| Thursday, 4th March 2021, 11:05 am

'ഞാന്‍ മമ്മൂട്ടി' കസേരയില്‍ നിന്ന് എഴുന്നേറ്റ് മമ്മൂക്ക സ്വയം പരിചയപ്പെടുത്തി; അതൊരു ടെക്‌നിക്കായിരുന്നു; പ്രീസ്റ്റ് സെറ്റിലെ അനുഭവം പങ്കുവെച്ച് നിഖില വിമല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മമ്മൂട്ടി നായകനായ പ്രീസ്റ്റില്‍ മഞ്ജു വാര്യര്‍ക്കൊപ്പം തന്നെ മറ്റൊരു നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് നിഖില വിമല്‍. ഞാന്‍ പ്രകാശനിലെ സലോമിയായും അഞ്ചാം പാതിരയിലെ റബേക്കയായും മികച്ച പ്രകടനം കാഴ്ചവെച്ച നിഖില ശക്തമായ ഒരു കഥാപാത്രത്തെയാണ് പ്രീസ്റ്റിലും അവതരിപ്പിക്കുന്നത്.

മമ്മൂട്ടിയോടൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്റെ ഒരു ടെന്‍ഷന്‍ ചെറുതായുണ്ടായിരുന്നെന്നും എന്നാല്‍ ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം തന്നെ തന്റെ എല്ലാ ടെന്‍ഷനും ഇല്ലാതാക്കാന്‍ മമ്മൂട്ടിക്ക് സാധിച്ചെന്നും സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ നിഖില വിമല്‍ പറയുന്നുണ്ട്. മമ്മൂക്കയെ ആദ്യമായി പരിചയപ്പെടാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് താരം പങ്കുവെച്ചത്.

ഷൂട്ടിങ്ങിന്റെ ഫസ്റ്റ് ഡേ ഞാന്‍ മമ്മൂക്കയുടെ അടുത്ത് ‘ഞാന്‍ നിഖില വിമല്‍’ എന്നുപറഞ്ഞ് പരിചയപ്പെടാന്‍ പോയി. മമ്മൂക്ക കസേരയില്‍ നിന്നെഴുന്നേറ്റ് എന്റെ പേര് മമ്മൂട്ടി…’ എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. അന്തരീക്ഷം ആ തമാശയില്‍ ആകെ കൂളായി. കൂടെ വര്‍ക്ക് ചെയ്യുന്നവരെ കംഫര്‍ട്ടായി വര്‍ക്ക് ചെയ്യാന്‍ േ്രപാത്സാഹിപ്പിക്കുന്ന മമ്മൂക്കയുടെ ടെക്‌നിക് ഞാന്‍ അവിടെ കണ്ടു. കൊവിഡ് കാലത്തും ഭംഗിയായി സിനിമ തീര്‍ക്കാന്‍ അവരെടുക്കുന്ന എഫര്‍ട്ട് വളരെ വലുതായിരുന്നു, നിഖില പറയുന്നു.

മഞ്ജുച്ചേച്ചിയുടെ ഡാന്‍സും സിനിമയും കണ്ടതല്ലാതെ തനിക്ക് നേരിട്ട് പരിചയമുണ്ടായിരുന്നില്ലെന്നും ഈ ചിത്രത്തില്‍ മഞ്ജുച്ചേച്ചി ഉണ്ടെങ്കിലും തന്റെ കഥാപാത്രവുമായി ചേര്‍ന്ന സീനുകളുണ്ടെന്ന കാര്യം അറിയില്ലായിരുന്നെന്നും നിഖില പറയുന്നു.

സെറ്റിലെത്തി നേരിട്ടുകണ്ടപ്പോള്‍ ഞാന്‍ ശരിക്കും ത്രില്ലടിച്ചു. അവിടെവെച്ചാണ് ഞങ്ങള്‍ ആദ്യമായി പരിചയപ്പെടുന്നത്. നാളെ എന്താണ് സംഭ വിക്കുകയെന്നറിയാത്ത, പോസ്റ്റ് കോവിഡ് കാലത്തായിരുന്നു ഞങ്ങളുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചത്. ആ സാഹചര്യത്തില്‍, ഷൂട്ടിങ് പെട്ടെന്ന് തീര്‍ക്കാനുള്ള തിരക്കിട്ട ഷെഡ്യൂളായിരുന്നു അത്. എന്നാലും വളരെ കംഫര്‍ട്ടായി അഭിനയിക്കാന്‍ കഴിഞ്ഞു.

ഇത്തരം ലെജന്റ്‌സിനൊപ്പം അഭിനയിക്കുമ്പോള്‍ നമ്മളിലേക്ക് ഒരു പോസിറ്റീവ് എനര്‍ജി പാസ് ചെയ്യും. അത് ശരിക്കും അനുഭവിച്ചു. മഞ്ജുച്ചേച്ചിയും മമ്മൂക്കയും ഒന്നിക്കുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ഏറെയുണ്ട്, നിഖില പറയുന്നു.

അഭിനയിക്കുന്ന കഥാപാത്രങ്ങളില്‍ പുതുമതേടുന്ന അഭിനേത്രി എന്നനിലയില്‍, നന്നായി പ്ലാന്‍ ചെയ്ത് മുന്നോട്ടുപോകാന്‍ കഴിയുന്നുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെയെല്ലാമായിരുന്നു ആഗ്രഹമെന്നും കൊവിഡ് കാലമായതിനാല്‍ അത്തരം വലിയ സെലക്ഷനുകളൊന്നും സാധ്യമാകുന്നില്ലെന്നുമായിരുന്നു നിഖിലയുടെ മറുപടി.

എന്നാലും കരിയറില്‍ എന്തെങ്കിലും ഗുണംകിട്ടുന്ന കഥാപാത്രങ്ങള്‍ ഏറ്റെടുക്കാന്‍ ശ്രദ്ധിക്കാറുണ്ട്. അഭിനയിച്ച കരുത്തുറ്റ കഥാപാത്രങ്ങള്‍ തന്നെയാണ് ഒരു നടിയുടെ കരിയറിന്റെ അടിത്തറ. ലൗ 24*7 എന്ന സിനിമയില്‍ അഭിനയിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ആ കഥാപാത്രത്തെക്കുറിച്ച് ആളുകള്‍ സംസാരിക്കാറുണ്ട്. അത്തരം ക്യാരക്ടറുകള്‍ കിട്ടണം, നിഖില പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Actress Nikhila Vimal Share Her Experience with Mammootty on Priest Set

We use cookies to give you the best possible experience. Learn more