷര്‍ട്ടും ഇട്ടിട്ടായിരുന്നു പുറത്തു വന്നത്. പിന്നെ അയാള്‍ ടവ്വലില്‍ വന്നു. അവസാനം ബാത്ടവ്വലില്‍ വന്നു. ആ സമയത്ത് ഞാന്‍ ഭയങ്കര ചീത്തയായിരുന്നു.

ആ കാര്യം ഞാന്‍ എല്ലാവരോടും പറഞ്ഞു കൊടുത്തു. എന്റെ ഡയറക്ടര്‍ക്കും സുനില്‍ ഷെട്ടിക്കും ഇതെല്ലാം അറിയാമായിരുന്നു. അന്ന് ഞാന്‍ മെലിഞ്ഞിട്ടായിരുന്നു. വാതിലില്‍ കൊട്ടുമ്പോള്‍ തന്നെ അയാള്‍ ചീത്ത വിളിക്കും.

ഏഴ് മണിക്കൂര്‍ ഒന്നും ചെയ്യാന്‍ സമ്മതിച്ചില്ല. അവസാനം ആ പെണ്‍കുട്ടി പോയി. അങ്ങനെയൊക്കെ ഞാന്‍ ഇപ്പോഴും ചെയ്യുന്നുണ്ട്. ഒരു കുട്ടിയുടെ അമ്മയായാലും കുരുത്തക്കേടിന് കുറവൊന്നുമില്ല,” ശ്വേത മേനോന്‍ പറഞ്ഞു.

content highlight: actress swetha menon shares a funny incident

We use cookies to give you the best possible experience. Learn more