| Thursday, 6th January 2022, 10:46 pm

സിദ്ദീഖ് അള്‍ട്ടിമേറ്റ് ഫ്രോഡ്; സിദ്ദീഖുമാര്‍ ആക്റ്റീവായി നില്‍ക്കുന്നതില്‍ തന്നെ 'ഈ ഇടം' എത്രമാത്രം അബ്യൂസീവ് സ്‌പേസാണെന്ന് മനസിലാക്കാം: രേവതി സമ്പത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ സിദ്ദീഖിന്റെ പങ്ക് വെളിപ്പെടുത്തുന്ന കത്ത് പുറത്തായതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്.

സിദ്ദീഖിനെ പോലുള്ളവന്മാരെയൊക്കെ കല എന്ന ഇടത്തില്‍ നിന്നും എടുത്തെറിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു എന്ന് അവര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രേവതിയുടെ വിമര്‍ശനം.

‘തീര്‍ച്ചയായും സിദ്ദീഖ് ഒരു അള്‍ട്ടിമേറ്റ് ഫ്രോഡാണ്. ഇയാളൊക്കെ ഇന്നും ഇറങ്ങുന്ന എല്ലാ സിനിമയിലും ഉണ്ട്. ഇങ്ങനെ ഉള്ളവന്മാരെയൊക്കെ കല എന്ന ഇടത്തില്‍ നിന്നും എടുത്തെറിയേണ്ട സമയം എത്രയോ കഴിഞ്ഞിരിക്കുന്നു.

പല സിദ്ദീഖുമാര്‍ ഇന്നും ആ ഇടത്തില്‍ ആക്റ്റീവ് ആയി നില്‍ക്കുന്നതില്‍ തന്നെ ആ ഇടം എത്രമാത്രം അബ്യൂസീവ് സ്‌പേസ് ആണെന്ന് മനസിലാക്കാം,’ രേവതി സമ്പത്ത് പറഞ്ഞു.

സിദ്ദീഖിനെതിരെ ലൈംഗീകാധിക്ഷേപ വെളിപ്പെടുത്തലുമായി രേവതി സമ്പത്ത് നേരത്തെ രംഗത്തുവന്നിരുന്നു. 2019 മെയിലായിരുന്നു രേവതിയുടെ വെളിപ്പെടുത്തല്‍. 2016ല്‍ സിദ്ദീഖില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് രേവതി പറഞ്ഞിരുന്നു.

2016ല്‍ തിരുവനന്തപുരം നിള തീയേറ്ററില്‍ വെച്ച് വാക്കുകള്‍ കൊണ്ടുള്ള ലൈംഗീക അധിക്ഷേപം സിദ്ദീഖില്‍ നിന്നുണ്ടായി എന്നായിരുന്നു രേവതി പറഞ്ഞിരുന്നത്. സിദ്ദിഖും കെ.പി.എ.സി. ലളിതയും മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ ഷെയര്‍ ചെയ്താണ് രേവതി ഇക്കാര്യം തുറന്നുപറഞ്ഞിരുന്നത്.

അതേസമയം, നടിയെ അക്രമിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തുമ്പോള്‍ നടന്‍ സിദ്ദീഖും അടുത്തുണ്ടായിരുന്നതായി പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്തില്‍ പറയുന്നണ്ട്.

2018 ലാണ് ഈ കത്തെഴുതുന്നത്. കത്ത് പള്‍സര്‍ സുനി തന്റെ അമ്മയ്ക്ക് സൂക്ഷിക്കാന്‍ കൊടുത്തതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തുവിടണമെന്ന് പള്‍സര്‍ സുനി അമ്മക്ക് നിര്‍ദേശം നല്‍കിയിരുന്നു.

