| Friday, 17th December 2021, 9:59 am

നസീര്‍ സാറുമൊത്ത് ബാല്യകാലസഖിയില്‍ അഭിനയിക്കാനെത്തിയതാണിവിടേക്ക്; കോഴിക്കോടിനെക്കുറിച്ച് ഷീല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട്ടേക്ക് വരാന്‍ വലിയ താല്‍പര്യമാണെന്ന് നടി ഷീല. ടാഗോര്‍ ഹാളില്‍ കഴിഞ്ഞ ദിവസം നടന്ന സ്‌നേഹാദരം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

‘നസീര്‍ സാറുമൊത്ത് ബാല്യകാലസഖിയില്‍ അഭിനയിക്കാനെത്തിയതാണ് കോഴിക്കോട്ട്. പിന്നെ, ലോട്ടറി ടിക്കറ്റ് മുതല്‍ കുറേയെറെ ചിത്രങ്ങള്‍. എന്തൊരു സ്‌നേഹമാണ് കോഴിക്കോട്ടുകാര്‍ക്ക്, ഇവിടെ വരാന്‍ വളരെ ഇഷ്ടമാണ്,’ ഷീല പറഞ്ഞു.

കോഴിക്കോട്ടുകാരെപ്പോലെ സിനിമാപ്രവര്‍ത്തകരോട് സ്‌നേഹമുള്ളവര്‍ വേറെ എവിടെയുമില്ലെന്നും ഷീല കൂട്ടിച്ചേര്‍ത്തു. 13-ാം വയസില്‍ ഭാഗ്യജാതകത്തില്‍ അഭിനയിച്ച് തുടങ്ങിയ തനിക്ക് ആസ്വാദകരുടെ പിന്തുണയാണ് ഊര്‍ജ്ജമായതെന്നും അവര്‍ പറഞ്ഞു.

എം.ജി.ആര്‍. നായകനായ പാശത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും ആദ്യം പ്രദര്‍ശനത്തിനെത്തിയത് ഭാഗ്യജാതകമാണ്.

തുടര്‍ന്നങ്ങോട്ട് ഷീലയുടെ യുഗമായിരുന്നു. ചെമ്മീന്‍, അശ്വമേധം, കള്ളിച്ചെല്ലമ്മ, അടിമകള്‍, ഒരുപെണ്ണിന്റെ കഥ, നിഴലാട്ടം, അനുഭവങ്ങള്‍ പാളിച്ചകള്‍, യക്ഷഗാനം, ഈറ്റ, ശരപഞ്ചരം, കലിക, അഗ്‌നിപുത്രി, ഭാര്യമാര്‍ സൂക്ഷിക്കുക, മിണ്ടാപ്പെണ്ണ്, വാഴ്‌വേമായം, പഞ്ചവന്‍ കാട്, കാപാലിക തുടങ്ങിയ ചിത്രങ്ങളില്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി ഷീല, മലയാള സിനിമയുടെ മുഖമായി.

പ്രേം നസീര്‍ , സത്യന്‍, മധു, ജയന്‍, സുകുമാരന്‍, കമലഹാസന്‍ തുടങ്ങി അന്നത്തെ മുന്‍നിര നായകന്‍മാരുടെയെല്ലാം നായികയായി ഷീല തിളങ്ങി.

പ്രേം നസീറിനൊപ്പം ഏറ്റവും കൂടുതല്‍ സിനിമകളില്‍ താരജോഡിയായി അഭിനയിച്ചുവെന്നതിന്റെ ഗിന്നസ് റെക്കോഡും ഷീലയുടെ പേരിലുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Sheela about Kozhikkode Prem Nazir

We use cookies to give you the best possible experience. Learn more