|

അച്ഛനും അമ്മയും വേര്‍പിരിഞ്ഞതില്‍ ഒരിക്കലും ദു:ഖിച്ചിട്ടില്ല: ആ തീരുമാനത്തില്‍ സന്തോഷമായിരുന്നു: ശ്രുതി ഹാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ച് മനസ്സു തുറന്ന് നടി ശ്രുതി ഹാസന്‍. അച്ഛനും അമ്മയും വേര്‍പിരിഞ്ഞതില്‍ തനിക്ക് ദു:ഖമില്ലെന്നും ഇരുവരുടേയും വിവാഹമോചനം ഒരു കുട്ടിയെന്ന നിലയില്‍ തന്നെ നിരാശയിലേക്ക് തള്ളിവിട്ടിരുന്നില്ലെന്നും സൂം ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രുതി പറഞ്ഞു.

1988 ല്‍ വിവാഹിതരായ കമല്‍ഹാസനും സരിതയും 16 വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് 2004 ല്‍ ആണ് വേര്‍പിരിഞ്ഞത്. വേര്‍പിരിയാനുള്ള മാതാപിതാക്കളുടെ തീരുമാനം ശരിയായിരുന്നെന്നും അവര്‍ വ്യത്യസ്തമായ ജീവിതം നയിക്കുന്നതില്‍ തനിക്ക് അന്ന് ആവേശം ഉണ്ടായിരുന്നുവെന്നും ശ്രുതി പറഞ്ഞു.

‘ഒരിക്കലും എനിക്ക് സങ്കടം ഉണ്ടായിരുന്നില്ല. രണ്ടു വ്യക്തികള്‍ക്ക് ഒരുമിച്ച് പോകാന്‍ സാധിക്കില്ലെങ്കില്‍ പരസ്പര സമ്മതത്തോടെ പിരിയുന്നതല്ലേ നല്ലത്. അവര്‍ വേര്‍പിരിഞ്ഞതില്‍ എനിക്ക് സന്തോഷമായിരുന്നു. രണ്ടു പേരും സ്വതന്ത്ര വ്യക്തികളായി ജീവിക്കുന്നതില്‍ എനിക്ക് ആവേശമാണ് തോന്നിയത്.

അച്ഛനോട് കൂടുതല്‍ ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന ആളാണ് ഞാന്‍. മാതാപിതാക്കള്‍ എന്ന നിലയില്‍ രണ്ടുപേരും അവരുടെ കടമകള്‍ കൃത്യമായി ചെയ്യുന്നു. അവര്‍ ഒരുമിച്ച് ഉണ്ടായിരുന്നതിനേക്കാള്‍ നല്ല ജീവിതമാണ് ഇപ്പോള്‍ ഇരുവരും നയിക്കുന്നത്,’ ശ്രുതി പറഞ്ഞു.

അവര്‍ രണ്ട് പേരും മികച്ച രണ്ട് വ്യക്തിത്വങ്ങളാണ്. എന്നാല്‍ അവര്‍ ഒരുമിച്ചുള്ള യാത്ര ഒരിക്കലും സുഖകരമായിരുന്നില്ല. അവര്‍ വേര്‍പിരിയുമ്പോള്‍ ഞാന്‍ വളരെ ചെറുപ്പമായിരുന്നു. എന്നാല്‍ അത് തന്നെ ഒരു തരത്തിലും ബാധിച്ചിരുന്നില്ല. അവര്‍ ഒരുമിച്ച് കഴിഞ്ഞതിനേക്കാള്‍ സന്തോഷമായിരുന്നു എനിക്ക് അവര്‍ വേര്‍പിരിഞ്ഞപ്പോള്‍, ശ്രുതി പറഞ്ഞു.

അതേസമയം സ്ഥിരമായ ഒരു വരുമാനം ഇല്ലാതിരുന്ന ഒരു അവസ്ഥ തന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നെന്നും നിരവധി ആശങ്കകള്‍ അന്ന് തന്നെ അലട്ടിയിരുന്നെന്നും ശ്രുതി ഹാസന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

ഒരു സ്വതന്ത്ര വ്യക്തിയായി ജീവിക്കുമ്പോഴുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും എന്നെ അലട്ടിയിരുന്നു. പല കാര്യങ്ങളും ചെയ്യാന്‍ ഭയമായിരുന്നു. എന്നാല്‍ ഇന്ന് അതിനെക്കുറിച്ചൊക്കെ തുറന്ന് സംസാരിക്കാന്‍ എനിക്കാവുണ്ട്. അന്നൊക്കെ ഒറ്റയ്ക്കായതില്‍ ഏറെ വിഷമിക്കുകയും പേടിക്കുകയും ചെയ്തിരുന്നു. മാത്രമല്ല സാമ്പത്തികസ്ഥിതിയും പ്രശ്‌നമായിരുന്നു.

ഒരു വ്യക്തിയെന്ന നിലയിലും ഒരു കലാകാരിയെന്ന നിലയിലും തെറ്റിദ്ധരിക്കപ്പെടുമെന്ന ഭയം എനിക്കുണ്ടായിരുന്നു. അത്തരം നിരവധി പ്രതിസന്ധികളെ അഭിമുഖീകരിച്ചു. എന്നാല്‍ അതിനെയെല്ലാം ഒറ്റയ്ക്ക് തരണം ചെയ്യാന്‍ തനിക്കായെന്നും ജീവിതം തനിക്ക് നല്‍കിയ പാഠങ്ങളാണ് തനിക്ക് പ്രചോദനമെന്നും അഭിമുഖത്തില്‍ ശ്രുതി ഹാസന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Actress Sruti Haasan Talks about her Parents Divorce