|

ആള്‍ക്കൂട്ടത്തെ അഭിമുഖീകരിക്കാനുള്ള ധൈര്യമില്ലായിരുന്നു, കരച്ചില്‍ ഒതുക്കിവെച്ചാണ് സദസിലിരുന്നത്: ഭാവന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ വര്‍ഷത്തെ ഐ.എഫ്.എഫ്.കെ വേദിയില്‍ അപ്രതീക്ഷിത അതിഥിയായിട്ടായിരുന്നു ഭാവനയെത്തിയത്. നിറഞ്ഞ കരഘോഷത്തോടെയായിരുന്നു സദസ് ഭാവനയെ സ്വീകരിച്ചത്. താന്‍ അന്ന് ഐ.എഫ്.എഫ്.കെ വേദിയിലെത്തിയ അനുഭവം പങ്കുവെക്കുകയാണ് ഭാവന.

ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത്തിന്റെ ക്ഷണം സ്വീകരിച്ചാണ് താന്‍ പോയതെന്നും അഭിമാനമായ ചലച്ചിത്ര മേളയില്‍ അതിഥിയായി എത്താന്‍ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു മനസ് നിറയെ ഉണ്ടായിരുന്നതെന്നും ഭാവന പറഞ്ഞു.

എന്നാല്‍ തനിക്ക് ഭയങ്കര ടെന്‍ഷനുണ്ടായിരുന്നുവെന്നും വലിയൊരു ആള്‍ക്കൂട്ടത്തെ അഭിമുഖീകരിക്കാനുള്ള ധൈര്യം തനിക്കില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. ജനങ്ങളുടെ സ്‌നേഹം കണ്ട് തന്റെ കണ്ണ് നിറഞ്ഞുപോയെന്നും കരച്ചില്‍ ഒതുക്കിവെച്ചാണ് സ്‌റ്റേജില്‍ ഇരുന്നതെന്നും ഭാവന പറഞ്ഞു. ദോശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഐ.എഫ്.എഫ്.കെയ്ക്ക് രഞ്ജിത് സാറിന്റെ ക്ഷണം സ്വീകരിച്ച് പോയതാണ്. കേരളത്തിന്റെ അഭിമാനമായ ഒരു ചലച്ചിത്ര മേളയില്‍ അവിടെ ഒരു അതിഥിയായി എത്തുക എന്നുള്ള സന്തോഷം ആയിരുന്നു.

ഭയങ്കര ടെന്‍ഷനിലാണ് പോയത്. വലിയൊരു ആള്‍ക്കൂട്ടത്തെ അഭിമുഖീകരിക്കാനുള്ള ധൈര്യമില്ലായിരുന്നു. പക്ഷെ ജനങ്ങളുടെ സ്‌നേഹം കണ്ട് മനസ്സ് നിറഞ്ഞു പോയി. കരച്ചില്‍ ഒതുക്കിവെച്ചാണ് സദസിലിരുന്നത്.

ഇപ്പോഴും സന്തോഷത്തോടെ ഓര്‍ക്കാന്‍ സാധിക്കുന്ന ഒരു ഓര്‍മയായി മാറി അന്നത്തെ ഐ.എഫ്.എഫ്.കെ വേദി. ലിസ ചലാനെ പോലെയൊരു ധീര വനിതക്കൊപ്പം വേദി പങ്കിടാനായത് ജീവിതത്തിലെ അഭിമാന നിമിഷങ്ങളിലൊന്നാണ്,” ഭാവന പറഞ്ഞു.

content highlight: actress bhavana about iffk