|

അമ്മയുടെ മാല വിറ്റിട്ടാണ് ഡിവോഴ്‌സിന്റെ കേസ് നടത്തിയത്, അതിനുശേഷം അമ്മ ആഗ്രഹിച്ചതെല്ലാം വാങ്ങി കൊടുത്തു: മഞ്ജു പിള്ള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ഡിവോഴ്‌സിന്റെ കേസ് നടത്തിയത് അമ്മയുടെ കഴുത്തില്‍ കിടന്ന മാല വിറ്റിട്ടാണെന്ന് നടി മഞ്ജു പിള്ള. തനിക്ക് ഇപ്പോള്‍ അതില്‍ യാതൊരു വിഷമവും ഇല്ലെന്നും അതിന് ശേഷം അമ്മ ആഗ്രഹിച്ചതെല്ലാം താന്‍ വാങ്ങി കൊടുത്തിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു.

അമ്മയുടെ ആഗ്രഹമെല്ലാം താന്‍ നടത്തികൊടുക്കാറുണ്ടെന്നും താന്‍ ഇന്ന് അവിടെ നിന്നും ഇവിടെ വരെ എത്തിയെന്നതാണ് അതിലൂടെ ചിന്തിക്കേണ്ടതെന്നും മഞ്ജു പിള്ള പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എന്റെ ഡിവോഴ്‌സിന്റെ സമയത്ത് കേസ് നടത്താന്‍ കയ്യില്‍ ഒന്നും ഇല്ലായിരുന്നു. എന്റെ അമ്മയുടെ കഴുത്തില്‍ കിടന്ന മാല വിറ്റിട്ടാണ് കേസ് നടത്തിയത്. എനിക്ക് അതില്‍ യാതൊരു വിഷമവും ഇല്ലായിരുന്നു. കാരണം അതിന് ശേഷം ഞാന്‍ അമ്മയ്ക്ക് വാങ്ങിക്കൊടുത്തത് അമ്മ ആഗ്രഹിച്ചതെല്ലാം ആണ്.

എന്നോട് ഒരു ദിവസം അമ്മ പറഞ്ഞു, എനിക്ക് പവിഴത്തിന്റെ മാല ഇട്ടാല്‍ കൊള്ളാമെന്നുണ്ടെന്ന്. പവിഴത്തിന്റെ മാല, തുളസിയുടെ മാല, ലളിതാമ്മയുടെ വീട്ടില്‍ നിന്നും കിട്ടിയ രുദ്രാക്ഷം കൊണ്ടുള്ള മാല തുടങ്ങിയെല്ലാം അമ്മക്ക് വാങ്ങി കൊടുത്തു.

അമ്മ എന്തൊക്കെ വേണം എന്ന് പറഞ്ഞോ അതൊക്കെ ഞാന്‍ സാധിച്ച് കൊടുത്തിട്ടുണ്ട്. അതിന്റെ കണക്ക് പറഞ്ഞതല്ല, ഞാന്‍ അവിടെ നിന്ന് ഇവിടെ എത്തി എന്ന് പറഞ്ഞതാണ്. ഇത് കേള്‍ക്കുന്നവര്‍ വിചാരിക്കും കണക്ക് പറയുകയാണെന്ന്,’ മഞ്ജു പിള്ള പറഞ്ഞു.

ടീച്ചറാണ് മഞ്ജുവിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. വിവേക് സംവിധാനം ചെയ്ത ചിത്രം തിയേറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്‌ലിക്സിലാണ് റിലീസ് ചെയ്തത്. കല്യാണി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

content highlight: actress manju pillai about her mother