| Tuesday, 20th December 2022, 10:00 am

മോനുണ്ടായപ്പോള്‍ അവന്‍ മൂന്ന് ദിവസമേ ജീവിക്കുകയുള്ളുവെന്ന് ഡോക്ടര്‍ പറഞ്ഞു; പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്: സബിത ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സീരിയലാണ് ചക്കപ്പഴം. ചക്കപ്പഴത്തില്‍ അമ്മയായി അഭിനയിക്കുന്നത് സബിത ജോര്‍ജാണ്. മരിച്ചു പോയ തന്റെ മകനെക്കുറിച്ച് പറയുകയാണ് സബിതയിപ്പോള്‍.

ജനിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ മകന്‍ മരിച്ച് പോകുമെന്നാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പലരും പറഞ്ഞതെന്നും എന്നാല്‍ 12 വര്‍ഷം ജീവിച്ചതിന് ശേഷമാണ് മകന്‍ മരണപ്പെട്ടതെന്നും സബിത പറഞ്ഞു. മകനാണ് തന്റെ പ്രചോദനമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സബിത മകനെക്കുറിച്ച് പറഞ്ഞത്.

”എന്റെ മകനെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് ആദ്യം പറയാനുള്ളത് എന്തൊരു പോരാളിയായിരുന്നു അവന്‍ എന്നാണ്. അതാണ് ഞാന്‍ ചിന്തിക്കുന്നത്. മോനുണ്ടായപ്പോള്‍ അവന്‍ മൂന്ന് ദിവസമെ ജീവിക്കുകയുള്ളുവെന്നായിരുന്നു ഡോക്ടര്‍മാര്‍ ഞങ്ങളോട് പറഞ്ഞത്. എന്നിട്ടും അവന്‍ പിന്നെയും 12 വര്‍ഷം ജീവിച്ചു.

അങ്ങനെ പറഞ്ഞവരെല്ലാം തെറ്റാണെന്ന് അവന്‍ തെളിയിച്ചു. ചിലപ്പോള്‍ അവന് കെയര്‍ കിട്ടിയത് കൊണ്ടാകും. ആ പറഞ്ഞ ആള്‍ക്കാരെല്ലാം തെറ്റാണെന്ന് ഞാന്‍ തെളിയിക്കുമെന്ന് അവനൊരു ഇച്ഛാശക്തിയുണ്ട്. അത് എനിക്ക് ഭയങ്കര ഇന്‍സ്പിരേഷനാണ്.

ചേച്ചിയെ കൊണ്ട് പറ്റുമോയെന്ന് ആരെങ്കിലും പറഞ്ഞാല്‍ എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ഞാന്‍ അത് ചെയ്ത് കാണിക്കും. അങ്ങനെ ഒരു പ്രചോദനമാണ് എനിക്ക് എന്റെ മകന്‍ തന്നത്,” സബിത ജോര്‍ജ് പറഞ്ഞു.

സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം കിട്ടാത്തതിനെക്കുറിച്ചും നടി പറഞ്ഞു.

സിനിമയുടെ പിന്നില്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് ഒരു അംഗീകാരവും ലഭിക്കാറില്ലെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇന്ത്യയില്‍ ഒരു സിനിമ സക്‌സസ് ആയാല്‍ എല്ലാവരും നോക്കുക ആരാണ് ഹീറോയെന്നാണ്. അദ്ദേഹത്തെയാണ് പ്രശംസിക്കുക.

ഒരു പരിധിവരെ കോസ്റ്റിയൂം ചെയ്യുന്നവര്‍ക്കും അംഗീകാരം കിട്ടും അതിനും താഴേക്ക് പോകില്ല. പക്ഷെ എന്തുകൊണ്ടോ ആ സിനിമയിലെ ക്യാമറ അസിസ്റ്റന്റുമാരൊന്നും അംഗികരിക്കപ്പെടുന്നില്ല. എന്നാല്‍ അവരെയും വാല്യൂ ചെയ്യണം,” സബിത പറഞ്ഞു.

content highlight: actress sabitta george about her son

We use cookies to give you the best possible experience. Learn more