| Sunday, 23rd May 2021, 6:04 pm

മുഷിഞ്ഞ വസ്ത്രമായാലും ചേരാത്ത വിഗ്ഗായാലും അത് ധരിച്ച് അഭിനയിച്ചോളും; നിര്‍മാതാവിന് ബുദ്ധിമുട്ടുണ്ടാക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത: പ്രേം നസീറിനെപ്പറ്റി ശ്രീലത നമ്പൂതിരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളത്തിന്റെ എക്കാലത്തേയും പ്രിയ നടിമാരിലൊരാളാണ് ശ്രീലത നമ്പൂതിരി. പ്രേം നസീര്‍, അടൂര്‍ ഭാസി, സത്യന്‍ തുടങ്ങിയ മലയാളത്തിന്റെ പ്രിയനടന്‍മാരോടൊപ്പം അഭിനയിച്ച ശ്രീലത-അക്കാലത്തെ ഹാസ്യസാമ്രാട്ടായ അടൂര്‍ ഭാസിയ്‌ക്കൊപ്പം അഭിനയിച്ച ചിത്രങ്ങള്‍ മലയാളികള്‍ ഇന്നും നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നവയാണ്.

തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത വ്യക്തി പ്രേം നസീര്‍ ആണെന്ന് പറയുകയാണ് ശ്രീലത. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീലത മനസ്സു തുറന്നത്.

തന്റെ ജീവിതത്തില്‍ എനിക്ക് ഒരിക്കലും മറക്കാനാവാത്ത വ്യക്തിയാണ് പ്രേം നസീറെന്നും ഒരുപാട് സിനിമകളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും ശ്രീലത പറഞ്ഞു.

‘ഭയങ്കര പിന്തുണ തന്നിട്ടുള്ള മനുഷ്യനാണ്. എന്ത് സാഹചര്യവുമായും അദ്ദേഹം പൊരുത്തപ്പെടും, ഒരു നിര്‍ബന്ധങ്ങളുമില്ല. മുഷിഞ്ഞ വസ്ത്രമായാലും ചേരാത്ത വിഗ് ആയാലും അത് ധരിച്ച് അഭിനയിച്ചോളും.നിര്‍മാതാവിന് ബുദ്ധിമുട്ടുണ്ടാക്കരുത് എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. പുലര്‍ച്ച വരെയും ഒരു പരാതിയുമില്ലാതെ ഷൂട്ടിംഗ് തീരാന്‍ കാത്തു നില്‍ക്കും. ഒരുപാട് പേരെ അദ്ദേഹം സഹായിച്ചിട്ടുണ്ട്. ഒരു കൈ നല്‍കുന്നത് മറു കൈ അറിയരുതെന്ന് പറയുന്ന പോലെ അതൊന്നും ആരും അറിഞ്ഞിട്ടില്ല’, ശ്രീലത പറഞ്ഞു.

അഭിനയത്തോട് ഒരു താല്‍പ്പര്യമില്ലാത്ത വ്യക്തിയായിരുന്നു താനെന്നും യാദൃച്ഛികമായി ഈ രംഗത്തേക്ക് എത്തിപ്പെട്ടതാണെന്നും ശ്രീലത പറഞ്ഞു.

കുഞ്ചാക്കോ ബോബന്‍- നയന്‍താര ചിത്രമായ നിഴലാണ് ശ്രീലത നമ്പൂതിരിയുടെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം. ചിത്രത്തില്‍ ചാക്കോച്ചന്റെ അമ്മയായി എത്തിയത് ശ്രീലതയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Actress Sreelatha Namboothiri Opens About Prem Nazir

We use cookies to give you the best possible experience. Learn more