| Friday, 1st October 2021, 4:04 pm

ഷോട്ടിന് മുന്‍പോ ശേഷമോ അധികം സംസാരിക്കാത്ത ആളാണ് മമ്മൂക്ക, ദുല്‍ഖറും അങ്ങനെ തന്നെ; വരനെ ആവശ്യമുണ്ട് ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ശോഭന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്കുള്ള ശോഭനയുടെ തിരിച്ചുവരവായിരുന്നു അനൂപ് സത്യന്റെ സംവിധാനത്തിലൊരുങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രം.

സത്യന്‍ അന്തിക്കാട്, മമ്മൂട്ടി, പ്രിയദര്‍ശന്‍ എന്നിവര്‍ക്കൊപ്പം ഒരുകാലത്ത് തുടര്‍ച്ചയായ സിനിമകള്‍ ചെയ്ത താരമെന്ന നിലയില്‍ ഇവരുടെ മക്കളെല്ലാവരും ഒന്നിച്ച ഒരു ചിത്രത്തിന്റെ ഭാഗമാകാനുള്ള അവസരമായിരുന്നു ചിത്രത്തിലൂടെ ശോഭനയ്ക്ക് ലഭിച്ചത്.

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ അഭിനയിച്ച കാലത്തെ കുറിച്ചും അദ്ദേഹത്തിന്റെ മകന്റെ ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ വന്ന മാറ്റത്തെ കുറിച്ചും മമ്മൂട്ടിയുടേയും ദുല്‍ഖറിന്റേയും സ്വഭാവത്തിലെ സാമ്യതയെ കുറിച്ചും കല്യാണി പ്രിയദര്‍ശനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ശോഭനയിപ്പോള്‍. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വരനെ ആവശ്യമുണ്ട് സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങള്‍ ശോഭന പങ്കുവെച്ചത്.

”സത്യന്‍ സാറിന്റെ മകന്‍ അനൂപാണ് വരനെ ആവശ്യമുണ്ട് സംവിധാനം ചെയ്തത്. ഒപ്പം അഭിനയിച്ചത് കല്യാണി പ്രിയദര്‍ശനും ദുല്‍ഖര്‍ സല്‍മാനും.

മുമ്പ് അഭിനയിച്ചിരുന്നപ്പോള്‍ സത്യന്‍ സാര്‍ എന്താണോ ആവശ്യപ്പെടുന്നത് അത് കേള്‍ക്കും. ഇങ്ങനെ അഭിനയിക്കണമെന്ന് പറഞ്ഞാല്‍, മറിച്ചൊരു അഭിപ്രായമുണ്ടാവില്ല.

മാസങ്ങളോളം, വര്‍ഷങ്ങളോളം ഒരു സിനിമയുടെ പുറകെ നടക്കുന്നയാളിന് അറിയാമല്ലോ എന്താണ് വേണ്ടതെന്ന്. അതുപോലെ അനൂപിനെയും കൂടുതല്‍ ചോദിച്ച് ബുദ്ധിമുട്ടിച്ചിരുന്നില്ല. അനൂപ് ഇങ്ങോട്ടുവന്ന് ചോദിക്കും, ”മാം, എന്ത് പറയുന്നു എന്ന്.

എന്താണ് പറയേണ്ടത്? നിങ്ങളുടെ പടമല്ലേ. നിങ്ങള്‍ക്കറിയാം എന്തുവേണമെന്ന്. എന്തെങ്കിലുമുണ്ടെങ്കില്‍ പറയാമെന്ന് ഞാന്‍ മറുപടിയും പറയും.

ഓരോ സീന്‍ കഴിയുമ്പോഴും എല്ലാവരും മോണിറ്റര്‍ നോക്കാന്‍ പോവും. ഞാന്‍ സീറ്റില്‍ തന്നെയിരിക്കും. ”മാമിന് കാണാന്‍ താത്പര്യമില്ലേ’ എന്ന് അനൂപ് ചോദിക്കും. എനിക്കതൊന്നും ശീലമില്ലായിരുന്നു. കാരണം, അക്കാലത്ത് അങ്ങനെയൊന്നുമില്ലല്ലോ, ശോഭന പറയുന്നു.

അതുപോലെ ദുല്‍ഖറിന്റേയും മമ്മൂട്ടിയുടേയും സ്വഭാവത്തിലെ സമാനതയെ കുറിച്ചും ശോഭന അഭിമുഖത്തില്‍ പറഞ്ഞു.

ഷോട്ടിനുമുമ്പോ ശേഷമോ അധികം സംസാരിക്കാത്തയാളാണ് മമ്മൂക്ക. ദുല്‍ഖറും ഏകദേശം അങ്ങനെ തന്നെ. ഞങ്ങള്‍ രണ്ടുപേരും ചെന്നൈയില്‍ ഒരേ സ്‌കൂളിലാണ് പഠിച്ചത്. ആ സ്‌കൂളിനെക്കുറിച്ചും അവിടുത്തെ അധ്യാപകരെക്കുറിച്ചുമാണ് കൂടുതല്‍ സംസാരിച്ചിരുന്നത്. ഒരു കോ-ആക്ടര്‍ എന്നതിനേക്കാള്‍ ഒരേ സ്‌കൂളില്‍ പഠിച്ചവര്‍ എന്ന ബന്ധമായിരുന്നു ദുല്‍ഖറുമായിട്ട്, ശോഭന പറയുന്നു.

ചിത്രത്തില്‍ ശോഭനയുടെ മകളായി അഭിനയിച്ചിരുന്നത് പ്രിയദര്‍ശന്റെ മകളായ കല്യാണി പ്രിയദര്‍ശനായിരുന്നു. മികച്ചൊരു അഭിനേത്രിയാണ് കല്യാണിയെന്നായിരുന്നു ശോഭന പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Shobhana About Mammootty and Dulquer and Varane Aavashyamund Movie

Latest Stories

We use cookies to give you the best possible experience. Learn more