| Wednesday, 2nd September 2020, 3:53 pm

'മോഹന്‍ലാല്‍ എന്ന വില്ലന്‍'; അനുഭവം പറഞ്ഞ് സീമ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1981 കാലഘട്ടത്തില്‍ സിനിമയുടെ തുടക്കകാലത്തുള്ള നടന്‍ മോഹന്‍ ലാലിനെ കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടി സീമ. മാധ്യമം വാര്‍ഷികപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഐ.വി ശശിയും മോഹന്‍ലാലുമായുള്ള ആദ്യ സിനിമയെ കുറിച്ചും മോഹന്‍ലാലിന്റെ വില്ലന്‍ കഥാപാത്രങ്ങളെ കുറിച്ചും സീമ മനസുതുറന്നത്.

‘മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍’ എന്ന ചിത്രം തിയേറ്ററില്‍ നിറഞ്ഞോടുന്ന സമയത്താണ് മോഹന്‍ലാല്‍ ഐ.വി ശശിയെ കാണാന്‍ മദ്രാസില്‍ വരുന്നതെന്നും അത് ചാന്‍സ് ചോദിച്ചായിരുന്നില്ലെന്നും ശശിയേട്ടനെ പരിചയപ്പെടാന്‍ വേണ്ടി മാത്രമായിരുന്നു ലാലിന്റെ ആ വരവെന്നും സീമ പറയുന്നു.

അവസരം തരണമെന്ന് ലാല്‍ ഒരിക്കലും പറഞ്ഞിട്ടില്ല. വീട്ടില്‍ നിന്നും ഇറങ്ങാന്‍ നേരം ‘അഹിംസ’യില്‍ ഒരു വില്ലന്‍ വേഷമുണ്ടെന്നും ചെയ്യാമോ എന്നും ശശിയേട്ടന്‍ ചോദിക്കുകയായിരുന്നു. ചെയ്യാം സര്‍ എന്ന് പെട്ടെന്ന് തന്നെ ലാല്‍ മറുപടി നല്‍കി.

‘എത്രയാ നിങ്ങളുടെ റേറ്റ്’ എന്ന് ചോദിച്ചപ്പോള്‍ കൃത്യമായ ഒരു പ്രതിഫലമൊന്നും ലഭിച്ചിട്ടില്ല സര്‍ എന്നായിരുന്നു ലാലിന്റെ മറുപടി. അയ്യായിരത്തിന് മുകളില്‍ അക്കാലത്ത് മോഹന്‍ലാലിന് പ്രതിഫലം ലഭിച്ചിരുന്നില്ല. പതിനായിരം രൂപ തരും. ഇനി അതാണ് നിങ്ങളുടെ റേറ്റ്. ശശിയേട്ടനും ദാമോദരന്‍മാഷും കൂടി ലാലിന് നിശ്ചയിച്ച പ്രതിഫലമായിരുന്നു അത്. – സീമ പറയുന്നു.

ലാലിനെവെച്ചെടുത്ത ആദ്യ ഷോട്ട് കോഴിക്കോടായിരുന്നു. തുറന്ന ഒരു ജീപ്പില്‍ വേഗത്തില്‍ ഓടിച്ചുവന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്ത് അതില്‍ നിന്ന് ഇറങ്ങിവരണം. സിറ്റുവേഷന്‍ ലാലിന് പറഞ്ഞുകൊടുത്തു. പക്ഷേ ശശിയേട്ടന്‍ പറഞ്ഞുകൊടുത്തതില്‍ നിന്ന് വ്യത്യസ്തമായാണ് ലാല്‍ ചെയ്തത്. ജീപ്പ് ബ്രേക്ക് ചെയ്ത ശേഷം അതിന്റെ ഡോര്‍ തുറന്ന് ഇറങ്ങിവരാതെ മുന്നിലുള്ള ഗ്ലാസില്‍ കയ്യൂന്നി ചാടി വരികയാണ് ലാല്‍ ചെയ്തത്.

ആ ചാട്ടത്തില്‍ തന്നെ വില്ലനിസത്തിന്റെ ചടുലത കാണാമായിരുന്നു. പ്രതിഭാധനനായ ഒരു ആക്ടര്‍ തന്നെയാണ് ഇയാളെന്ന് ശശിയേട്ടന്‍ അന്ന് തന്നെ ഉറപ്പിച്ചിരുന്നു. സിനിമയില്‍ വളരെ മനോഹരമായ ദൃശ്യമായി അതുമാറി. സിനിമയിലും ലാലിന്റെ കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടു.

ആ സമയത്താണ് ലാല്‍ അഭിനയിച്ച ഓരോ രംഗങ്ങളും ഞങ്ങള്‍ സൂക്ഷ്മമായി വീക്ഷിച്ചത്. ക്യാമറയ്ക്ക് മുന്‍പില്‍ വളരെ ഫ്‌ളക്‌സിബിളായി ലാല്‍ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ പലപ്പോഴും ശശിയേട്ടന് അത് പോര എന്ന് തോന്നിയിരുന്നുവത്രേ. പക്ഷേ പെര്‍ഫോമന്‍സ് സ്‌ക്രീനില്‍ കണ്ടപ്പോള്‍ അത്യുഗ്രന്‍ എന്ന് പറയാതെ വയ്യ എന്നാണ് ശശിയേട്ടന്‍ പറഞ്ഞത്.

അത്രമാത്രം അപാരമായ റേഞ്ച് ലാല്‍ തുടക്കം മുതലേ കാഴ്ചവെച്ചിരുന്നു. രചയിതാവും സംവിധായകനും കാണുന്നതിലപ്പുറമുള്ള ഒരു ഡമമെന്‍ഷന്‍ കഥാപാത്രത്തിന് നല്‍കാന്‍ കഴിവുള്ള നടനാണ് ലാല്‍, അത് മഹാനടന്മാര്‍ക്ക് മാത്രം കഴിയുന്ന കാര്യവുമാണ്. സീമ അഭിമുഖത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight; Actress seema about mohanlal

We use cookies to give you the best possible experience. Learn more