| Monday, 11th April 2022, 3:15 pm

ആ സിനിമ കിട്ടാന്‍ വേണ്ടി ഞാന്‍ സ്‌കൂളിലൊക്കെ സൈക്കിളോടിച്ചാണ് പോവുന്നതെന്ന് കള്ളം പറഞ്ഞു, ശരിക്കും എനിക്കറിയില്ലായിരുന്നു: പ്രിയങ്ക നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2006ല്‍ പുറത്തിറങ്ങിയ ‘വെയില്‍’ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാജീവിതമാംഭിച്ച നായികയാണ് പ്രിയങ്ക നായര്‍. പിന്നീട് സുരേഷ് ഗോപി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘കിച്ചാമണി എം.ബി.എ’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിലേക്കെത്തുന്നത്.

ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത് 2008ല്‍ പുറത്തിറങ്ങിയ ‘വിലാപങ്ങള്‍ക്കപ്പുറം’ എന്ന ചിത്രത്തിന് പ്രിയങ്കയ്ക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുകയുണ്ടായി.

ഏറെ നാള്‍ സിനിമാഭിനയത്തില്‍ നിന്ന് വിട്ട് നിന്ന താരം വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ്.

തന്റെ പുതിയ സിനിമകളെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് പ്രിയങ്ക. മാതൃഭൂമി ഡോട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.

വിലാപങ്ങള്‍ക്കപ്പുറമെന്ന സിനിമ ലഭിക്കാന്‍ വേണ്ടി കളവ് പറഞ്ഞതിനെ കുറിച്ചാണ് പ്രിയങ്ക പറയുന്നത്.

‘ടി.വി. ചന്ദ്രന്‍ സാറിന്റെ പടങ്ങള്‍ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. അഭിനയിച്ചുതുടങ്ങിയപ്പോള്‍, എന്നെങ്കിലും ഇദ്ദേഹത്തിന്റെ ഒരു പടം ചെയ്യാന്‍ പറ്റുമെന്നൊക്കെ ആഗ്രഹിച്ചിരിക്കുന്ന സമയം. അപ്പോഴാണ് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഷാജി പട്ടിക്കര വിളിക്കുന്നത്. ആര്യാടന്‍ ഷൗക്കത്ത് നിര്‍മിക്കുന്ന പടം, ടി.വി. ചന്ദ്രന്‍ സാര്‍ സംവിധാനംചെയ്യുന്നു. അതിനുവേണ്ടിയാണ് വിളിക്കുന്നതെന്നുപറഞ്ഞപ്പോള്‍ സത്യത്തില്‍ വിശ്വാസം വന്നില്ല, പെട്ടെന്ന് വയനാട്ടിലെത്താന്‍ പറഞ്ഞു. ആദ്യകാഴ്ചയ്ക്കുശേഷം ടി.വി. ചന്ദ്രന്‍ സാര്‍ പറഞ്ഞു, വരൂ, നമുക്കൊന്ന് നടക്കാമെന്ന്, അങ്ങനെ അവിടെയുള്ള തേയിലക്കാട്ടിന്റെ ഇടയിലൂടെ ഞങ്ങള്‍ നടന്നു. ആ നടപ്പിലാണ് അദ്ദേഹം വിലാപങ്ങള്‍ക്കപ്പുറം എന്ന സിനിമയുടെ കഥപറയുന്നത്.

