ലോക ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തിയ കട്ടൗട്ടുകളാണ്, നാല് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഇവന്റ് ആഘോഷിക്കട്ടെ; അഭ്യര്‍ഥനയുമായി രഞ്ജിനി
Movie Day
ലോക ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തിയ കട്ടൗട്ടുകളാണ്, നാല് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഇവന്റ് ആഘോഷിക്കട്ടെ; അഭ്യര്‍ഥനയുമായി രഞ്ജിനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 5th November 2022, 10:12 pm

കോഴിക്കോട്: സമൂഹ മാധ്യമങ്ങളില്‍ വൈറലായ കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും കൂറ്റന്‍ കട്ടൗട്ടുകള്‍ നീക്കംചെയ്യാനുള്ള പഞ്ചായത്ത് നിര്‍ദേശത്തില്‍ പ്രതികരണവുമായി നടി രഞ്ജിനി. ലോക ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തിയ കട്ടൗട്ടുകള്‍ നീക്കം ചെയ്യെരുതെന്നാണ് രഞ്ജിനിയുടെ ആവശ്യം.

കട്ടൗട്ടുകളുടെ വാര്‍ത്ത ഒളിമ്പിക്സ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അത് കേരളത്തിന് അഭിമാനമല്ലേയെന്നും രഞ്ജിനി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

‘ഈ സന്തോഷം ഇല്ലാതാക്കരുത്. പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച ഫുട്‌ബോള്‍ സൂപ്പര്‍താരങ്ങളായ മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ എടുത്തു മാറ്റരുതെന്ന് കോഴിക്കോട് ജില്ലാ കളക്ടറിനോടും മേയറോടും അഭ്യര്‍ത്ഥിക്കുകയാണ്.

എല്ലാ നാല് വര്‍ഷവും അരങ്ങേറുന്ന ഈ ലോകോത്തര ഇവന്റ് ഞങ്ങള്‍ ആഘോഷിക്കട്ടെ. കട്ടൗട്ടുകള്‍ എടുത്തുമാറ്റി ആ സന്തോഷം ഇല്ലാതാക്കരുതെന്ന് പുള്ളാവൂര്‍ പഞ്ചായത്തിലെ ഉദ്യോഗസ്ഥരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.

ലോകം മുഴുവന്‍ വരാനിരിക്കുന്ന ലോകകപ്പിന്റെ ആഹ്ലാദത്തിലാണ്. ഈ കട്ടൗട്ടുകള്‍ കേരളത്തെ ലോക വാര്‍ത്ത ഭൂപടത്തില്‍ ഉള്‍പ്പെടുത്തി. അത് സ്ഥാപിച്ച ആരാധകര്‍ക്ക് നന്ദി,’ രഞ്ജിനി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

അതേസമയം, ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി ഓലിക്കല്‍ ഗഫൂറാണ് കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

പുഴയില്‍ നിന്ന് കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയിലാണ് നടപടി.

പുഴയില്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ചതിനെതിരെ ഇത് നീക്കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറി നിര്‍ദേശം പുറത്തിറക്കിയത്.

ഖത്തര്‍ ലോകകപ്പിന്റെ ഭാഗമായാണ് കോഴിക്കോട് പുള്ളാവൂരില്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ചിരുന്നത്. പുഴയിലേക്ക് കട്ടൗട്ട് ചുമലിലേറ്റി കൊണ്ടുപോയായിരുന്നു ആരാധകര്‍ ഇത് ഉയര്‍ത്തിയിരുന്നത്.