| Thursday, 29th September 2022, 12:47 pm

ഇപ്പോഴും സ്‌ക്രിപ്റ്റ് ചോദിച്ചാല്‍ പ്രശ്‌നമുള്ളവരുണ്ടെന്ന് നമിത; അത് അവരുടെ വിവരമില്ലായ്മയും ഈഗോയുമെന്ന് ജയസൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ എത്തിയ സമയത്ത് മാത്രമല്ല ഇപ്പോഴും ചിലയാളുകളോട് സ്‌ക്രിപ്റ്റ് ചോദിച്ചാല്‍ വലിയ പ്രശ്‌നമാണെന്ന് നടി നമിത പ്രമോദ്. കരിയറിന്റെ തുടക്കത്തിലായാലും ഇപ്പോഴായാലും നോ പറയുന്നത് ആ സെന്‍സില്‍ പലരും ഉള്‍ക്കൊള്ളാറില്ലെന്നും നമിത പറഞ്ഞു. നടന്‍ ജയസൂര്യയ്‌ക്കൊപ്പം ഏഷ്യാവില്ലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നമിത

‘തുടക്കത്തില്‍ നോ പറയുന്നത് എളുപ്പമായിരുന്നില്ല. ഞാന്‍ എന്റെ രണ്ടാമത്തേയോ മൂന്നാമത്തേയോ സിനിമ ചെയ്തു നില്‍ക്കുന്ന സമയമാണ്. ഒരു കഥ കേട്ട ശേഷം ഇതിന്റെ സ്‌ക്രിപ്റ്റ് ഒന്ന് തരാമോ എന്ന് അവരോട് ചോദിച്ചു. അന്നത് വലിയ പ്രശ്‌നമായി. ഇപ്പോഴും ആ സിറ്റുവേഷന്‍സ് ഉണ്ട്’, എന്നായിരുന്നു നമിത പറഞ്ഞത്.

അങ്ങനെയുണ്ടെങ്കില്‍ അത് അവരുടെ വിവരമില്ലായ്മയാണ് എന്നേ താന്‍ പറയുള്ളൂ എന്നായിരുന്നു ഇതിനോടുള്ള ജയസൂര്യയുടെ മറുപടി. ‘വേറൊന്നും കൊണ്ടല്ല ഒരു ആക്ടറും ആക്ട്രസും ഡയറക്ടറുടെ ടൂളാണ്. അതുകൊണ്ട് തന്നെ അയാള്‍ക്ക് ഫുള്‍ സ്‌ക്രിപ്റ്റ് കൊടുക്കുക, അയാള്‍ മുഴുവന്‍ അറിവോടെയും കൂടെ ക്യാമറയ്ക്ക് മുന്നില്‍ വന്ന് നില്‍ക്കുക എന്നതൊക്കെ അവരുടെ കൂടി ഉത്തരവാദിത്തമാണ്.

അവിടെ സ്‌ക്രിപ്റ്റ് തരാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ അത് അയാളുടെ ഈഗോ മാത്രമാണ്, അല്ലെങ്കില്‍ പിന്നെ സ്‌ക്രിപ്റ്റ് തീര്‍ന്നിട്ടുണ്ടാകില്ല (ചിരി) ഈ രണ്ട് കാര്യമല്ലേ ഉണ്ടാകുള്ളൂ, ജയസൂര്യ പറഞ്ഞു.

ഒരു സ്‌ക്രിപ്റ്റ് വായിച്ച് അതില്‍ കണ്‍വിന്‍സിങ് ആകാത്ത ഒരു ഭാഗം പറഞ്ഞതിന്റെ പേരില്‍ അത് മോശമായ പ്രതികരണമുണ്ടായിട്ടുണ്ടെന്നും നമിത പറഞ്ഞപ്പോള്‍ സംശയം ചോദിക്കുമ്പോള്‍ അത് എന്തിനാണ് ഈഗോ ആയിട്ട് എടുക്കുന്നത് എന്നായിരുന്നു ജയസൂര്യയുടെ ചോദ്യം.

അത് പറഞ്ഞുകൊടുക്കാനുള്ള ബാധ്യത എഴുത്തുകാരനും സംവിധായകനുമുണ്ട്. അതിന് എന്തിനാണ് ഈഗോ എന്ന് ഇപ്പോഴും മനസിലായിട്ടില്ല, ജയസൂര്യ പറഞ്ഞു.

ജയസൂര്യയും നമിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ഈശോ റിലീസിന് ഒരുങ്ങുകയാണ്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ ഒക്ടോബര്‍ അഞ്ചിനാണ് സ്ട്രീമിങ് ചെയ്യുന്നത്.

Content Highlight: Actress Namitha about her career struggle and jayasuryas reply

We use cookies to give you the best possible experience. Learn more