”അമ്മ എന്ന സംഘടന ചേട്ടന്‍ എന്ത് തെറ്റ് ചെയ്താലും അതിന് കൂട്ട് നില്‍ക്കും എന്നറിയാം. അന്ന് അബാദ് പ്ലാസയില്‍ വെച്ച് ഇക്കാര്യം പ്ലാന്‍ ചെയ്തപ്പോള്‍ സിദ്ദീഖും മറ്റാരെല്ലാം ഉണ്ടായിരുന്നു എന്നെല്ലാം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനം കിട്ടാന്‍ വേണ്ടിയാണോ ചേട്ടന്‍ അറസ്റ്റിലായപ്പോള്‍ സിദ്ദീഖ് ഓടി നടന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് അമ്മയിലെ പലര്‍ക്കും ഒന്നും അറിയാത്തത് ചേട്ടന്‍ അവരുടെ കണ്ണില്‍ പൊടിയിട്ടതുകൊണ്ടല്ലേ,’ സുനി കത്തില്‍ പറയുന്നു.

ദിലീപിനും അടുത്ത പല സുഹൃത്തുക്കള്‍ക്കും സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും പള്‍സര്‍ സുനി കത്തില്‍ പറയുന്നുണ്ട്.

‘അമ്മയില്‍ ചേട്ടന്‍ ഉള്‍പ്പെടെ എത്രപേര്‍ക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടന്‍ പുറത്തുപോയി പരിപാടി ചെയ്യുന്നത് എന്തിനാണെന്നും എനിക്കറിയാം. പരിപാടിയുടെ ലാഭം എത്രപേര്‍ക്ക് നല്‍കണമെന്നതും ഇക്കാര്യങ്ങള്‍ പുറത്തുവന്നാല്‍ എന്താകും ഉണ്ടാവുകയെന്നും എനിക്കറിയാം. പക്ഷെ എന്നെ ജീവിക്കാന്‍ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കില്‍ ചേട്ടന്‍ ഇക്കാര്യങ്ങളെല്ലാം ഓര്‍ക്കുന്നത് നല്ലതായിരിക്കും,’ കത്തില്‍ പറയുന്നു.

തനിക്ക് ശിക്ഷ കിട്ടുന്നതില്‍ പ്രശ്നമില്ലെന്നും സത്യം പുറത്തറിഞ്ഞാല്‍ ദിലീപിനെ ആരും ആരാധിക്കില്ലെന്നും കത്തില്‍ പറയുന്നുണ്ട്.

‘എനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല. കാരണം ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അത് എനിക്ക് വേണ്ടിയല്ല എന്നെങ്കിലും ഓര്‍ക്കണം. മൂന്ന് വര്‍ഷം മുമ്പ് പറഞ്ഞ കാര്യം പുറത്ത് പറഞ്ഞാല്‍ ജനം ആരാധിക്കുകയില്ല. തല്ലിക്കൊല്ലും. സ്വന്തം കുഴി ചേട്ടന്‍ തന്നെ തോണ്ടിയതല്ലേ,’ കത്തില്‍ പറയുന്നു.

കേസില്‍ തന്നെ കുടുക്കിയാല്‍ അറിയാവുന്ന എല്ലാകാര്യങ്ങളും പുറത്ത് പറയുമെന്നും പ്രതികളെയും സാക്ഷികളെയും വിലയ്ക്കെടുത്ത് സത്യം മറച്ചുവെക്കാമെന്ന് കരുതേണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.

‘യജമാനന്‍ നായയെ പോറ്റുന്നത് വിശ്വസ്തനായ കാവല്‍ക്കാരനായതിനാലാണ്. യജമാനനോടുള്ള സ്‌നേഹത്താല്‍ മുരളുകയും കുരക്കുകയും ചെയ്യും. പക്ഷെ അതിനെക്കൊണ്ട് ഇനി ആവശ്യമില്ലെന്ന് കണ്ടാല്‍ ഒന്നിനും പറ്റില്ലെന്ന് കണ്ടാല്‍ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ഇതറിയാവുന്ന ഞാന്‍ എല്ലാം കോടതിയില്‍ തുറന്ന് പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിച്ച് തീര്‍ക്കാം,’ പള്‍സര്‍ സുനി കത്തില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTNTENT HIGHLIGHTS: Actress Revathi Sampath criticizes actor Siddique’s role in attack on actress

We use cookies to give you the best possible experience. Learn more