Advertisement
Kerala News
കെ.പി.എ.സി. ലളിതയ്ക്ക് സ്വത്തുക്കളില്ല, അഭിനയത്തിലൂടെ കിട്ടുന്നത് തുച്ഛമായ വരുമാനം: ചികിത്സാചെലവ് ഏറ്റെടുത്തത് അവര്‍ തന്നെ ആവശ്യപ്പെട്ടിട്ടെന്ന് മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 18, 02:20 pm
Thursday, 18th November 2021, 7:50 pm

തിരുവനന്തപുരം: നടി കെ.പി.എ.സി. ലളിതയുടെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തത് അവര്‍ തന്നെ ആവശ്യപ്പെട്ടിട്ടാണെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കെ.പി.എ.സി ലളിത.

‘കെ.പി.എ.സി. ലളിത കലാകാരിയാണ്. അവരെ കൈയൊഴിയാന്‍ സാധിക്കില്ല. അതാണ് സര്‍ക്കാര്‍ ചികിത്സാ ചെലവ് ഏറ്റെടുത്തത്,’ മന്ത്രി പറഞ്ഞു.

കെ.പി.എ.സി ലളിതയെപ്പോലുള്ള കലാകാരന്‍മാര്‍ കേരളത്തിന്റെ സമ്പത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവര്‍ക്ക് (കെ.പി.എ.സി ലളിത) സ്വത്തുക്കളൊന്നുമില്ല, സിനിമാ-സീരിയല്‍ രംഗത്ത് അഭിനയിച്ച് കിട്ടുന്ന തുച്ഛമായ വരുമാനം മാത്രമാണുള്ളത്. ഒരു ചികിത്സ നടത്താനുള്ള മാര്‍ഗമൊന്നും അവര്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.

അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ അവര്‍ ഇതിന് അപേക്ഷിക്കില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കെ.പി.എ.സി ലളിത. തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടിയെ വിദഗ്ധ ചികിത്സക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കേരള സംഗീത നാടക അക്കാദമി ചെയര്‍ പേഴ്സണാണ് കെ.പി.എ.സി ലളിത.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress KPAC Lalitha treatment V Abdurahman