| Wednesday, 8th May 2019, 8:35 am

'ഗജിനി'യില്‍ മോശമായി ചിത്രീകരിച്ചു; രജനികാന്തിനൊപ്പവും വിജയ്ക്കൊപ്പവും അഭിനയിക്കുമ്പോള്‍ രണ്ടുവട്ടം ചിന്തിച്ചെന്നും നയന്‍താര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദക്ഷിണേന്ത്യന്‍ സിനിമകളിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. ഇപ്പോഴിതാ തന്റെ ഒരു സിനിമയെ കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് താരം. സിനിമാ ജീവിതത്തില്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നിയ ചിത്രത്തെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും തുറന്നു പറയുകയാണ് താരം.

സൂര്യ നായകനായത്തെത്തിയ ഗജിനി എന്ന ചിത്രത്തിലെ വേഷം ചെയ്യേണ്ടിയിരുന്നില്ല എന്നാണ് നയന്‍താര പറഞ്ഞത്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.

ഗജിനിയില്‍ അഭിനയിച്ചത് തന്റെ മോശം തീരുമാനമാണെന്നും നയന്‍താര പറയുന്നു. ‘സൂര്യ നായകനായ ഗജിനി ചെയ്യാന്‍ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു. എന്നോട് തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോള്‍. വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. പക്ഷേ, അക്കാര്യത്തില്‍ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു’- നയന്‍താര പറഞ്ഞു

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമായിരുന്നു ഗജിനി. പിന്നീട അമീര്‍ ഖാനെ നായകനാക്കി ഹിന്ദിയിലും സിനിമ എടുത്തിരുന്നു.

‘കഥ ശ്രദ്ധിച്ചു കേള്‍ക്കാന്‍ തുടങ്ങിയതും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ രണ്ട് വട്ടം ആലോചിക്കാന്‍ തുടങ്ങിയതും അതിനു ശേഷമാണ്. രജനി സാറിനൊപ്പം ചന്ദ്രമുഖി ചെയ്യുമ്പോഴും വിജയ്ക്കൊപ്പം ശിവകാശി എന്ന ചിത്രത്തില്‍ ഒരു പാട്ട് രംഗത്ത് അഭിനയിക്കുമ്പോഴും രണ്ടു വട്ടം ചിന്തിച്ചു. എന്നാല്‍ ആ രണ്ട് ചിത്രങ്ങളും എനിക്ക് കരിയറില്‍ വലിയ നേട്ടമായിരുന്നു’- നയന്‍താര കൂട്ടിച്ചേര്‍ത്തു.

എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ഗജിനി സൂര്യയ്ക്കും നായിക അസിനും കരിയറിലെ തന്നെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. മിസ്റ്റര്‍ ലോക്കല്‍, മിസ്റ്ററി ത്രില്ലര്‍ കൊലയുതിര്‍ കാലം, സൈ റാ നരസിംഹ റെഡ്ഡി, ലൗ ആക്ഷന്‍ ഡ്രാമ, ദളപതി 63, ദര്‍ബാര്‍ തുടങ്ങി കൈനിറയെ ചിത്രങ്ങളാണ് നയന്‍സിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

We use cookies to give you the best possible experience. Learn more