എന്നോട് സൈക്കിളോടിക്കാന്‍ അറിയാമോന്ന് ചോദിച്ചു. എനിക്ക് ശരിക്കും സൈക്കിള്‍ നന്നായി ഓടിക്കാനറിയില്ലായിരുന്നു. പക്ഷെ, ഞാന്‍ പറഞ്ഞു, പിന്നേ, ഞാന്‍ സ്‌കൂളിലൊക്കെ സൈക്കിളോടിച്ചാണ് പോവുന്നത്. കാരണം, എനിക്കാ അവസരം കളയാന്‍ പറ്റില്ലായിരുന്നു. വളരെ പെട്ടെന്നുതന്നെ ഷൂട്ടിങ് തുടങ്ങി. ആദ്യം വയനാട്ടിലായിരുന്നു. അഹമ്മദാബാദിലെ സൈക്കിള്‍ ഓടിക്കുന്ന സീനുണ്ടാവൂ എന്നായിരുന്നു ചിന്തിച്ചത്. ആ ആശ്വാസത്തിലാണ് സെറ്റിലെത്തിയത്. അവിടെ ചെന്നപ്പോള്‍ ഒരു ദിവസം പെട്ടെന്നുപറഞ്ഞു, അടുത്ത സീന്‍ സൈക്കിളാണെന്ന്. ഞാന്‍ നേരെ സാറിനടുത്തേക്കോടി, എനിക്ക് സൈക്കിളോടിക്കാന്‍ അറിയില്ലെന്ന് പറഞ്ഞു. സാര്‍ എന്നോട് ശരിക്കും ദേഷ്യപ്പെട്ടു. അപ്പോ ഞാന്‍ പറഞ്ഞു, എനിക്കൊരു സൈക്കിള്‍ കിട്ടിയാല്‍ മതി. ഞാന്‍ ഓടിച്ചുപഠിച്ചോളാം. ഇത്രസമയംകൊണ്ട് നീ പഠിക്കുമോയെന്ന് സാര്‍ ചോദിച്ചു. പറ്റുമെന്ന് ഞാന്‍ ഉറപ്പിച്ചുപറഞ്ഞു.

ആര്‍ട്ട് ഡയറക്ടര്‍ ഒരു സൈക്കിള്‍ കൊണ്ടുത്തന്നു. ഒരുവിധം ബാലന്‍സ് ഒക്കെയുണ്ട്, തീരെ അറിയാത്തതല്ല. പണ്ട് സൈക്കിളില്‍ നിന്ന് വീണതുകൊണ്ട് ഇനി ഓടിക്കില്ലെന്നുപറഞ്ഞ് മാറ്റിവെച്ചതാണ്. എനിക്കൊരു മണിക്കൂര്‍ കിട്ടി. അതിനുള്ളില്‍ ഒരുവിധം ശരിയാക്കി. സാര്‍ ചോദിച്ചു, എന്താ അവസ്ഥ. ഒരിറക്കത്തിലൂടെ പോവാനൊക്കെ പറ്റുമെന്ന് ഞാന്‍ പറഞ്ഞു. സാര്‍ ചോദിച്ചു, അഹമ്മദാബാദ് ടൗണിലൂടെയാണ് ഓടിക്കേണ്ടത്. നീ ഓടിക്കുമോ. ഞാന്‍ പറഞ്ഞു, ഓടിക്കും.

ആ ഷൂട്ടിനിടയ്ക്ക് ചെറിയൊരു ഗ്യാപ്പ് കിട്ടിയിരുന്നു. അതില്‍ വീട്ടിലെത്തിയ ഉടനെ നേരെ പോയത് സൈക്കിള്‍ വാങ്ങാനായിരുന്നു. രണ്ടുമൂന്നു ദിവസം കൊണ്ട് പഠിച്ചെടുത്തു. പിന്നെ തിരിച്ചുപോവുമ്പോഴേക്കും നല്ല ആത്മവിശ്വാസമായിരുന്നു. ഒരുപാട് ആഴമുള്ള കഥാപാത്രമാണ് സാഹിറ. ഷൂട്ട് ചെയ്യുമ്പോള്‍ത്തന്നെ പലരും പറഞ്ഞിരുന്നു, അടുത്ത സംസ്ഥാന അവാര്‍ഡ് ഇങ്ങോട്ടുതന്നെ ആയിരിക്കുമെന്ന്. അങ്ങനെത്തന്നെ സംഭവിച്ചു. അതിനുശേഷം ചന്ദ്രന്‍ സാറിന്റെ ഭൂമിമലയാളത്തിലും ഞാനഭിനയിച്ചു. ലോങ് ജമ്പറുടെ വേഷമായിരുന്നു അതില്‍,’ പ്രിയങ്ക നായര്‍ പറയുന്നു.

Content Highlights: Actress Priyanka Nair says about her old movies

We use cookies to give you the best possible experience. Learn more